നാനോ എക്സല്‍ ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍
ബംഗളൂരു/കൊച്ചി/കല്‍പ്പറ്റ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണിചെയിന്‍ മാതൃകയില്‍ കോടികള്‍ തട്ടിയ കേസില്‍ നാനോ എക്സല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ പാട്രിക് തോമസിനെ അള്‍സൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. തൃശൂരിലും കൊച്ചിയിലും ഓഫീസുകള്‍ തുറന്നാണ് നാനോ എക്സല്‍ കോര്‍പറേഷന്‍ തട്ടിപ്പു നടത്തിയത്. നടത്തിപ്പുകാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ചേലക്കര, തൊടുപുഴ, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
നാനോ സാങ്കേതികവിദ്യയുടെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ച നാനോ എക്സല്‍ കമ്പനി 600 കോടിയിലേറെ രൂപയാണ് കേരളത്തില്‍നിന്ന് തട്ടിയത്. കേരളത്തില്‍ പലയിടത്തും ഇപ്പോഴും തട്ടിപ്പ് തുടരുന്നു. ഫെബ്രുവരിയില്‍ തൃശൂര്‍ ജില്ലയില്‍ വില്‍പ്പനനികുതിവകുപ്പിന്റെ വലയിലായതോടെയാണ് നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. കേവലം 48 ലക്ഷം രൂപയുടെ വില്‍പ്പനകാണിച്ച് നികുതിവെട്ടിക്കാന്‍ നടത്തിയ ശ്രമമാണ് കൈയോടെ പിടിച്ചത്. 103 കോടിയുടെ വില്‍പ്പന നടത്തിയ കമ്പനിയില്‍നിന്ന് 7.04 കോടി രൂപ നികുതി ഈടാക്കി. എന്നാല്‍ , വെട്ടിപ്പുകേസ് എങ്ങുമെത്തിയില്ല. ഉല്‍പ്പന്നവില്‍പ്പനയും ഓഹരിപിരിവും മണിചെയിന്‍ മാതൃകയില്‍ ആളെചേര്‍ക്കലുമൊക്കെയായി ആയിരക്കണക്കിനാളുകളെയാണ് വഞ്ചിച്ചത്. പ്രധാന പ്രൊമോട്ടര്‍മാരുടെ ഫോണുകള്‍ നിര്‍ജീവമാണ്. കളമശേരി ഉണിച്ചിറയിലെ ഓഫീസും പ്രവര്‍ത്തിക്കുന്നില്ല.
തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസിന് പരാതി നല്‍കി. 12,000 രൂപയാണ് നാനോയിലെ കുറഞ്ഞ നിക്ഷേപത്തുക. 10 രൂപ വിലയുള്ള 1,200 ഷെയറുകളാണ് 12,000 രൂപ അടയ്ക്കുന്നവര്‍ക്ക് നല്‍കുക. പണം അടച്ച് നാല് മാസം കഴിയുമ്പോള്‍ കമ്പനി 3,000 രൂപയും അടുത്ത നാല് മാസത്തില്‍ വീണ്ടും 3,000 രൂപയും തിരിച്ചുനല്‍കും. ഒരുവര്‍ഷമെത്തുമ്പോള്‍ 12,000 രൂപയും നല്‍കും. ചുരുക്കത്തില്‍ 12,000 രൂപയുടെ കുറഞ്ഞ നിക്ഷേപം നടത്തിയാല്‍ ഒരുവര്‍ഷത്തിനകം 18,000 രൂപയാണ് തിരിച്ചുനല്‍കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ഇത് അതേപടി തുടരുമെന്ന് വിശ്വസിപ്പിച്ചതായി 36,000 രൂപ അടച്ച കല്‍പ്പറ്റയിലെ ഒരു വീട്ടമ്മ "ദേശാഭിമാനി"യോട് പറഞ്ഞു.
പണമടച്ചത് ചിട്ടിപിടിച്ചും സ്വര്‍ണം പണയപ്പെടുത്തിയും
കൊച്ചി/കല്‍പ്പറ്റ: അതിവേഗം പണമുണ്ടാക്കാനുള്ള നാനോ എക്സല്‍ കോര്‍പറേഷന്റൈ മോഹനവാഗ്ദാനത്തിലേക്ക് പലരും എടുത്തുചാടിയത് ചിട്ടിപിടിച്ചും സ്വര്‍ണവും വസ്തുകളും പണയം വച്ചും. 12,000 രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം 1.80 ലക്ഷം തിരികെലഭിക്കുമെന്ന വാഗ്ദാനമാണ് പലരും കണ്ണുമടച്ച് വിശ്വസിച്ചത്. ഏതാനും മാസം മുമ്പ് തൃശൂരില്‍ നികുതിവെട്ടിപ്പിന് പിടിയിലായതോടെയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍ , നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നതായി നേരത്തെ വഞ്ചിക്കപ്പെട്ടവര്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഇതുവരെ 600 കോടിയിലേറെ രൂപ സംസ്ഥാനത്തുനിന്നു മാത്രം തട്ടിയെടുത്തതായാണ് കണക്ക്. ഇതുസംബന്ധിച്ച വാര്‍ത്ത അറിയാത്തവര്‍ ഇപ്പോഴും പല പ്രദേശത്തും തട്ടിപ്പിന് ഇരയാകുന്നുണ്ട്. കമ്പനി വാഗ്ദാനംചെയ്ത ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, പണമടച്ചതിന്റെ രസീതുപോലും പിന്നീട് ആര്‍ക്കും കിട്ടാതായി. കമീഷനെന്നപേരില്‍ ആദ്യഘട്ടത്തില്‍ നാമമാത്രമായെങ്കിലും പണംകിട്ടിയവര്‍ വീണ്ടും പണമടച്ച് വഞ്ചിതരായി.
