Wednesday, 25 May 2011

അക്ഷയ തൃതീയ എന്ന തട്ടിപ്പ്

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ ബലരാമജയന്തി ആണെന്നാണ് സങ്കല്‍പം. ദശാവതാരങ്ങളില്‍ പെട്ടതാണ് ബലരാമജന്മം എങ്കിലും ഏതു ദിവ്യ സന്ദേശത്തിന്റെ വാഹകനാണ് അദ്ദേഹം എന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല. കലപ്പയാണ് ആയുധം എന്നതുകൊണ്ടും ഒരിക്കല്‍ ഈ ആയുധംകൊണ്ട് കാളിന്ദി നദിയെ 'വലിച്ചു' എന്നു കഥയുള്ളതുകൊണ്ടും ജലസേചനത്തിലൂന്നിയ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഉദയം കുറിക്കുന്ന പ്രതീകമായി ബലഭദ്രരാമനെ കാണുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. അതുകൊണ്ട് കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യക്കാരുടെ കാര്‍ഷികോത്സവമായി ബലഭദ്ര ജയന്തി ആഘോഷിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. ഓണത്തിനു കോടിയുടുക്കുക എന്ന നമ്മുടെ പതിവുപോലെ ഉത്തരേന്ത്യയില്‍ ബലഭദ്രജയന്തി ദിവസമായ 'അക്ഷയ തൃതീയ' യ്ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതും പതിവാണ്.

പക്ഷേ, ഇപ്പോള്‍ കേരളത്തില്‍ അക്ഷയതൃതീയയ്ക്കു കൈവന്നിരിക്കുന്ന പ്രാധാന്യം അതൊന്നുമല്ല. അക്ഷയതൃതീയയ്ക്കു സ്വര്‍ണം വാങ്ങിയാല്‍ ഭാഗ്യം പിന്നാലെ വരുമെന്ന് ഒരു പ്രചരണം ആരോ തുടങ്ങിവച്ചു. 'ആരോ' എന്നു പറഞ്ഞുവെങ്കിലും അത് ഏതോ സ്വര്‍ണ വ്യാപാരി ആയിരുന്നിരിക്കണം എന്നുറപ്പാണ്. എന്തെന്നാല്‍ ഹെര്‍ക്യൂള്‍ പോയിറട്ട് (അഗതാ ക്രിസ്റ്റിയുടെ സുപ്രസിദ്ധ അപസര്‍പ്പക വീരന്‍) എപ്പോഴും ചോദിക്കുന്നതുപോലെ, ''ആര്‍ക്കാണ് ഇതുകൊണ്ട് ഗുണം?'' എന്നു ചോദിച്ചാല്‍ ഉത്തരം ലളിതമല്ലേ? അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങിയവരില്‍ എത്രപേര്‍ക്കു ഭാഗ്യം പിറന്നു എന്നതിനേപ്പറ്റി നമുക്കാര്‍ക്കും അറിവില്ലെങ്കിലും, സാമാന്യ ബുദ്ധികൊണ്ടു മാത്രം ഊഹിക്കാവുന്ന ഒരു കാര്യമുണ്ട്: ''ഈ പ്രചാരണംകൊണ്ട് സ്വര്‍ണക്കടക്കാരൊക്കെ കോളടിച്ചിട്ടുണ്ട്''. അപ്പോള്‍ സ്വാഭാവികമായും അവര്‍ തന്നെയായിരിക്കണം ഈ കളിയുടെ പിന്നില്‍!

സ്വര്‍ണക്കടക്കാര്‍ മാത്രമല്ല പണം പലിശയ്ക്കു കൊടുക്കുന്നവരും കാറ്റുകണ്ട് തൂറ്റാനിറങ്ങിയിട്ടുണ്ട്. ബ്ലേഡു കമ്പനിക്കാര്‍ മാത്രമല്ല, സാക്ഷാല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകാര്‍ വരെ അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പലിശയിളവും പ്രഖ്യാപിച്ചിരിക്കുന്നുപോല്‍! കാര്‍ഷികാവശ്യത്തിനു സ്വര്‍ണപണയത്തില്‍ കുറഞ്ഞ പലിശക്കു കൊടുക്കുന്ന കടം എന്താവശ്യത്തിനുപയോഗിക്കുന്നു എന്നാരും അന്വേഷിക്കാത്തതുപോലെ, ഈ വായ്പകൊണ്ടും സ്വര്‍ണം വാങ്ങിയോ എന്ന് ആരും അന്വേഷിച്ചേക്കില്ല. എങ്കില്‍ നന്നായിരുന്നു. അത്രയും പേര്‍ക്കെങ്കിലും വ്യവസായത്തിനോ മറ്റ് അത്യാവശ്യത്തിനോ കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടുമല്ലോ. അതോ ഇനി വാഹനവായ്പകളുടെ കാര്യത്തിലെന്നപോലെ ബാങ്കും സ്വര്‍ണക്കടയും തമ്മില്‍ നേരിട്ടുള്ള ഇടപാടാണോ, എന്തോ!

ഏതായാലും മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നപോലായി കാര്യങ്ങള്‍. ''അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങാന്‍ നമ്മുടെ കൈയിലെവിടെയാണ് കാശ്?'' എന്നു പറഞ്ഞ് ഒരു ഭര്‍ത്താവിനും ഇനി തടിതപ്പാനാവില്ല. ''സ്വര്‍ണം വാങ്ങാന്‍ കാശെന്തിനാ? ലോണ്‍ തരാമെന്നല്ലേ ബാങ്ക് പറയുന്നത്?'' എന്നായിരിക്കും ഉത്തരം. അങ്ങനെ ''കടമെടുത്തു സ്വര്‍ണം വാങ്ങിയാല്‍ കടം തിരിച്ചടയ്ക്കണ്ടേ?'' എന്ന മണ്ടന്‍ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ചാനല്‍ പരസ്യമായി ഇതാ വരുന്നു: ''വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന്....?'' ആ സ്വര്‍ണം കൊണ്ട് പണയം വച്ചാല്‍ ബാങ്കിലെ ലോണ്‍ അടയ്ക്കാമല്ലോ! സംഗതി ക്ലീന്‍. പിന്നെ ആ പലിശയും ഈ പലിശയും തമ്മില്‍ തട്ടിച്ചു നോക്കി നഷ്ടം എത്രയാണെന്നു കണ്ടെത്തിയാല്‍ മതി. വിലയും വായ്പയും തമ്മിലുള്ള വ്യത്യാസം വേറെ. സ്വര്‍ണം വാങ്ങുന്നതുവരെ സ്വര്‍ണവില കയറുന്നതിനെചൊല്ലി വിലപിച്ചിരുന്നവര്‍ക്ക് സ്വര്‍ണം സ്വന്തമായിക്കഴിഞ്ഞാല്‍ ഇനിയും കയറണമേ എന്നു പ്രാര്‍ഥിക്കാം. എത്ര വിചിത്രമാണു കാര്യങ്ങള്‍!

എല്ലാം കൂട്ടിക്കിഴിച്ചു കഴിയുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെയാണെന്നു നോക്കൂ. പണം പലിശയ്ക്കു കൊടുക്കുന്നവര്‍ക്കും സ്വര്‍ണക്കച്ചവടക്കാര്‍ക്കും ലാഭം. വെറുതെയല്ല അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങുന്നതു ഭാഗ്യം ആണെന്നു പറയുന്നത്. ഭാഗ്യം ആര്‍ക്കാണെന്നതിലേ തര്‍ക്കമുള്ളു.

നല്ല സ്വഭാവങ്ങള്‍ പകരുന്നതിനേക്കാള്‍ എത്രവേഗമാണ് ദുഃസ്വഭാവങ്ങളും അന്ധവിശ്വാസങ്ങളും പകരുന്നത്. മൂന്നോ നാലോ സീസണ്‍കൊണ്ട് അക്ഷയതൃതീയ പാരമ്പര്യത്തിന്റെ പരിവേഷമണിഞ്ഞു കഴിഞ്ഞു. അരനൂറ്റാണ്ടിനുമുമ്പ് തിരുവനന്തപുരത്തെ ഒരു അപ്രധാന ക്ഷേത്രത്തിലെ പ്രാദേശിക ചടങ്ങ് ആയിരുന്ന പൊങ്കാല ഇന്ന് അതിവേഗം പരക്കുന്ന അത്യാധുനിക വഴിപാട് ആയി മാറിയിരിക്കുന്നു. അതിനനുസരിച്ച് പുതിയ പുതിയ ഐതിഹ്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്രാദേശിക ചരിത്ര രചനയ്ക്കും പുത്തനുണര്‍വ് ഉണ്ടായിരിക്കുന്ന കാലമാണല്ലൊ ഇത്. ഒന്നോര്‍ത്താല്‍, പഴയ ഐതിഹ്യത്തിനിത്ര മഹത്വമെന്താ? അത് അന്നത്തെ കെട്ടുകഥ; ഇത് ഇന്നത്തെ കെട്ടുകഥ; അല്ലാതെന്ത്?

അങ്ങനെ ഒരു ലാഘവ ബുദ്ധിയോടെ കണ്ടാല്‍, ഇതിലൊന്നും വലിയ കുഴപ്പമില്ല എന്നു വേണമെങ്കില്‍ സമാധാനിക്കാം. പക്ഷേ, അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. ഇതൊക്കെ വളരെ സീരിയസ് ആയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നത് ഉത്കണ്ഠാ ജനകമാണ്. ഇല്ലാത്ത കടഭാരം വരുത്തിവയ്ക്കുന്നവര്‍. ജീവിതത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ഇത്തരം കുറുക്കു വഴികളിലൂടെ പരിഹാരം തേടി, സ്വയം ചെയ്യേണ്ടതു ചെയ്യാതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നവര്‍. തങ്ങള്‍ ചില അതിബുദ്ധിമാന്‍മാരുടെ തന്ത്രങ്ങളില്‍പെട്ട് പാവകളിക്കുകയാണെന്നറിയാതെ സ്വയം വിലകെടുത്തുന്നവര്‍....

സാധാരണ ഗതിയില്‍ ഇത്തരം ദൗര്‍ബല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയാണ് പരിഹരിക്കപ്പെടേണ്ടത്. പണ്ടുകാലത്തെ തമാശക്കഥകളില്‍ ശുദ്ധരായ നാട്ടുമ്പുറത്തുകാരെ പറ്റിക്കുന്ന വിരുതന്‍ ശങ്കുമാരാണ് നിറഞ്ഞു നിന്നിരുന്നത്. അന്നത്തെ നാട്ടുമ്പുറത്തുകാര്‍ക്ക് വിദ്യാഭ്യാസവും ലോകപരിചയവും കുറവായിരുന്നതുകൊണ്ട് അവരെ പെട്ടെന്ന് പറഞ്ഞു പറ്റിക്കാം എന്നായിരുന്നു സങ്കല്‍പം. പക്ഷേ, ഇന്നത്തെ നാട്ടുമ്പുറത്തുകാര്‍ പോലും അങ്ങനെയല്ല. സാര്‍വത്രിക വിദ്യാഭ്യാസം. പലരും ബിരുദധാരികള്‍. ഗള്‍ഫിലും മറ്റും പോയി പണിയെടുത്തു കാശുണ്ടാക്കിയവര്‍പോലും ഇത്തരം പറ്റിക്കലുകള്‍ക്കു വശംവദരാകുന്നു. നോട്ടിരട്ടിക്കല്‍ തട്ടിപ്പുപോലുള്ള അറുപഴഞ്ചന്‍ വിദ്യകളില്‍പോലും അവര്‍ വീഴുന്നു. സ്വര്‍ണ ഉരുളി പോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കെട്ടു കഥകളില്‍പോലും പലരും പെടുന്നു. കുട്ടിച്ചാത്തന്‍, സാക്ഷാല്‍ കുട്ടിച്ചാത്തന്‍ പോലുള്ളവരുടെ പരസ്യം സാക്ഷരകേരളത്തിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാലുള്ള നാണക്കേട് എന്താണ്!

ഇതെന്തേ ഇങ്ങനെ? ഇതൊന്നും വെറും വിദ്യാഭ്യാസം കൊണ്ടോ സാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ടോ മാറുന്ന രോഗങ്ങളല്ല എന്നുള്ളതല്ലേ വാസ്തവം? ഇക്കാര്യങ്ങളിലെല്ലാം നമ്മേക്കാള്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളിലും ഇത്തരം അന്ധവിശ്വാസങ്ങളും അവയെ കേന്ദ്രീകരിച്ച തട്ടിപ്പുകളും ഒട്ടും കുറവല്ല. ലോകാവസാനം അടുത്തു എന്നു ദൃഢമായി വിശ്വസിച്ച് അതിനനുസരിച്ച് ജീവിതം താറുമാറാക്കുന്ന കഥകള്‍ കൂടെക്കൂടെ കേള്‍ക്കാം. സ്വയം പ്രഖ്യാപിത പ്രവാചകന്മാരുടെ അവകാശവാദങ്ങള്‍ വേറെ. ദീര്‍ഘായുസ്സും വാജീകരണവും വാഗ്ദാനം ചെയ്യുന്ന ദിവ്യൗഷധങ്ങളുടെ പരസ്യങ്ങള്‍ മറ്റൊരു തട്ടിപ്പ്. എന്തിന്, പഴഞ്ചൊല്ലില്‍ പോലും സ്ഥാനം പിടിച്ച കഷണ്ടി സംഹാരിവരെ വിറ്റ് കോടീശ്വരന്മാരായവരുടെ നാടാണിത്.

ശാസ്ത്ര സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍, പഴഞ്ചന്‍ തട്ടിപ്പുകള്‍ പുതുരൂപത്തിലും ഇറങ്ങുന്നുണ്ട് ഇപ്പോള്‍ വെറും ജാതകം 'കമ്പ്യൂട്ടര്‍ ജാതകമായി' രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പഴയവാസ്തുവിദ്യയും 'കമ്പ്യൂട്ടറൈസ്ഡ്' ആയിട്ടുണ്ട്. ചെറിയൊരു ഫീസു കൊടുത്താല്‍ നിങ്ങളുടെ വീടിന്റെ 'വാസ്തു ഇന്‍ഡക്‌സ്' തയ്യാറാക്കി തരുമത്രേ. അതു കണ്ടിട്ടുവേണം പാസ്സ് മാര്‍ക്ക് ആണോ 'ഡെയിഞ്ചര്‍ സോണില്‍' ആണോ എന്നൊക്കെ തീരുമാനിക്കാന്‍. കല്യാണാലോചന എന്നേ ഇന്റര്‍നെറ്റിലൂടെ ആയി കഴിഞ്ഞു. അതില്‍ തെറ്റില്ല; പക്ഷേ, അവിടേയും ശുദ്ധജാതകവും ചൊവ്വാദോഷവും വിട്ടുമാറുന്നില്ല എന്നതാണു പ്രശ്‌നം.

എന്തൊക്കെ പറഞ്ഞാലും പരിഹാരം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകൂ. വെറും വിദ്യാഭ്യാസമല്ല; ശരിയായ വിദ്യാഭ്യാസം. കൃത്യമായി പറഞ്ഞാല്‍ വിമര്‍ശനാത്മക ബോധനം. ചോദ്യം ചെയ്തു പരീക്ഷിച്ചു വിലയിരുത്താന്‍ പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസം. ഒരു വിധത്തില്‍ പറഞ്ഞാല്‍, അതത്ര പുതിയ സംഗതിയോ വിപ്ലവകരമോ ഒന്നുമല്ല. പണ്ടു മുതല്‍ക്കേ തന്നെ അതായിരുന്നു വിദ്യയോടുള്ള സമീപനം. ഭഗവത്ഗീത മുഴുവന്‍ ഉപദേശിച്ചതിനുശേഷം കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞതെന്താണ്? ''വി മൃശൈ്യതദശേഷേണ, യഥേ ഛസി തഥാ കുരു''. ഈ പറഞ്ഞതിനെയെല്ലാം വിമര്‍ശിച്ചു മനസ്സിലാക്കിയിട്ട് ഏതാണു ബോധ്യമെന്നു വച്ചാല്‍ അതു ചെയ്യുക''. ആ വിമര്‍ശിച്ചു മനസ്സിലാക്കലുണ്ടല്ലോ, അതാണ് വിദ്യാഭ്യാസം. ആ വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.

*
ആര്‍.വി.ജി മേനോന്‍ ജനയുഗം 10 മേയ് 2011

വാര്‍ഷികാഘോഷത്തിലെ വാചകമടി

രണ്ടാം യു പി എ മന്ത്രിസഭ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്‍കിയ പ്രധാന വാഗ്ദാനം അഴിമതി തുടച്ചുനീക്കുമെന്നാണ്. ഭരണത്തിലേറിയതു മുതല്‍ അഴിമതിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് യു പി എ അധ്യക്ഷ കൂടിയായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും അവകാശപ്പെട്ടു. മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടേയും പ്രഖ്യാപനങ്ങളും നടപടികളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂവെന്ന് അനുഭവത്തിലൂടെ ബോധ്യമായവരാണ് ഇന്ത്യയിലെ ജനങ്ങള്‍.

അഴിമതിക്ക് എതിരെ സന്ധിയില്ലാത്ത നിലപാട് എടുത്തുവെന്ന് അവകാശപ്പെടുന്ന യു പി എയുടെ ഭരണത്തില്‍ നടന്ന ഭീമന്‍ അഴിമതികള്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനപാഠമാണ്. 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം അഴിമതി, എഴുപതിനായിരം കോടിയോളം രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, പതിനായിരം കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്ന എയര്‍ ഇന്ത്യാ വിമാന ഇടപാട്, അരി കയറ്റുമതിയിലും പയറുകളുടെ ഇറക്കുമതിയിലും നടന്ന കോടികളുടെ വെട്ടിപ്പ് തുടങ്ങി യു പി എ ഭരണത്തിലെ കുംഭകോണങ്ങളുടെ പട്ടിക നീണ്ടതാണ്. ഈ അഴിമതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായെന്നത് ശരിയാണ്. എന്നാല്‍ അവയില്‍ ഒന്നുപോലും ഗവണ്‍മെന്റോ, കോണ്‍ഗ്രസ് നേതൃത്വമോ സ്വമേധയാ കൈകൊണ്ടതല്ല. ഇപ്പോള്‍ കേസുകളില്‍ കുടുങ്ങിയവരെയെല്ലാം രക്ഷിക്കാന്‍ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ പാടുപെട്ടവരാണ് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും.

2 ജി സ്‌പെക്ട്രം കുംഭകോണമെടുക്കാം. സ്‌പെക്ട്രം ഇടപാടില്‍ അഴിമതി നടന്നുവെന്ന് സി എ ജി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഗുരുദാസ് ദാസ്ഗുപ്തയും എസ് സുധാകര്‍ റെഡ്ഢിയും സീതാറാം യച്ചൂരിയുമെല്ലാം ഇതേക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. മന്‍മോഹന്‍സിംഗ് ഒരു നടപടിയും സ്വീകരിച്ചില്ല പിന്നീട് 2 ജി സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴും മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ഒരക്ഷരം പറഞ്ഞില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചു. 'ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. എല്ലാം നിയമപ്രകാരം മാത്രം' എന്ന പല്ലവിയാണ് അപ്പോള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. സി എ ജി റിപ്പോര്‍ട്ട് പുറത്തുവരികയും പൊതു താല്‍പര്യ ഹര്‍ജി ലഭിച്ചപ്പോള്‍ സുപ്രിംകോടതി ഇടപപെടുകയും ചെയ്തപ്പോഴും അഴിമതി നടന്നില്ലെന്ന നിലപാട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിച്ചു. ഗതിമുട്ടിയപ്പോള്‍ സി ബി ഐ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അഴിമതി ഇടപാടിന് നേതൃത്വം നല്‍കിയ ടെലികോം മന്ത്രി എ രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ അപ്പോഴും പ്രധാനമന്ത്രി തയാറായില്ല. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെയും സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള ശാസനയുടെയും സമ്മര്‍ദ്ദം താങ്ങാനാവാത്ത സ്ഥിതി വന്നപ്പോഴാണ് രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. കേസ് അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലായതോടെ, 2 ജി സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട പല വമ്പന്‍മാരും പിടിയിലാകുന്നത് ഒഴിവാക്കാനുളള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പൊളിയുകയും ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയിലും ഇതുതന്നെയായിരുന്നു സര്‍ക്കാരിന്റെ സമീപനം. ഗെയിംസ് നടക്കുന്നതിനു മുമ്പുതന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും അഴിമതികള്‍ അക്കമിട്ടു നിരത്തി സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടി എടുത്തില്ല. സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നു സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടിവന്നു. ഇതിനിടയില്‍ പ്രധാനമന്ത്രി തന്നെ നിയമിച്ച ഷുങ്‌ളു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനും നഗരവികസന മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഢിയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എതിരെ ഒരു നടപടിക്കും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ സുരേഷ് കല്‍മാഡിയുടെ വിഹിതത്തിലും വളരെ വലുതാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേത്.

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ രാജിവെച്ചങ്കിലും മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ഇപ്പോഴും കേന്ദ്രമന്ത്രിമാരായി തുടരുന്നു. ഇവരുടെ പങ്കിന് വേണ്ടതിലധികം തെളിവുകള്‍ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും അവരെ സംരക്ഷിക്കുകയാണ്.

എയര്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ച വിമാന ഇടപാട് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫുല്‍ പട്ടേല്‍, മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ തുടരുകയാണ്. സി എ ജി യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയില്‍ നടന്ന കുംഭകോണത്തിന്റെ വിശദാംശങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

യു പി എ ഭരണത്തില്‍ നടന്ന അഴിമതികളില്‍ ഒന്നില്‍ പോലും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും സ്വയമേവ നടപടികളെടുത്തതായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സി എ ജിയുടെയും സുപ്രിംകോടതിയുടെയും സമ്മര്‍ദ്ദവും ഇടപെടലുകളുമാണ് ചിലര്‍ക്കെതിരായെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. അഴിമതിയുമായി സന്ധിയില്ലെന്ന മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും അവകാശവാദം, അതുകൊണ്ടുതന്നെ ജനങ്ങള്‍ വിശ്വസിക്കുകയുമില്ല.


*****


കടപ്പാട്:ജനയുഗം

കല്‍ക്കരി അഴിമതി 85,000 കോടി

2ജി സ്പെക്ട്രം അഴിമതിക്കുപിറകെ കേന്ദ്രസര്‍ക്കാരിന് 85,000 കോടി രൂപ നഷ്ടംവരുത്തിയ മറ്റൊരു അഴിമതികൂടി പുറത്തായിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ലേലം വിളിക്കാതെ തന്നിഷ്ടപ്രകാരം നല്‍കിയതുവഴിയാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതലയുള്ള കാലത്താണ് ആദ്യം വന്നവര്‍ക്ക് ആദ്യം എന്നരീതിയില്‍ 2ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ നിരക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി നല്‍കിയത്. 73 കല്‍ക്കരിപ്പാടം 143 സ്വകാര്യകമ്പനിക്കാണ് അനുവദിച്ചത്. 1973ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനനമേഖല മന്‍മോഹന്‍സിങ് സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് ചെയ്തത്. സ്വകാര്യവല്‍ക്കരണത്തിന്റെ മുഖ്യവക്താവായ പ്രധാനമന്ത്രിക്ക് സാമ്രാജ്യത്വ സാമ്പത്തികനയം ഒരു മറയാവുകയായിരുന്നു എന്നുവേണം കരുതാന്‍ . കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപമാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. ടണ്ണൊന്നിന് സര്‍ക്കാരിന് 500 രൂപ നഷ്ടംവരുമെന്നാണ് കണക്ക്. 51 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കരുതല്‍ശേഖരമാണ് ഈ ഇടപാടിലൂടെ ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റാ പവര്‍ , എ സ്റ്റാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്ക് പതിച്ചുനല്‍കിയത്.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പങ്ക് ഇതിനകം വ്യക്തമായതാണ്. 1,76,000 കോടി രൂപ കേന്ദ്രഖജനാവിന് നഷ്ടംവരുത്തിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി യുപിഎയിലെ ഘടകകക്ഷിയായ ഡിഎംകെയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യയും മകളും മന്ത്രിയായിരുന്ന എ രാജയും ഉള്‍പ്പെടെ പലര്‍ക്കും അഴിമതിയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്നനിലയില്‍ എ രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തിഹാര്‍ ജയിലില്‍ അഴിയെണ്ണുകയാണ്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ മന്ത്രിസഭയിലെ ടെലികോംമന്ത്രി എ രാജയ്ക്ക് അയച്ച കത്ത് പരസ്യമായ രേഖയായി മാറിക്കഴിഞ്ഞു. അന്നുതന്നെ സ്പെക്ട്രം വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിന് എ രാജ യഥാസമയം മറുപടി നല്‍കിയില്ല. പിന്നീട് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രിയോട് കാണിക്കേണ്ടതായ ബഹുമാനത്തിന്റെ തരിമ്പും ഇല്ലായിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതാണ്. ഇത്രയും ഗൗരവമുള്ള ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടും അത് തടയാനുള്ള ഒരു നടപടിയും ഉണ്ടാകാതിരുന്നത് പ്രധാനമന്ത്രിയുടെ വീഴ്ചയാണെന്നതില്‍ സംശയമില്ല.