നാനോ സാങ്കേതികവിദ്യയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് കമ്പനിയുടെ വളര്‍ച്ച. രണ്ടുവര്‍ഷംമുമ്പ് ഏപ്രിലില്‍ തൃശൂരിലായിരുന്നു കേരളത്തിലെ തുടക്കം. 12,000 മുതല്‍ 1.80 ലക്ഷം രൂപവരെ അംഗത്വത്തിന് ഈടാക്കുമ്പോള്‍ ഹൃദയാഘാതം തടയുന്ന നാനോ പവര്‍കാര്‍ഡ്മുതല്‍ നാനോ സാങ്കേതികവിദ്യയില്‍ അരുണാചല്‍പ്രദേശില്‍ സ്ഥാപിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പവര്‍സ്റ്റേഷന്റെ ഓഹരിവരെയാണ് വിറ്റിരുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ , ശരീരദുര്‍ഗന്ധം അകറ്റാന്‍ , സ്തനവളര്‍ച്ചയ്ക്ക്, മുറിവുണക്കാന്‍ , ശരീരപുഷ്ടിക്ക് തുടങ്ങി എളുപ്പത്തില്‍ ഉറക്കംവരാന്‍പോലുമുള്ള നാനോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഭക്ഷണത്തിന് സ്വാദുകൂട്ടാനുള്ള ബയോ കുക്കിങ് സ്റ്റോണ്‍ , വസ്ത്രങ്ങളുടെ ആയുസ്സുകൂട്ടാനുള്ള വാഷിങ് സ്റ്റോണ്‍ , സര്‍വരോഗസംഹാരികളായ നാനോ വള, മാല, കിടക്കവിരി എന്നിവയാണ് ഉല്‍പ്പന്നനിരയിലുള്ളത്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഇന്‍ഫ്രാ റെഡ് രശ്മികള്‍ പുറത്തുവിട്ട് ഇവ ആരോഗ്യം പ്രദാനംചെയ്യുന്നുവെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരാണ് തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഏറെയും. വിരമിക്കുമ്പോള്‍ ലഭിച്ച തുകയപ്പാടെ നാനോയില്‍ നിക്ഷേപിച്ചവര്‍ കല്‍പ്പറ്റയിലും അമ്പലവയലിലും ഉണ്ട്. ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവര്‍ കല്‍പ്പറ്റ എമിലിയിലുണ്ട്. അമ്പലവയല്‍ ഭാഗത്തുനിന്ന് ഏഴ് കോടിയിലേറെ രൂപ നിക്ഷേപമായി നാനോ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാനോക്കെതിരായി പരാതികള്‍ ഉയരുമ്പോള്‍ ഉപയോക്താക്കളെ വഴിതെറ്റിക്കാന്‍ ഇടനിലക്കാരായും ചിലര്‍ അവതരിച്ചിട്ടുണ്ടെന്ന് തുകയടച്ചവര്‍ പറയുന്നു. ഒപ്പംതന്നെ ഉപയോക്താക്കള്‍ക്ക് എസ്എംഎസും അയക്കുന്നുണ്ട്. "മാര്‍ക്കറ്റിങ് തട്ടിപ്പുകളായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണ്ടാല്‍ അള്‍സുര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും" എന്നാണ് ഒരു മെസേജ്. ബേബി ജോസ്, സജീവ് രാജ്, ജീവന്‍ ഫിലിപ്പ്, ഷിനോയ് എന്നിവരാണ് തെറ്റായ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മറ്റൊരു മെസേജ്.
തലസ്ഥാനത്തും കൊച്ചിയിലും ആര്‍എംപി ഓഫീസില്‍ റെയ്ഡ്
കല്‍പ്പറ്റ: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആര്‍എംപി ഇന്‍ഫോടെക് കമ്പനിയുടെ തിരുവനന്തപുരം, കൊച്ചി ഓഫീസുകള്‍ പൊലീസ് റെയ്ഡ് നടത്തി അടച്ചുപൂട്ടി. ഇരു ഓഫീസുകളില്‍നിന്നും നിരവധി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി ലക്ഷക്കണക്കിനാളുകളെ ആര്‍എംപിയില്‍ ചേര്‍ക്കുകയും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തതായാണ് പൊലീസ് നിഗമനം. അമ്പലവയല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ അടിസ്ഥാനത്തില്‍ വയനാട് പൊലീസാണ് തിരുവനന്തപുരത്തും കൊച്ചിയിലും റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വൈത്തിരി സിഐ പ്രേമദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധനയില്‍ പരാതിക്കടിസ്ഥാനമായ ഒട്ടേറെ രേഖകള്‍ പിടികൂടി. ഒമ്പത് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, 29 രേഖകള്‍ , മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലുണ്ടായിരുന്ന ആറ് ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും കമ്പനിയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. കുറഞ്ഞ ശമ്പളത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ എംഡിയുള്‍പ്പെടെയുള്ളവരെയൊന്നും നേരിട്ട് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.
കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംപിയുടെ ഓഫീസ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് ചെയ്തത്. അമ്പലവയല്‍ പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അമ്പുകുത്തിയിലെ കാലപ്പറമ്പില്‍ അഷ്റഫ്, തോനത്ത് സുനില്‍കുമാര്‍ എന്നിവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആര്‍എംപിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി ഓഫീസില്‍നിന്ന് നിരവധി രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.