2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുതുതായി രൂപീകരിച്ചപ്പോള്‍ അഴിമതിക്കാരനായ അതേരാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായതും തന്നില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കാതിരിക്കലാണ്. ഇതിനൊക്കെ ന്യായീകരണമായി പ്രധാനമന്ത്രി പറഞ്ഞത് മുന്നണിധര്‍മമാണ്. മുന്നണിഭരണവും മുന്നണിധര്‍മവും സര്‍ക്കാര്‍ ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപ നഷ്ടംവരുത്തുന്ന ഇടപാടുകള്‍ നടത്താനുള്ള സൗകര്യമായി ഉപയോഗിക്കുകയാണുണ്ടായത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ പണാധിപത്യ വ്യവസ്ഥയായി അതിവേഗം മാറുകയാണ്. നിയമസഭകളിലും പാര്‍ലമെന്റിലും തെരഞ്ഞെടുപ്പില്‍ ജയിച്ച് അംഗമാകുന്നവരില്‍ ഗണ്യമായ വിഭാഗം കോടീശ്വരന്മാരാണെന്ന് വന്നിരിക്കുന്നു. കേരള നിയമസഭയില്‍ നാലിലൊന്ന് അംഗങ്ങള്‍ കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്ന വിവരം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ , സ്ഥാനാര്‍ഥികളും അവരുടെ സ്വന്തക്കാരും വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വന്‍തുക നല്‍കി സ്വാധീനിക്കുന്ന സമ്പ്രദായം വ്യാപകമാകുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ കോടിക്കണക്കിന് രൂപ അനധികൃതമായി രേഖയില്ലാതെ കടത്തിക്കൊണ്ടുപോകുന്നത് അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ചെലവഴിക്കുന്ന തുകയുടെ ചെറിയ അംശംമാത്രമേ ഇത്തരത്തില്‍ പിടിയില്‍ പെടുന്നുള്ളൂ.

തെരഞ്ഞെടുപ്പില്‍ പണം വിതയ്ക്കുകയും ജയിച്ചാല്‍ ജനപ്രതിനിധിയെന്നനിലയിലും മന്ത്രിയെന്നനിലയിലും പണം കൊയ്തെടുക്കുകയും ചെയ്യുന്ന സമ്പ്രദായം മറയില്ലാതെ തുടരുകയാണ്. ഈ രീതി തുടരുന്നിടത്തോളം കാലം അഴിമതി അവസാനിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. കോര്‍പറേറ്റുകളാണ് മന്ത്രിസഭകളെയും മന്ത്രിമാരെയും നിയന്ത്രിക്കുന്നത്. അഴിമതിവിരുദ്ധ നിലപാടെടുക്കുന്നവര്‍ക്കെതിരെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ കുപ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. 1959ല്‍ അഴിമതിവിരുദ്ധ സര്‍ക്കാരിനെ പിരിച്ചുവിടുവിക്കാനാണ് അമേരിക്കന്‍ സിഐഎ പണം നല്‍കിയത്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ പണത്തിന്റെ കുത്തൊഴുക്ക് അന്വേഷിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. ഈ പണത്തിന്റെ പ്രധാന സ്രോതസ്സ് അഴിമതിയാണ്. അങ്ങനെ പണംവാരുന്ന അഴിമതികളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത് കല്‍ക്കരി കുംഭകോണമാണ്. ഇനിയും പലതും പുറത്തുവരാനിരിക്കുന്നു. കേരളത്തില്‍ യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മത്സരവും വിലപേശലും എന്തിനുവേണ്ടിയാണെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. സ്പീക്കറാകാന്‍ താല്‍പ്പര്യമില്ല, മന്ത്രിയാകാന്‍ കടുത്ത മത്സരം. കാരണമറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ടതില്ല. ആരോപണവിധേയര്‍ മന്ത്രിസഭയില്‍മാത്രമല്ല, സര്‍ക്കാരിനുവേണ്ടി കോടതിയില്‍ വാദിക്കേണ്ടവരും അങ്ങനെയുള്ളവരാണെന്ന് വരുന്നത് യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നു. വെറുതെയല്ല യുപിഎ സര്‍ക്കാരിന്റെ ജനപിന്തുണ നാള്‍തോറും ചോര്‍ന്നുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.


*****


ദേശാഭിമാനി മുഖപ്രസംഗം 

Friday, 20 May 2011

ഒരു തൊഴിലാളിയുടെ നയ വഞ്ചന

അങ്ങനെ ബ്രിട്ടാസ് ചാനൽ വിട്ടു. 
തുടങ്ങി തൊഴിലാളി പാർട്ടിക്കാർക്ക്...അസ്വസ്ഥത 
മുഖ്യൻ മുതൽ സെക്രട്ടറി വരെ. 
പാവം തൊഴിലാളി ഇപ്പൊ വർഗ്ഗ ശത്രുവായി. 
കേരളത്തിലെ ഒരു കമ്പനിയിലെ തൊഴിലാളി വേറെ ഒരു കമ്പനിയിലേക്ക് മാറിയതിന്‌ ഇവന്മാർക്കെന്താ ഇത്ര വിഷമം? 
ടിയാനു ശംബളം കൊടുത്തിരുന്നത് പാർട്ടി ആയിരുന്നൊ? 
ടിയാൻ ജോലി എടുത്തിരുന്ന സ്ഥാപനം പാർട്ടി വഹ ആയിരുന്നൊ? 
അല്ല എന്നാണ്‌ എന്റെ അറിവ്. പിന്നെ എന്തിനാ ഈ മേളം? 

അയാൾ എന്താ തൊഴിലാളി അല്ലെ? 
കൂടുതൽ നല്ല ഒരു ജോലി കിട്ടിയാൽ അയാൾക്ക് അങ്ങോട്ട് പൊക്കൂടെ? 
അതോ അങ്ങനെ ഏതു തൊഴിലാളിക്കും തോന്നുമ്പോൾ വിട്ടുപോകാൻ പറ്റാത്ത സ്ഥാപനമാണോ ഒരു ജനതയുടെ ആത്മാവിഷ്കാരം? 
നമ്മൾ വിചാരിക്കുന്ന പോലെ ഉള്ള ഒരു കമ്പനി അല്ല എന്നു തോന്നുന്നു ഈ മലയാളം കമ്മ്യൂണിക്കേഷൻസ്. 
ജോലിക്ക് പ്രതിഫലമായി നമ്മുടെ ആത്മാവ് അവർക്ക് എഴുതിക്കൊടുക്കണൊ? 
എനിക്കറിയില്ല.. 

ഏതായാലും പാർട്ടിക്കാർക്കും കൊച്ചു പാർട്ടിക്കാർക്കും കത്തിച്ചാർമാദിക്കാൻ ഒരു പുതിയ വർഗ്ഗ ശത്രു കോലം കൂടി കിട്ടി!!

അയോദ്ധ്യാവിധി: ഒരു ചരിത്രപരിപ്രേക്ഷ്യം

യോധ്യതര്‍ക്കം സംബന്ധിച്ച്‌ ഉണ്ടായിരിക്കുന്നത്‌ ഒരു രാഷ്‌ട്രീയവിധികല്‌പനയാണ്‌. അതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭരണകൂടത്തിന്‌ കൈക്കൊള്ളാമായിരുന്ന ഒരു തീരുമാനത്തിലേക്ക്‌ വെളിച്ചം പായിക്കുകയും ചെയ്യുന്നു. വിധിയുടെ ഊന്നല്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥതയിലും തകര്‍ക്കപ്പെട്ട പള്ളിയുടെ സ്ഥാനത്ത്‌ ക്ഷേത്രം നിര്‍മ്മിക്കുന്നതിലുമാണ്‌. പ്രശ്‌നം മതസ്വത്വങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള സമകാലിക രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കപ്പെട്ടിരിക്കുന്നു. അതേസമയം ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്ന്‌ അവകാശപ്പെടുകയുംചെയ്യുന്നു. ചരിത്രപരമായ തെളിവുകളെ ആദരപൂര്‍വ്വം ആനയിക്കുകയും പിന്നീടതിനെ റദ്ദാക്കുകയുമാണ്‌ വിധിയില്‍ ചെയ്‌തിരിക്കുന്നത്‌.
ഒരു കൃത്യമായ സ്ഥലത്താണ്‌ ദൈവികപുരുഷനോ അര്‍ദ്ധ ദൈവിക പുരുഷനോ ആയ ഒരാള്‍ ജനിച്ചതെന്നും അതിന്റെ സ്‌മാരകമായി അവിടെ ഒരു പുതിയ ക്ഷേത്രം പണിയണമെന്നും കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഇതാകട്ടെ ഹിന്ദുമതവിശ്വാസത്തിന്റെ അവകാശവാദമനുസരിച്ചും അപേക്ഷപ്രകാരവും ആണ്‌ താനും. ഈ അവകാശവാദത്തിനുപോല്‍ബലകമായ തെളിവുകള്‍ ഇല്ലാതിരിക്കെ ഇങ്ങനെയൊരു വിധിയല്ല ഒരു നീതിന്യായകോടതിയില്‍ നിന്ന്‌ ആരും പ്രതീക്ഷിക്കുക. ഹിന്ദുക്കള്‍ രാമനെ ഒരു ഈശ്വരാവതാരമെന്ന നിലയില്‍ അഗാധമായി ആരാധിക്കുന്നു. പക്ഷെ, ഒരു ജന്മസ്ഥലാവകാശവാദത്തെയും, ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെയും അതു നേടിയെടുക്കാനായി പ്രധാനപ്പെട്ട ഒരു ചരിത്രസ്‌മാരകം ബോധപൂര്‍വ്വം തച്ചുതകര്‍ത്ത നടപടിയെയും സംബന്ധിച്ച നിയമപരമായ വിധി തീര്‍പ്പിന്‌ ഈയൊരു വിശ്വാസം പിന്‍ബലമാകുമോ?
എ ഡി 12 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രം തര്‍ക്കസ്ഥത്തുണ്ടായിരുന്നെന്നും പള്ളിപണിയാനായി അതു തകര്‍ത്തതാണെന്നും അതിനാല്‍ ആ സ്ഥലത്ത്‌ പുതിയൊരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനു നിയമസാധുത്വം ഉണ്ടെന്നുമാണ്‌ കോടതിവിധിയിലെ അവകാശവാദം. മറ്റു പുരാവസ്‌തുവിജ്ഞാനികളും ചരിത്രകാരന്മാരും ശക്തമായി വിയോജിച്ചിട്ടുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഉല്‍ഖനനനിഗമനങ്ങളെ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുകയാണ്‌. പുരാവസ്‌തു വിജ്ഞാനീയരംഗത്തെ വിദഗ്‌ദ്ധന്മാര്‍ തീരുമാനിക്കേണ്ട ഒരു വിഷയത്തില്‍, അവര്‍ക്കിടയില്‍ വ്യക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‌ക്കെ അതിലൊരു വീക്ഷണത്തെ, വളരെ ലാഘവബുദ്ധിയോടെ നിരുപാധികമായി സ്വീകരിച്ചിരിക്കുന്നത്‌ ഈ കോടതിവിധിയെ ഒട്ടും വിശ്വാസ്യതയുള്ളതാക്കിത്തീര്‍ക്കുന്നില്ല.
ഒരു ജഡ്‌ജി പറഞ്ഞിരിക്കുന്നത്‌ താനൊരു ചരിത്രപണ്‌ഡിതനല്ലാത്തതിനാല്‍ വിഷയത്തിന്റെ ചരിത്രപരമായ വശങ്ങളിലേക്ക്‌ ചുഴിഞ്ഞിറങ്ങുന്നില്ലെന്നാണ്‌. അദ്ദേഹം തന്നെ, ഇത്തരം വ്യവഹാരങ്ങളില്‍ വിധി കല്‌പിക്കാന്‍ ചരിത്രവും പുരാവസ്‌തു വിജ്ഞാനീയവുമൊന്നും തീര്‍ത്തും ഒഴിച്ചുകൂടാനാവാത്തവയല്ലെന്നും പറയുന്നു! എന്നിട്ടും തര്‍ക്കപ്രശ്‌നം അവകാശവാദങ്ങളുടെയും പോയ സഹസ്രാബ്‌ദത്തിലെ ചരിത്രമന്ദിരങ്ങളുടെയും ചരിത്രപരമായ യാഥാര്‍ത്ഥ്യമാണുതാനും!
ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിക്കപ്പെട്ടതും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിത്തീര്‍ന്നതുമായ ഒരു പള്ളി രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രേരണയില്‍ ഒരു ജനക്കൂട്ടം ബോധപൂര്‍വ്വം തകര്‍ത്തുകളഞ്ഞു. അതെപ്പറ്റി സംക്ഷിപ്‌ത വിധിന്യായത്തില്‍ പരാമര്‍ശമേയില്ല. ഈ ഉന്മത്തനശീകരണവും പൈതൃകത്തോടുള്ള ഈ കുറ്റകൃത്യവും അപലപിക്കപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ പറയുന്നില്ല. പുതിയ ക്ഷേത്രത്തിന്റെ വിഗ്രഹപ്രതിഷ്‌ഠ, രാമന്റെ ജന്മസ്ഥലമെന്നു സങ്കല്‌പിക്കപ്പെടുക മാത്രം ചെയ്യുന്ന പള്ളിയുടെ നഷ്‌ടശിഷ്‌ടകൂമ്പാരത്തിനുമേല്‍ത്തന്നെ ആവണം താനും! സാങ്കല്‌പിമായ ക്ഷേത്രം തകര്‍ക്കപ്പെട്ടത്‌ പുതിയ ക്ഷേത്രനിര്‍മ്മാണത്തിനുള്ള സാധൂകരണമാകുമാറ്‌ അപലപിക്കപ്പെട്ടിരിക്കുന്നു. അതേസമയം, സൗകര്യപൂര്‍വ്വം തര്‍ക്കവ്യവഹാരത്തിന്റെ നിയമപരിധിക്കു പുറത്തുനിര്‍ത്തിക്കൊണ്ട്‌ പള്ളി തകര്‍ക്കലിനെ അപലപിക്കാതിരിക്കുകയും ചെയ്യുന്നു.
അലഹബാദ്‌ ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കം സൃഷ്‌ടിച്ചിരിക്കുന്നു. ഒരു സമുദായമെന്ന്‌ സ്വയം നിര്‍വചിക്കുന്ന ഏതൊരു വിഭാഗത്തിനും അവര്‍ ആരാധിക്കുന്ന ഏതെങ്കിലും ദൈവിക അര്‍ദ്ധദൈവിക പുരുഷന്റെ ജന്മസ്ഥാനമെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ഏതു സ്ഥലത്തിന്റെ പേരിലും അവകാശവാദമുന്നയിക്കാം. മതിയായ സ്വത്തുവകകള്‍ കണ്ടെത്താവുന്നതും ആവശ്യമായ തര്‍ക്കം നിര്‍മ്മിക്കപ്പെടാവുന്നതുമായ എവിടെയും ഇനി മുതല്‍ ഇത്തരം ധാരാളം ജന്മസ്ഥാനങ്ങള്‍ ഉയര്‍ന്നുവരും. ഒരു ചരിത്രസ്‌മാരകം മനഃപൂര്‍വ്വം നശിപ്പിക്കുന്നത്‌ ഇവ്വിധം അപലപിക്കപ്പെടാതിരിക്കെ, മറ്റു ചരിത്രസ്‌മാരകങ്ങള്‍ നശിപ്പിക്കുന്നതു തുടരുന്നതില്‍ നിന്ന്‌ ജനങ്ങളെ തടയാന്‍ എന്താണുണ്ടാവുക? ആരാധനാസ്ഥാനങ്ങളുടെ തല്‍സ്ഥിതി മാറ്റുന്നതിനെതിരെയുള്ള 1993 ലെ നിയമനിര്‍മ്മാണം സമീപവര്‍ഷങ്ങളില്‍ നാം കണ്ടതുപോലെ, ഒട്ടും ഫലപ്രദമല്ല.
ചരിത്രത്തില്‍ സംഭവിച്ചതു സംഭവിച്ചതുതന്നെയാണ്‌. അതിനെ മാറ്റാനാവില്ല. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ അതിന്റെ മുഴുവന്‍ സന്ദര്‍ബന്ധത്തിലും മനസ്സിലാക്കാനും വിശ്വാസ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ നോക്കിക്കാണുന്നതിനു കിണഞ്ഞുപരിശ്രമിക്കാനും നമുക്ക്‌ പഠിക്കാം. വര്‍ത്തമാനകാലരാഷ്‌ട്രീയത്തെ സാധൂകരിക്കാനായി നമുക്ക്‌ ഭൂതകാലത്തെ മാറ്റിത്തീര്‍ക്കാനാവില്ല.
അയോദ്ധ്യാ വിധി ചരിത്രത്തോടുള്ള ആദരവിനെ നിരാകരിക്കുന്നു. അത്‌ ചരിത്രത്തിന്റെ സ്ഥാനത്ത്‌ വിശ്വാസത്തെ പ്രതിഷ്‌ഠിക്കാന്‍ ഉദ്യമിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥ വിശ്വാസങ്ങളിലല്ല തെളിവുകളിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നതെന്ന വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ യഥാര്‍ത്ഥമായ അനുരഞ്‌ജനം ഉണ്ടായിത്തീരുകയുള്ളൂ. 

(കടപ്പാട്‌ ദി ഹിന്ദു)

കാശ്‌മീരിലെ കല്ലേറുകാര്‍ ഇന്ത്യയോട്‌ പറയുന്നത്‌

 ദുഃസ്വപ്‌നം പോലെ ഭീതിജനിപ്പിക്കുന്ന ഇന്ത്യയുടെ രാഷ്‌ട്രീയ വ്യവഹാരങ്ങളിലേക്ക്‌ കാശ്‌മീര്‍ പ്രശ്‌നം മടങ്ങിവന്നിരിക്കുന്നു. രണ്ടു മാസത്തിലേറെക്കാലമായി കാശ്‌മീരിലെ ചെറുപ്പക്കാര്‍ കൈകളില്‍ കല്ലുമേന്തി നടത്തുന്ന ചെറുത്തുനില്‍പ്പ്‌ സുരക്ഷാസേനയെത്തന്നെ അമ്പരപ്പിച്ചുതുടങ്ങിയിരിക്കുന്നു. യൂനിഫോം ധരിച്ച ആറുലക്ഷം പേരും സിവിലിയന്‍ വേഷത്തിലുള്ള ഒരു ലക്ഷം പേരുമടങ്ങുന്ന സുരക്ഷാസന്നാഹമാണ്‌ അതീവസൂക്ഷ്‌മതയോടെ കാശ്‌മീരില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്‌. രഹസ്യാന്വേഷണവിഭാഗവും നിരീക്ഷണസംവിധാനങ്ങളുമൊക്കെ കാശ്‌മീരിലെ ചെറുപ്പക്കാരെ നിരീക്ഷിക്കാന്‍ സദാ സുസജ്ജമാണ്‌.
കാശ്‌മീരിലെ കല്ലേറുകാര്‍ മാധ്യമപണ്‌ഡിതന്മാരെയും ടെലിവിഷന്‍ സ്റ്റുഡിയോയിലെ വിദഗ്‌ദ്ധന്മാരെയും അലോസരപ്പെടുത്തിയിട്ടുണ്ട്‌. എട്ടും പത്തും വയസ്സുള്ള കുട്ടികളെ പോലീസ്‌ വാനില്‍ കുത്തിനിറയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച ചെറുപ്പക്കാരുടെ ദാരുണകാഴ്‌ചകളും കാശ്‌മീരില്‍ എന്തുനടക്കുന്നു എന്ന പരമ്പരാഗതമായ വിശ്വാസത്തെ ഉലച്ചിരിക്കുന്നു. മധ്യവര്‍ഗ്ഗത്തില്‍പ്പെടുന്നവരും മധ്യവയസ്‌കരുമായ കാശ്‌മീരി സ്‌ത്രീകളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ഇസ്ലാമിസ്റ്റ്‌ ഭീതിയിലും പാകിസ്ഥാന്റെ പകവീട്ടലിലും ഉത്‌കണ്‌ഠപ്പെടുന്ന വരെ കാശ്‌മീര്‍ താഴ്‌വരയെ സംബന്ധിച്ച അവരുടെ ബോധ്യം എത്രമാത്രം പ്രാകൃതമാണെന്നു അറിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ രാഷ്‌ട്രീയമായ പ്രതിഷേധത്തിന്റെ വ്യാപ്‌തിയെ സൂചിപ്പിക്കാന്‍ പലസ്‌തീനിലെ ``ഇന്‍തിഫാദ''യോട്‌ കാശ്‌മീര്‍ സംഭവങ്ങളെ ഉപമിക്കാന്‍ ചില ഇന്ത്യാക്കാരുടെയെങ്കിലും നാവുകള്‍ ചലിച്ചുതുടങ്ങിയിട്ടുണ്ട്‌. പ്രതിഷേധത്തിന്റെ വലുപ്പം ദാവീദിന്റെയും ഗോലിയാത്തിന്റെയും അനുപാതത്തിലാണെങ്കിലും ഇന്ത്യയുടെ ഇതരപ്രദേശങ്ങളിലും കൂടുതല്‍ ജനങ്ങളെ ഈ സംഭവവികാസങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.
കോപാകുലരായ പ്രതിഷേധക്കാര്‍ കാശ്‌മീരിലെ കല്ലേറുകാര്‍ എന്താണ്‌ നമ്മളോടുപറയുന്നത്‌?

കുഴപ്പം പിടിച്ച സമാധാനം
കാശ്‌മീരില്‍ ജനിച്ചവനെങ്കിലും ദീര്‍ഘകാലം താഴ്‌വരയ്‌ക്ക്‌ പുറത്തു താമസിച്ച ഒരാളെന്ന നിലയ്‌ക്ക്‌ എന്റെ നാട്ടിലെ കുഴപ്പങ്ങളെ നിരീക്ഷിക്കാന്‍ അടുത്തയിടെ മാത്രമാണ്‌ എനിക്ക്‌ സാധിച്ചത്‌. 2003 ല്‍ പതിനാലുവര്‍ഷത്തെ വിടവിനുശേഷം ഞാന്‍ ശ്രീനഗറിലെത്തി. ഈ ഇടക്കാലഘട്ടമാണ്‌ ഇപ്പോഴത്തെ പ്രസ്ഥാനത്തിന്റെ - തെഹ്‌രീക്ക്‌ - വിക്ഷുബ്‌ധമായ ചരിത്രത്തിന്റെ കാലം. ഒപ്പം തന്നെ വന്‍തോതിലുള്ള സൈനികവല്‍ക്കരണത്തിന്റെയും കാലമാണ്‌. സ്വാഭാവികമായും കാശ്‌മീര്‍ താഴ്‌വരയെ വളഞ്ഞു ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. താഴ്‌വരയിലെ ഈ സ്ഥിതിയെ കാശ്‌മീരികള്‍ വിശേഷിപ്പിക്കുന്നത്‌ അധിനിവേശം എന്നാണ്‌. 
2003 ഏറെ പ്രാധാന്യം നേടുന്നത്‌ സായുധരായ തീവ്രവാദികളുടെ എണ്ണം കുറയുന്നു എന്ന തോന്നല്‍ സൃഷ്‌ടിച്ച കാലമായതുകൊണ്ടാണ്‌. മുപ്പതിനായിരം തീവ്രവാദികളുണ്ടായിരുന്ന കാശ്‌മീര്‍ താഴ്‌വരയില്‍ അവരുടെ എണ്ണം രണ്ടായിരമായി ചുരുങ്ങിയെന്ന്‌ സുരക്ഷാമേധാവികള്‍ ഇക്കാലത്ത്‌ അവകാശപ്പെട്ടു. 1990 കളുടെ തുടക്കത്തിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്‌തമായിരുന്നു കാശ്‌മീരിലെ സ്ഥിതി. സായുധ സമരം അടിച്ചൊതുക്കിയതായും സാധാരണ നില കൈവരിച്ചതായും അവര്‍ പെരുമ്പറ മുഴക്കി. യാഥാസ്ഥിതികമല്ലാത്ത അളവുകോലുകളാണ്‌ ഇതിനുപയോഗിച്ചത്‌. ടൂറിസ്റ്റുകളുടെ വരവു സംബന്ധിച്ച കണക്കുകള്‍ ടൂറിസം വകുപ്പ്‌ പരസ്യപ്പെടുത്തി. അമര്‍നാഥ്‌ യാത്രയ്‌ക്കു പോയ തീര്‍ത്ഥാടകരുടെ എണ്ണവും ഒരു സൂചകമായി. എന്നാല്‍ ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും അങ്ങേയറ്റം സുരക്ഷിതമായ വാഹനവ്യൂഹങ്ങളില്‍ സുരക്ഷാസേനയുടെ അകമ്പടിയോടെയാണ്‌ യാത്രചെയ്യുന്നത്‌ എന്ന കാര്യം പരസ്യപ്പെടുത്തിയില്ല. കാശ്‌മീരികളുടെ ദൈനംദിന ജീവിതവുമായി യാതൊരു ബന്ധമില്ലാത്തതാണ്‌ തീര്‍ത്ഥാടനവഴിയിലെ കഴുതകളെ പോറ്റുന്നവരും ദാല്‍തടാകത്തിലെ ഹൗസ്‌ ബോട്ടുടമകളും തെഹ്‌രീക്‌ പ്രസ്ഥാനത്തിന്റെ വേലിയേറ്റം തടയാനുള്ള സാക്ഷികളായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ സ്വസ്ഥതക്കായി കാശ്‌മീരില്‍ സമാധാനമെന്നു വിളിക്കപ്പെടുന്ന എന്തോ ഒന്നുണ്ടെന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടു. കാശ്‌മീരിലെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടിയുള്ള സാധാരണ നിലയായിരുന്നു ഇത്‌. അവിടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല.
സംസ്ഥാന ഗവണ്‍മെന്റ്‌ ബോളിവുഡ്ഡിലെ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന്‌ ഗുല്‍മാര്‍ഗിലെ കുന്നിന്‍ ചെരിവുകളില്‍ ഭ്രാന്തുപിടിച്ച റോഡ്‌ ഷോകള്‍ സംഘടിപ്പിച്ച്‌ മുന്നേറിയപ്പോള്‍ സാധാരണജനങ്ങള്‍ മറ്റു ഭാഗങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായി ചെറിയൊരു വിഭാഗമെങ്കിലും പഴയ സംഭവഗതികള്‍ മറക്കാന്‍ തുടങ്ങിയിരുന്നു. ജമ്മുകാശ്‌മീരിലെ പൗരസമൂഹത്തിലെ ഘടകങ്ങള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒരു സര്‍വ്വെ ചില സൂചനകള്‍ നല്‌കിയിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ അറുപതിനായിരം പേര്‍ കൊല്ലപ്പെട്ടു. ഏതാണ്ട്‌ ഏഴായിരം പേരെ കാണാതായി. സൈന്യത്തിന്റെയും പൊലീസിന്റെയും വെടിവെപ്പില്‍ പരിക്കേറ്റ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കണക്കുകളോ അപമാനിക്കപ്പെട്ട സ്‌ത്രീകളുടെ ലിസ്റ്റോ ആരും ശേഖരിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ - മര്‍ദ്ദനമേല്‍പ്പിക്കലിന്റെ പേരാണിത്‌ കാശ്‌മീരില്‍ - നടപടികള്‍ക്ക്‌ വിധേയരായ ആയിരക്കണക്കിനാളുകളുടെ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ``അവര്‍ കുഴപ്പം സൃഷ്‌ടിച്ചതിനുശേഷം അതിനെ സമാധാനമെന്നു വിളിക്കുകയാണ്‌.'' കാശ്‌മീരിലെ കവി ആഗാഷാഹിദ്‌ അലി എഴുതിയതാണ്‌ വാസ്‌തവം. 

യൂനിഫോമും തോക്കുകളും
2003 ല്‍ രണ്ട്‌ വ്യക്തിത്വവുമായി ഞാന്‍ താഴ്‌വരയിലുണ്ടായിരുന്നു. ആദ്യത്തേത്‌ കാശ്‌മീരിയുടേതും രണ്ടാമത്തേത്‌ ഇന്ത്യക്കാരന്റേതുമായിരുന്നു. കാശ്‌മീരി എന്ന നിലയില്‍ പരിക്കേല്‍പ്പിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ഞാന്‍. സമീപകാല സംഭവങ്ങളെ ഭയപ്പെടുന്ന ഒന്നായിരുന്നു ഈ സമൂഹം. ഒരിന്ത്യാക്കാരനെന്ന നിലയില്‍ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു ഞാന്‍. ഞാന്‍ കണ്ട സംഭവങ്ങളെല്ലാം ദീര്‍ഘകാലത്തേക്ക്‌ ഇന്ത്യയെ കുഴപ്പത്തിലാക്കുംവിധം പ്രത്യാഘാതം സൃഷ്‌ടിക്കുന്നതായിരുന്നു. ഞാന്‍ അവിടെ കണ്ടവയുടെ ഓര്‍മ്മകള്‍ എന്റെ വ്യതിരിക്തമായ വ്യക്തിത്വങ്ങളെ കൂട്ടിയിണക്കാത്തത്ര മൂര്‍ച്ചയേറിയതാണ്‌.
ഏറ്റവും ശക്തമായ ഓര്‍മ്മ സൈനികവല്‍ക്കരണത്തിന്റേതാണ്‌. എത്രമാത്രം മാനസികമായി സജ്ജമായിരുന്നാലും തോക്കേന്തിയ സൈനികരെ കാണുന്നതും സദാ അവരുടെ സാന്നിധ്യത്തില്‍ ജീവിക്കുന്നതും ഏറെ കടുപ്പം നിറഞ്ഞവയാണ്‌. എപ്പോഴെങ്കിലുമെത്തുന്ന സന്ദര്‍ശകനുപോലും ഇത്‌ അസഹ്യമാണ്‌. വിമാനത്തിന്റെ ജനാലയിലൂടെ തന്നെ ടാര്‍മാക്കില്‍ നിരന്നിട്ടുള്ള തോക്കേന്തിയ സൈനികരെ നിങ്ങള്‍ക്ക്‌ കാണാം. പുറത്താകട്ടെ ഡസന്‍ കണക്കിന്‌ സൈനികവാഹനങ്ങളില്‍ നിരത്തിയിട്ടുള്ള മെഷീന്‍ ഗണ്ണുകള്‍ വിശിഷ്‌ടാതിഥികളുടെ വാഹനവ്യൂഹത്തെ അകമ്പടി സേവിക്കാന്‍ വെമ്പല്‍കൊള്ളുന്നു. തെരുവുകളില്‍ നിരനിരയായി കനത്ത തോക്കുകളേന്തിയ സൈനികര്‍. ട്രാഫിക്‌ പോലീസുകാര്‍ പോലും എ കെ 47 തോക്കുമായാണ്‌ നില്‍പ്പ്‌. എവിടെയും ബങ്കറുകള്‍. തെരുവുകളുടെ രണ്ടറ്റങ്ങളിലും സൈനികരുടെ കാവല്‍. നിങ്ങളില്‍ വിഭജനവാദത്തിന്റെ അംശം തീരെയില്ലെങ്കില്‍ പോലും ഇത്രയേറെ തോക്കുകള്‍ ഭയപ്പെടുത്താനല്ലാതെ മറ്റൊന്നിനും ലക്ഷ്യമിട്ടുള്ളതല്ല.
രണ്ടാമത്തെഘടകം ജനാധിപത്യപരമായ ഭരണസംവിധാനങ്ങളുടെ തകര്‍ച്ചയ്‌ക്കായുള്ള നിര്‍ബന്ധിതമായ തോന്നലാണ്‌. പതിനഞ്ചുവര്‍ഷത്തെ സായുധസമരത്തിനിടെ പരിക്കേല്‍പ്പിക്കപ്പെട്ടവരും തോല്‍പ്പിക്കപ്പെട്ടവരുമായ ഒരു ജനതയ്‌ക്ക്‌ പ്രാതിനിധ്യത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. തങ്ങളുടെ ആവലാതികള്‍ നീതിപൂര്‍വ്വം കേള്‍ക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ഓരോ ഘട്ടത്തിലും അവ നിരാകരിക്കപ്പെടുന്നു. മിനിമം നീതി പോലും ലഭ്യമാകാതെപോകുന്നു. തെരഞ്ഞെടുപ്പുകള്‍ നീതിന്യായ സംവിധാനങ്ങള്‍, നിയമവാഴ്‌ച എല്ലാം ശൂന്യമാക്കപ്പെടുന്നു. അവയുടെ സ്ഥാനത്ത്‌ ഭീകരസ്വഭാവമുള്ള നിയമങ്ങളാണുള്ളത്‌. സായുധസേനക്കുള്ള പ്രത്യേകാവകാശനിയമം, (എ എഫ്‌ എസ്‌ പി എ) പൊതുസുരക്ഷാനിയമം (പി എസ്‌ എ) എന്നിവയാണവ. തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമനിര്‍മ്മാണസഭ നിലവിലുണ്ടെന്നത്‌ മറന്നുകൊണ്ട്‌ യഥാര്‍ത്ഥ അധികാരം മൂന്നിടത്തായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. 
1. ബദാമിബാഗ്‌. ശ്രീനഗറിലെ സൈനികകേന്ദ്രവും ഇന്ത്യന്‍ സേനയുടെ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ സ്ഥിതിചെയ്യുന്ന സ്ഥലവുമാണിത്‌. 
2. ഗുപ്‌കര്‍ റോഡ്‌ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആസ്ഥാനമാണിവിടം.
3. രാജ്‌ഭവന്‍. മുന്‍കാലത്ത്‌ മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഇവിടം ഇപ്പോള്‍ ഗവര്‍ണറുടെ താമസസ്ഥലമാണ്‌. ഡോഗ്ര മഹാരാജാക്കന്മാരുടെ ഒരു നൂറ്റാണ്ടുകാലത്തെ മര്‍ദ്ദകഭരണത്തിന്റെ കേന്ദ്രങ്ങളായിരുന്നു ഈ മൂന്ന്‌ സ്ഥലങ്ങളുമെന്ന്‌ രേഖപ്പെടുത്താന്‍ കാശ്‌മീരി ജനത മടിക്കാറില്ല. ശ്രീനഗറിനുപുറത്തു കസ്‌ബയിലും തൊട്ടടുത്ത ചെറുപട്ടണത്തിലും താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ യഥാര്‍ത്ഥ മുഖം കൂറെക്കൂടി വ്യക്തമാണ്‌. പ്രധാനതെരുവിന്റെ മധ്യത്തിലെ ബോര്‍ഡുകളില്‍ തെളിയുന്ന `ടൗണ്‍കമാന്‍ഡര്‍' ആണത്‌. തകരബോര്‍ഡില്‍ ഇന്ത്യന്‍ സേനയിലെ ഏതെങ്കിലുമൊരു മേജറുടെ പേരും ടെലഫോണ്‍ നമ്പറും ഉണ്ടാകും.
മൂന്നാമത്തെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതാണ്‌. കാശ്‌മീരിലെ യാഥാര്‍ത്ഥ്യങ്ങളല്ല മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. അങ്ങേയറ്റം വസ്‌തുതാപരമല്ലാത്തതാണ്‌ മാധ്യമങ്ങളില്‍ നിറയുന്ന കാര്യങ്ങള്‍. ശരിക്കും നുണ പറയല്‍തന്നെ. മുമ്പ്‌ നാഗാലാന്റിലും ഇപ്പോള്‍ മണിപ്പൂരിലും സംഭവിച്ചതുപോലെ കാശ്‌മീരിലെ സംഭവവികാസങ്ങള്‍ പൂര്‍ണ്ണമായും നിശ്ശബ്‌ദതയില്‍ ആഴ്‌ന്നുപോകുന്നില്ല. മുഖ്യധാരാമാധ്യമങ്ങളില്‍ കാശ്‌മീര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പുറമെ പ്രാദേശികമായ ദിനപത്രങ്ങളും മാസികകളും ധാരാളമായുണ്ട്‌. പക്ഷേ ഈ മാധ്യമക്കണ്ണാടി വലിയ തോതില്‍ കാര്യങ്ങള്‍ വികൃതമാക്കിയാണ്‌ അവതരിപ്പിക്കുന്നത്‌. വളച്ചൊടിച്ച ബിംബങ്ങളാണ്‌ ദിവസേന സംപ്രേഷണം ചെയ്യുന്നത്‌. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ കാശ്‌മീരിനു വേണ്ടി തുടിക്കുന്ന ഹൃദയങ്ങളുള്ളവരാണെന്ന്‌ അഭനയിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ഇത്തരമൊരു പുകമറയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
ഒരു സൈനിക പരിഹാരത്തിലൂടെ നിയമവാഴ്‌ചയുടെ നിഷേധത്തിലൂടെ ഇന്ത്യന്‍ ഭരണകൂടം കാശ്‌മീരില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ രാജ്യത്തിന്റെ പ്രശ്‌നബാധിതമായ മറ്റു മേഖലകളിലും വ്യാപിപ്പിക്കാനാണ്‌ സാധ്യത.

2003 നു ശേഷമുള്ള മാറ്റം
കാശ്‌മീര്‍ താഴ്‌വരയില്‍ 2003 നു ശേഷമുള്ള കാലത്ത്‌ എന്ത്‌ പരിവര്‍ത്തനമാണുണ്ടായത്‌? 2010 ല്‍ സൈനികരുടെ അംഗസംഖ്യയില്‍ കുറവുവരുത്തുമെന്ന അധരവ്യായാമമൊഴികെ മറ്റെന്താണുണ്ടായത്‌? സൈനികരുടെ സാന്നിധ്യം പഴയ പടി തന്നെ തുടരുന്നു. പൗരസമൂഹം സൈനിക സംവിധാനത്തിന്റെ ഭാരം ചുമക്കുകതന്നെയാണ്‌. സാധാരണ നില കൈവരിച്ചു എന്ന അവകാശവാദമല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ശ്രീനഗറില്‍ മുഖം മിനുക്കാനുള്ള നടപടികളുടെ ഭാഗമായി ബോര്‍ഡര്‍ സെക്യൂരിറ്റി സേനയെ മാറ്റി കൂടുതല്‍ സി ആര്‍ പി എഫിനെ നിയോഗിച്ചതാണ്‌ ഒരു നടപടി. സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന കമ്പിവേലികളും ഇഷ്‌ടികമതിലുകളും നേരിയ തോതില്‍ കുറച്ചിട്ടുണ്ട്‌. അതിനുപകരം വളരെ വേഗം തിരിച്ചടിക്കാനാകുംവിധം സി ആര്‍ പി എഫ്‌ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്‌. അവരുടെ കൈവശം മാരകായുധങ്ങളുമുണ്ട്‌. സമീപകാലത്തെ തുടര്‍ച്ചയായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ വെടിയുണ്ടയേറ്റ പരിക്കുകളോടെ ശ്രീനഗറിലെ എം എച്ച്‌ എസ്‌ ആശുപത്രിയിലെത്തിയവരുടെ എണ്ണം വന്‍തോതിലാണ്‌ വര്‍ദ്ധിച്ചത്‌. ആഗസ്‌തിലെ ആദ്യത്തെ രണ്ടാഴ്‌ചയ്‌ക്കകം തന്നെ അറുപതുപേരാണ്‌ വെടിവെപ്പില്‍ പരിക്കേറ്റ്‌ ആശുപത്രിയിലെത്തിയത്‌. ആശുപത്രിയിലെ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധര്‍ ബി ബി സിയോട്‌ പറഞ്ഞത്‌ വയറ്റിലും നെഞ്ചിലും കണ്ണുകളിലും കഴുത്തിലുമൊക്കെ ഒന്നിലേറെ മുറിവുകളുമായാണ്‌ ഇരുപതിനോടടുത്ത പ്രായമുള്ള പ്രതിഷേധക്കാര്‍ ആശുപത്രിയിലെത്തിയത്‌ എന്നാണ്‌. ഏറ്റവും ഒടുവില്‍ ശ്രീനഗറിലെ തെരുവുകളില്‍ പുതിയൊരു തരം തോക്കുകളും പരീക്ഷിച്ചു. പുറമേക്ക്‌ പാടുകളില്ലാതെ ആന്തരികാവയവങ്ങളെ തകര്‍ക്കുന്ന തരത്തില്‍ തുളച്ചുകയറുന്ന ഉണ്ടകളാണ്‌ ഇതിന്റെ പ്രത്യേകത. അറുപതിലേറെ പേര്‍ മൃതിയടഞ്ഞു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
രാജ്യത്തിനകത്ത്‌ സൈന്യത്തിന്റെ വിശദീകരണത്തിനു തുണയായി പ്രതിരോധമന്ത്രി നിലയുറപ്പിച്ചു. സൈന്യത്തിന്റെ എണ്ണം കുറക്കുന്നതിനെ പ്രതിരോധമന്ത്രി എതിര്‍ത്തു. ഇക്കൊല്ലമാദ്യം സേനയുടെ വടക്കന്‍ മേഖലാ കമാന്‍ഡര്‍ ഭീകരനിയമമായ എ എഫ്‌ എസ്‌ പി എ പിന്‍വലിച്ചേക്കുമെന്ന്‌ സൂചിപ്പിച്ചിരുന്നു. കാശ്‌മീരിലെ സൈനികരുടെ വിശുദ്ധഗ്രന്ഥമാണ്‌ ഈ നിയമമെന്ന വിഡ്‌ഢിത്തവും അദ്ദേഹം വിളമ്പിയിരുന്നു. ഈ നിയമം പിന്‍വലിച്ചാല്‍ ഇന്ത്യന്‍ സേനയുടെ ആത്മവീര്യം നഷ്‌ടപ്പെടുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈ ആത്മവീര്യം ചൂണ്ടിക്കാട്ടിയാണ്‌ അഞ്ചുലക്ഷം സൈനികര്‍ പൗരന്മാരുടെ മേല്‍ അഴിഞ്ഞാടുന്നതിനെ ന്യായീകരിക്കുന്നത്‌. ഗ്രാമങ്ങളിലെ കുടിവെള്ള സ്രോതസ്സും വനവിഭവങ്ങളും ഒക്കെ ഇവരുടെ സാന്നിധ്യത്തില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്‌. സൈനികക്യാമ്പുകളിലെ നിര്‍ബന്ധിത കൂലിവേലയും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്‌.
ഇക്കുറി വേനല്‍ക്കാലത്തുയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ ഫലമായി ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിന്റെ കഴിവുകേടുകളും വ്യാപകചര്‍ച്ചക്ക്‌ വിധേയമായി. മൂന്നു നിരപരാധികളായ പൗരന്മാരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്ന മാച്ചില്‍ ഏറ്റുമുട്ടല്‍ സംഭവത്തിനുശേഷം പോലും ഇന്ത്യന്‍ സേനയുടെ പതിവുരീതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. പട്ടാള ആപ്പീസര്‍മാര്‍ നല്‍കിയ ഉത്തരവ്‌ സൈനികര്‍ അനുസരിച്ചപ്പോള്‍ നിരപരാധികളായ മനുഷ്യര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട `ഭീകരവാദികളായി.' ഇക്കാര്യം പുറത്തറിയുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌തതോടെ ഒരു കേണലിനും മറ്റൊരു മേജര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടു. അവരുടെ പ്രചോദനം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചാല്‍ കിട്ടുന്ന പ്രതിഫലത്തുകയായിരുന്നു എന്നതാണ്‌ ഞെട്ടിക്കുന്ന വസ്‌തുത.
മാച്ചില്‍ സംഭവം ഇന്ത്യന്‍ സൈനികരെ കാശ്‌മീരില്‍ വിന്യസിച്ചത്‌ അധിനിവേശ സേനയെപ്പോലെയാണെന്ന വാദത്തിന്‌ സാധൂകരണമായി. ജനങ്ങളെ സംരക്ഷിക്കാനാണ്‌ സേനയെ വിന്യസിച്ചത്‌ എന്ന വാദത്തിന്‌ പ്രസക്തിയില്ലാതായി. ഈ സംഭവം ഒരു വ്യതിയാനം മാത്രമായി കാണുന്നതും ശരിയാവില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കൂട്ടക്കൊല നടത്തി സംസ്‌കരിച്ചവരുടെ ശ്‌മശാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. നൂറുകണക്കിന്‌ മാച്ചില്‍ മാതൃകയിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വിശദാംശങ്ങളാണ്‌ ഇതിലൂടെ പുറം ലോകം അറിയുന്നത്‌. കാര്യമായ ഔദ്യോഗിക പ്രതികരണമൊന്നും ഇതിന്റെ പേരില്‍ പുറത്തുവന്നിട്ടുമില്ല. ഇന്നത്തെ ചുറ്റുപാടില്‍ പ്രധാനമന്ത്രി ഇടപെട്ട്‌ വിഭജനവാദത്തിന്റെ തലവന്‍ സയ്യിദ്‌ അലി ഷാ ഗീലാനിയെ കാശ്‌മീരിന്റെ മുഖ്യമന്ത്രിയാക്കിയാല്‍ പോലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവില്ല. സര്‍ക്കാരാകട്ടെ പാകിസ്ഥാന്റെ പങ്കാളിത്തം, ലഷ്‌കര്‍ ഇ തോയ്‌ബയുടെ സാന്നിധ്യം, 2008 ലെ തെരഞ്ഞെടുപ്പിലെ വര്‍ധിച്ച ജനപങ്കാളിത്തം തുടങ്ങിയ പതിവുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന തിരക്കിലുമാണ്‌. ഈ തെരഞ്ഞെടുപ്പുകള്‍ തെറ്റായ വിധത്തിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പിന്തുണയായാണ്‌ അവ അവതരിപ്പിക്കുന്നത്‌. 
കഴിഞ്ഞ രണ്ടുദശകത്തിനുള്ളില്‍ കാശ്‌മീരികള്‍ക്ക്‌ നഷ്‌ടപ്പെട്ടതെന്താണ്‌? അവര്‍ക്ക്‌ സംസാരസ്വാതന്ത്ര്യം നഷ്‌ടമായി. ഒത്തുചേരാനും യാത്രചെയ്യാനുമുള്ള അവകാശം നഷ്‌ടപ്പെട്ടു. അക്രമത്തില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്ന സ്ഥിതി ഇല്ലാതായി. പീഡനത്തില്‍ നിന്നും നിയമവിരുദ്ധ തടങ്കലില്‍ നിന്നുമുള്ള സംരക്ഷണവും ഇല്ലാതായി. സൈനികവല്‍ക്കരണത്തിന്റെയും കാശ്‌മീര്‍ ഭരിക്കുന്നവരുടെ മനോഭാവത്തിന്റെയും കാരുണ്യത്തിലേക്ക്‌ അവര്‍ വലിച്ചെറിയപ്പെട്ടു. നിയമവാഴ്‌ച്‌, കോടതികളുടെ സ്വാതന്ത്ര്യം, തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയ പ്രതിനിധികളുടെ പൗരന്മാരോടുള്ള ചുമതലകള്‍ തുടങ്ങി ജനാധിപത്യത്തിന്റെ തൂണുകളെല്ലാം ശൂന്യമാക്കപ്പെട്ടു. തെരഞ്ഞെടുപ്പ്‌ എന്ന നൂലിഴ മാത്രമായി ജനാധിപത്യം മാറി.
തെരഞ്ഞെടുപ്പ്‌ പ്രക്രിയ തന്നെ 1951 ലെ ആദ്യതെരഞ്ഞടുപ്പു തൊട്ടേ കാശ്‌മീരില്‍ മാലിന്യം നിറഞ്ഞതാണ്‌. 72 അംഗഅസംബ്ലിയില്‍ മുഴുവന്‍ സീറ്റും അന്ന്‌ ഷേയ്‌ക്ക്‌ അബ്‌ദുള്ളയുടെ നാഷണല്‍ കോണ്‍ഫ്രന്‍സ്‌ നേടി. യഥാര്‍ത്ഥത്തില്‍ രണ്ടു സീറ്റിലേ മത്സരം നടന്നുള്ളൂ. ശേഷിക്കുന്നവയില്‍ മറ്റാരെയും നോമിനേഷന്‍ നല്‍കാന്‍ പോലും അനുവദിച്ചുമില്ല. ന്യൂദില്ലിയില്‍ കാശ്‌മീരി മാന്‍ഡേറ്റ്‌ ഉറപ്പുവരുത്താന്‍ സാധിച്ച കാലംവരെ ഷേയ്‌ക്ക്‌ അബ്‌ദുള്ളയ്‌ക്ക്‌ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമി ബക്‌ഷി ഗുലാം മുഹമ്മദ്‌, ജി എം സാദിഖ്‌ എന്നിവര്‍ക്കും ഇതേരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഈ പാരമ്പര്യം സമീപകാലം വരെ നിലനിന്നു. തെരഞ്ഞെടുപ്പുകള്‍ പ്രാദേശിക വികാരത്തിന്റെയും ജനപിന്തുണയുടെയും അളവുകോലായി കാണാറില്ല. പകരം ഇന്ത്യ ഗവണ്‍മെന്റിന്റെ താല്‍പ്പര്യങ്ങളുടെ ഒരു മുദ്രയടിക്കലായാണ്‌ സംഭവിക്കുക. (കാശ്‌മീരികള്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഏക തെരഞ്ഞെടുപ്പ്‌ അടിയന്തിരാവസ്ഥക്ക്‌ പിന്നാലെ നടന്ന 1977ലെ തെരഞ്ഞെടുപ്പാണ്‌. കേന്ദ്രത്തില്‍ ജനതാ പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളുടെ കൂട്ടുകെട്ട്‌ നിലനിന്നപ്പോഴായിരുന്നു അത്‌. കേന്ദ്രം അങ്ങേയറ്റം ദുര്‍ബ്ബലമായിരുന്നു അന്ന്‌. ഇരുപത്തഞ്ചുവര്‍ഷമായി നീതിപൂര്‍വ്വമായ വോട്ടെടുപ്പ്‌ നടക്കാത്ത കാശ്‌മീരില്‍ ആ തെരഞ്ഞെടുപ്പ്‌ ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു. പക്ഷേ സുതാര്യതയുടെ അക്കാലം വളരെവേഗം കടന്നുപോയി. ജനതാപാര്‍ട്ടി കൂട്ടുകെട്ട്‌ തകര്‍ന്നതോടെ ഇന്ദിരാഗാന്ധി വീണ്ടും അധികാരമേറി. കാര്യങ്ങള്‍ വീണ്ടും പഴയ സ്ഥിതിയിലായി. 1980 കളിലെ വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ ഇതും ഒരു ഘടകമായി.
തീര്‍ച്ചയായും കാശ്‌മീര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍പ്പെടേണ്ടതുണ്ട്‌. ഈ വേനല്‍ക്കാലത്ത്‌ ഏതായാലും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൂടി കാശ്‌മീരിലെ സംഭവവികാസങ്ങള്‍ക്കൊപ്പം ചര്‍ച്ചാവിഷയമായി. സംഭവവികാസങ്ങളെ രാഷ്‌ട്രീയമായി സമീപിക്കുന്നതിനെ മനുഷ്യാവകാശക്കാര്‍ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നു എന്നാണ്‌ അവരുടെ പരാതി. ടെലിവിഷന്‍ ചാനലുകളിലിരുന്ന്‌ ഇങ്ങനെ രോഷം കൊള്ളുന്നവരുണ്ട്‌. കാശ്‌മീരിലെ തെരുവുകളില്‍ പ്രതിഷേധക്കാര്‍ ഇന്ത്യക്കാര്‍ പുറത്തുപോകുക എന്നാണ്‌ വിളിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണം എന്നും അവര്‍ ആവശ്യപ്പെടുന്നു. 2008 ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ സംഖ്യ ഒരു വിശ്വാസപ്രമാണം പോലെ ആവര്‍ത്തിക്കപ്പെടുന്നു. ഇടതുപക്ഷലിബറലുകള്‍ മുതല്‍ വലതുപക്ഷഹിന്ദുത്വവാദികള്‍ വരെ ഇക്കാര്യത്തില്‍ ഒന്നിക്കുന്നു. ഹിന്ദുത്വവാദികളിലൊരാള്‍ ചോദിച്ചത്‌ എന്തുകൊണ്ടാണ്‌ വിഘടനവാദികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തത്‌ എന്നാണ്‌. രവിശങ്കര്‍ പ്രസാദ്‌ വ്യക്തമായും മറക്കുന്നത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ വിഘടനവാദികളെല്ലാം വോട്ടെടുപ്പിനുമുമ്പും പിമ്പും തടങ്കലിലായിരുന്നു എന്ന വസ്‌തുതയാണ്‌.
2008 ലെ തെരഞ്ഞെടുപ്പ്‌ ഇന്ത്യാ ഗവണ്‍മന്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഘട്ടത്തിലായിരുന്നു. ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്‌തമായ ഒന്നായിരുന്നില്ല അക്കാലത്തെ സ്ഥിതിഗതികള്‍. അമര്‍നാഥ്‌ തീര്‍ത്ഥാടനത്തിന്‌ ഭൂമി പിടിച്ചെടുത്ത പ്രശ്‌നത്തിന്റെ പ്രക്ഷോഭം രൂക്ഷമായിരുന്നു. ഇരുപതിനായിരത്തോളം പേര്‍ വരെ അണിനിരന്ന പ്രതിഷേധറാലികള്‍ പൊതുവികാരത്തിന്റെ പ്രകടനമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹം വീണ്ടും കാശ്‌മീരില്‍ പ്രകടമായി എന്ന്‌ ഇത്‌ തെളിയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നേരിടേണ്ടിവന്ന പരാജയത്തിന്റെ ഓര്‍മ്മകള്‍ പോലും ബാക്കിയുണ്ടായിരുന്നില്ല.
ഇന്ത്യാ അനുകൂലരാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രമുഖരായ നാഷണല്‍കോണ്‍ഫ്രന്‍സും പി ഡി പിയും ഇത്തരമൊരു വികാരം ഉപയോഗിച്ച്‌ വോട്ടുപിടിക്കുന്നതിലേക്ക്‌ എടുത്തുചാടാന്‍ മടിച്ചു. വിഘടനവാദികളുടെ തെരഞ്ഞെടുപ്പു ബഹിഷ്‌കരണാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ വികസനമെന്ന ലക്ഷ്യം ഉയര്‍ത്തിയാണ്‌ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തെ ഇവര്‍ മറികടന്നത്‌. അനൗപചാരികമായി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും നിരാശയോടെ പ്രഖ്യാപിച്ചത്‌ 35 ശതമാനം പേര്‍ വോട്ടുചെയ്‌താല്‍ തന്നെ തൃപ്‌തികരമാണെന്നായിരുന്നു.
എന്നാല്‍ ഫലപ്രഖ്യാപനമായതോടെ പോളിംഗ്‌ ശതമാനം അറുപതുശതമാനമായി ഉയര്‍ന്നു. 2002 ല്‍ ഇത്‌ കേവലം 32 ശതമാനമായിരുന്നു. ഇതാണ്‌ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിച്ചത്‌. വൈദ്യുതി റോഡ്‌, വെള്ളം തുടങ്ങിയവയെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ്‌ പെട്ടെന്ന്‌ ഒരു റഫറണ്ടമായി അവതരിപ്പിക്കപ്പെട്ടു. കാശ്‌മീരികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കെട്ടിപ്പുണര്‍ന്നെന്നും വിഘടനവാദത്തെ നിരാകരിച്ചുവെന്നും അവ ഉദ്‌ഘോഷിച്ചു.
സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പുവിരുദ്ധ പ്രചാരണം നടന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ എവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. തെരഞ്ഞെടുപ്പ്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പേ തന്നെ പല ജില്ലകളും കര്‍ഫ്യുവിനു കീഴിലായിരുന്നു. പ്രതിഷേധക്കാരെ ഒതുക്കാന്‍ പ്രധാനപ്പെട്ട എഴുന്നൂറോളം പ്രവര്‍ത്തകരെ ജയിലിലടച്ചു. ഭീകരരെ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകളും വളരെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ടു. ഗ്രാമങ്ങളിലെ ജനങ്ങളെ ഭയപ്പെടുത്താന്‍ ഇവ ധാരാളമായിരുന്നു. പുതുതായി 450 കമ്പനി അര്‍ധസൈനികര്‍ കൂടി തെരഞ്ഞെടുപ്പുജോലിക്കായി എത്തിച്ചേര്‍ന്നു. അസാധാരണമാം വിധം ഏഴുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ കാശ്‌മീരിന്റെ മുക്കിലും മൂലയിലും പോലീസും അര്‍ധസൈനികരും നിരന്നു.
ബൂത്ത്‌ പിടുത്തം, വ്യാജവോട്ടുകള്‍, തെരഞ്ഞെടുപ്പ്‌ അട്ടിമറി തുടങ്ങി സ്ഥിരം തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടാതിരുന്നില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ അനുകൂലമായി ജനവിധി മാറ്റാനല്ല മൊത്തത്തില്‍ വോട്ടിങ്ങ്‌ ശതമാനം ഉയര്‍ത്താനാണ്‌ ശ്രമമുണ്ടായത്‌. സ്വതന്ത്രരുള്‍പ്പെടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ വളരെ പെട്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍തോതില്‍ രംഗത്തെത്തി. കാശ്‌മീരില്‍ വേരുകളില്ലാത്ത സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ (സെക്യൂലര്‍) രാഷ്‌ട്രീയ ജനതാദള്‍, ജനതാ പാര്‍ട്ടി, ലോക്‌ ജനശക്തിപാര്‍ട്ടി, ആള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌, ഫോര്‍വേഡ്‌ ബ്ലോക്ക്‌ (സോഷ്യലിസ്റ്റ്‌), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (അത്താവലെ ഗ്രൂപ്പ്‌) സമതാ പാര്‍ട്ടി സോഷ്യലിസ്റ്റ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടി, നാഷണല്‍ ലോക്‌ഹിത പാര്‍ട്ടി തുടങ്ങിയവരെല്ലാം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. ഇവരാരും വിജയ പ്രതീക്ഷയോടെയല്ല മത്സരിക്കാനെത്തിയത്‌. ഈ സ്ഥാനാര്‍ത്ഥികളില്‍ 1100 പേര്‍ക്ക്‌ ജാമ്യത്തുക നഷ്‌ടമായി. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന ഏതാനും വോട്ടുകള്‍ മാത്രമാണ്‌ ഇവരെല്ലാം പ്രതീക്ഷിച്ചതും.
തെരഞ്ഞെടുപ്പിന്‌ ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം ഒരു മുതിര്‍ന്ന പോലീസ്‌ ആപ്പീസര്‍ പ്രതികരിച്ചത്‌ ഞാനോര്‍ക്കുന്നു. ഓരോ സ്ഥലത്തും ഞങ്ങള്‍ക്ക്‌ വ്യത്യസ്‌ത തന്ത്രങ്ങളുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഭാഗ്യവശാല്‍ ഞങ്ങളാഗ്രഹിച്ചതുപോലെ ഓരോരുത്തരും വന്നുവീണു. ഇനിയൊരിക്കലും തങ്ങള്‍ക്ക്‌ ഇത്രയേറെ അധികാരം ലഭിക്കാനിടയില്ല എന്നു പറഞ്ഞ അദ്ദേഹം ഇതേ മട്ടില്‍ ഇക്കാര്യം ആവര്‍ത്തിക്കുക പ്രയാസകരമാവുമെന്നും കൂട്ടിച്ചേര്‍ത്തു.
2008 ലെ കാശ്‌മീര്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതി ഇങ്ങനെയായിരുന്നു. മാന്യമായ വോട്ടിങ്ങ്‌ ശതമാനമുറപ്പാക്കാനായിരുന്നു സര്‍ക്കാരും പൊലീസും അധ്വാനിച്ചത്‌. കാശ്‌മീരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വീകാര്യത ഉറപ്പാക്കാനായിരുന്നു ഇത്‌. കാശ്‌മീരികള്‍ അതേക്കുറിച്ച്‌ എന്തുപറയുന്നു എന്നത്‌ പ്രശ്‌നമായിരുന്നില്ല. കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫ്രന്‍സും ചേര്‍ന്ന സഖ്യസര്‍ക്കാര്‍ ഒമര്‍അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ 2009 ആദ്യം സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ ഇക്കാര്യമെല്ലാം വിസ്‌മൃതമായി. ശബ്‌ദായമാനമായ വിജയോന്മാദം ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇത്തരമൊരു നാടകത്തിന്റെ രചന നിര്‍വ്വഹിച്ചവര്‍ ആഹ്ലാദത്തിലായിരുന്നു. കാശ്‌മീരികള്‍ മുഖ്യധാരയിലേക്ക്‌ മടങ്ങിയെത്തിയെന്നായിരുന്നു പ്രചരണം. സംഘര്‍ഷരഹിതമായ ഒരന്തരീക്ഷം രൂപപ്പെടുന്നു എന്നും അനുരഞ്‌ജനം സാധ്യമാക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുമെന്നും വാര്‍ത്ത പരന്നു.
മിഥ്യകളുടെ തകര്‍ച്ച
കാശ്‌മീരികളെ സംബന്ധിച്ചിടത്തോളം ഈ വ്യാമോഹങ്ങളൊക്കെ തകര്‍ന്നുവീഴാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ഷോപിയാനില്‍ രണ്ടു യുവതികളെ ബലാല്‍സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷാ സൈനികര്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നു. ഇതേ തുടര്‍ന്ന്‌ വീണ്ടും പ്രക്ഷോഭപരമ്പരകള്‍ ഉയര്‍ന്നു. 2009 ലെ പ്രക്ഷോഭങ്ങളുടെ പ്രത്യേകത വ്യാപകമായ നിസ്സഹകരണ പ്രവര്‍ത്തനങ്ങളായിരുന്നു. ഷോപിയാന്‍ നഗരത്തിലെ കടകള്‍ 47 ദിവസമാണ്‌ അടഞ്ഞുകിടന്നത്‌. പൗരന്മാരുടെ മുന്‍കൈയില്‍ രൂപപ്പെട്ട മജ്‌ലിസെ മഷാവത്ത്‌ രാഷ്‌ട്രീയത്തിനതീതമായി ഈ പ്രശ്‌നത്തെ സമീപിച്ചു. ഈ സംഘടനയാണ്‌ ദിവസക്കൂലിക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും നീണ്ട കടയടപ്പു സമരത്തിന്റെ നാളുകളില്‍ സൗജന്യറേഷന്‍ നല്‍കി സംരക്ഷിക്കാന്‍ മുതിര്‍ന്നത്‌. 
എന്നാല്‍ രഹസ്യാന്വേഷണസംവിധാനങ്ങളും വിപുലമായ മാധ്യമസന്നാഹങ്ങളും ഒക്കെയുണ്ടായിട്ടും കാശ്‌മീരില്‍ എന്താണ്‌ വളര്‍ന്നുവരുന്നതെന്ന്‌ കണ്ടെത്താന്‍ ദില്ലിയിലെ ഭരണാധികാരികള്‍ക്ക്‌ കഴിഞ്ഞില്ല. ഷോപിയാന്‍ സംഭവത്തില്‍ ഒമര്‍ അബ്‌ദുള്ളയുടെ സര്‍ക്കാര്‍ അബദ്ധം നിറഞ്ഞ പ്രസ്‌താവനകളും അര്‍ത്ഥരഹിതമായ അന്വേഷണ റിപ്പോര്‍ട്ടുകളുമൊക്കെയായാണ്‌ മുന്നേറിയത്‌. ഇവയില്‍ വൈരുദ്ധ്യം ഏറെയായിരുന്നു. ഇതെല്ലാം നയിച്ചത്‌ സി ബി ഐ അന്വേഷണത്തിലേക്കാണ്‌. (എന്നാല്‍ ഒരടി വെള്ളം മാത്രമുള്ള ഒഴുക്കില്‍ വീണുള്ള മുങ്ങിമരണമാണ്‌ അതെന്ന്‌ സി ബി ഐ കണ്ടെത്തി.) പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ ക്കെതിരെ കുറ്റംചുമത്തിയാണ്‌ കേസ്‌ ഇപ്പോള്‍ പുരോഗമിച്ചിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ഇടപെട്ട അഭിഭാഷകര്‍ക്കെതിരെയും കേസുണ്ട്‌.
ഏതാനും വര്‍ഷം മുമ്പ്‌ ഒരു വിഘടനവാദിയുമായി സംസാരിച്ചത്‌ ഈയാഴ്‌ച ഞാനോര്‍മിച്ചു. ഏഴുവര്‍ഷമായി എ കെ 47 തോക്കുകൊണ്ടു നടക്കുകയും ഒരിക്കല്‍ പോലും നിറയൊഴിക്കേണ്ടി വന്നിട്ടില്ലെന്ന്‌ അഭിമാനിക്കുകയും ചെയ്യുന്നയാളാണിദ്ദേഹം. അദ്ദേഹം ഇന്ന്‌ ഏറെ സമാധാനപ്രിയനാണ്‌. ശ്രീനഗറില്‍ സഹോദരിയുടെ വീടിനടുത്ത്‌ താമസിക്കുന്ന അദ്ദേഹം പറഞ്ഞത്‌ നമ്മുടെ ചെറുപ്പക്കാരെ മുഴുവന്‍ കൊലയ്‌ക്ക്‌ കൊടുത്തുള്ള സ്വാതന്ത്ര്യം ആവശ്യമില്ലെന്നാണ്‌. ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ തന്ത്രപരമായ ഒരു പിന്മാറ്റമാണ്‌ പരാജയത്തെക്കാള്‍ ഭേദം എന്നദ്ദേഹം പറഞ്ഞു. ഒരിക്കല്‍ മുപ്പതിനായിരം സായുധതീവ്രവാദികള്‍ ഉണ്ടായിരുന്നതിനെക്കുറിച്ച്‌ ഞാന്‍ ചോദ്യം ഉന്നയിച്ചു. അവരെല്ലാം എവിടെ? അവരുടെ ആയുധങ്ങള്‍ എന്തുചെയ്‌തു? സുഹൃത്തേ ആയുധങ്ങള്‍ പഴങ്ങള്‍ പോലെ മരത്തിലുണ്ടാകുന്നതല്ല. അവ കാലം മാറുമ്പോള്‍ ചീഞ്ഞുനശിക്കുന്നതല്ല. അതൊക്കെ എവിടെയെങ്കിലുമുണ്ടാകും. കുറേയൊക്കെ താഴ്‌വരയില്‍ കുഴിച്ചുമൂടി. ഒരുപാട്‌ വെടിക്കോപ്പുകളും കുഴിച്ചിട്ടു. അദ്ദേഹം പറഞ്ഞു.
മുപ്പതിനായിരം പോരാളികളില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന്‌ ചോദിക്കാന്‍ എനിക്കായില്ല. കൊല്ലപ്പെട്ടവരും ജയിലില്‍ അടക്കപ്പെട്ടവരും ഒഴികെയുള്ളവരുടെ സ്ഥിതി എന്താണ്‌? (അറസ്റ്റിലായി മര്‍ദ്ദനമേറ്റ്‌ തകര്‍ന്നുപോയവരും ഇതില്‍പ്പെടും) അവരിലെത്രപേര്‍ ഇവിടെയുണ്ട്‌? അവരെന്തു ചെയ്യുന്നു? തെരുവുകളില്‍ മുഴുവന്‍ ചെറുപ്പക്കാര്‍ രോഷാകുലരായി നിറയുമ്പോള്‍ അവരെന്താണ്‌ ചിന്തിക്കുക? തെഹ്‌രീക്കിന്റെ കുട്ടികള്‍ കല്ലെറിഞ്ഞ്‌ അര്‍ധസൈനികവിഭാഗങ്ങളെ നേരിടുമ്പോള്‍ 1990 കളിലെ പ്രക്ഷുബ്‌ധയൗവ്വനം ഇവര്‍ക്ക്‌ എന്തു സന്ദേശമാരും നല്‍കുക? എന്തുപാഠമാണ്‌ യുവാക്കളില്‍ നിന്ന്‌ മുതിര്‍ന്നവര്‍ ഉള്‍ക്കൊളളുന്നത്‌?
കഴിഞ്ഞ മൂന്നു വേനല്‍ക്കാലം അഭിമുഖീകരിച്ചത്‌ കാശ്‌മീര്‍ താഴ്‌വരയില്‍ പതുക്കെ വളര്‍ന്നുവന്ന പ്രതിരോധം സംബന്ധിച്ച സംവാദങ്ങളാണ്‌. കഴിഞ്ഞ 20 വര്‍ഷത്തേതുമാത്രമല്ല 1947 മുതല്‍ക്കുള്ള മുഴുവന്‍ സംഭവങ്ങളും വിശകലനം ചെയ്യപ്പെടുന്നുണ്ട്‌. ഇത്തവണ തെരുവുകളില്‍ നിറഞ്ഞ കല്ലേറുകാര്‍ക്ക്‌ വരാനിരിക്കുന്ന അടിച്ചമര്‍ത്തല്‍ സംബന്ധിച്ച്‌ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാല്‍ അവതെരുവിലേക്ക്‌ നയിച്ചവര്‍ക്ക്‌ ഇതേപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. ഇത്‌ ഇന്റര്‍നെറ്റിലും സോഷ്യല്‍ നെറ്റ്‌വര്‍ ക്കിങ്ങ്‌ സൈറ്റുകളിലും ഒക്കെ ഇപ്പോള്‍ ലഭ്യമാണ്‌. ഇപ്പോഴും അതൊരു ചര്‍ച്ചാ വിഷയമാണ്‌. പ്രതിരോധത്തിന്റെ രൂപം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞ നിലയിലാണ്‌. ചിലപ്പോഴത്‌ തുടങ്ങിയിടത്തേക്കുതന്നെ സഞ്ചരിച്ചേക്കാം. താഴ്‌വരയില്‍ കുഴിച്ചുമൂടിയത്‌ എപ്പോഴും ഉയിര്‍ത്തെഴുന്നേറ്റക്കാം. 
നാമെല്ലാവരും ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണിത്‌. കാശ്‌മീരികളും ഇന്ത്യാക്കാരും എല്ലാം.

ദുബായ് നഗരത്തിന് "പുതിയ മുഖം"


അറബ് - ഗള്‍ഫ് മേഖലയിലെ ആദ്യത്തെ മെട്രോറയില്‍ സംവിധാനമായ, ദുബായ് മെട്രോ ട്രയിന്‍ സര്‍വ്വീസ് ആരംഭിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ 48 മാസങ്ങള്‍ കഴിഞ്ഞിട്ടും കേരള സര്‍ക്കാരിന്റെ കടലാസില്‍ കുടുങ്ങി കുടക്കുമ്പോള്‍, ദുബൈയുടെ ഈ സ്വപ്ന പദ്ധതി 41 മാസങ്ങള്‍കൊണ്ട് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീയാക്കുകയായിരുന്നു.


മലയാളികള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ തൊഴിലാളികളുടെയും അഞ്ഞൂറിലേറെ എഞ്ചിനീയര്‍മാരുടെയും സഹകരണത്തോടെയാണ് ദുബൈ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2005 മേയ് മാസത്തിലാണ് മെട്രോയ്ക്ക് കരാര്‍ നല്‍കിയത്. തുടര്‍ന്ന് 2006 മാര്‍ച്ച് 21 നാണ് നിര്‍മ്മാമത്തിന് തുടക്കം കുറിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിന്റെ ദീര്‍ഘവീക്ഷണം പോലെ പദ്ധതിയും അതിവേഗം പൂര്‍ത്തിയാകുകയായിരുന്നു.


1600 കോടിയില്‍ നിന്ന് 2800 കോടിയിലേക്ക് 


1600 കോടി ദര്‍ഹം അഥവാ ഇരുപതിനായിരം കോടിയിലേറെ രൂപ മുടക്കുമുതല്‍ പ്രതീക്ഷിച്ചാണ് പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 2800 കോടി ദര്‍ഹം കവിയുമെന്നാണ് മെട്രോ അധകൃതര്‍ പറയുന്നത്. ദുബൈയുടെ പുതിയ മുഖമായി മാറുന്ന മെട്രോയുടെ പത്ത് സ്റ്റേഷനുകളാണ് ഇപ്പോള്‍ തുറന്നത്. റാഷീദിയ മുതല്‍ ജബല്‍അലി വരെയുള്ള 52 കീലോമീറ്റര്‍ നീളമുള്ള ചുവപ്പ് പതയില്‍ ആകെ 29 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റ് സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുര്‍ത്തിയാകും. എന്നാല്‍ ഖിസൈസ് മുതല്‍ അല്‍ ജദാഫ് വരെയുള്ള 24 കിലോമീറ്റര്‍ നീളമുള്ള പച്ചപ്പാത, 2010 അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ദിവസവും രാവിലെ ആറുമുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് സര്‍വ്വീസ് നടക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2 ന് ശേഷമാണ് സര്‍വ്വീസ് തുടങ്ങുന്നത്. ഒരേ സമയം 3500 പേര്‍ക്ക് ഒരേ ദിശയില്‍ യാത്ര ചെയ്യാമെന്നതും ദുബൈ മെട്രോയുടെ പ്രത്യേകതയാണ്. ഇതോടെ, ദുബൈയിലെ ഗതാഗതക്കുരിക്കിന് പൂര്‍ണ്ണതോതില്‍ പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഒപ്പം ദുബൈയിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.



ലോകത്തിലെ ഏറ്റവും ടിക്കറ്റ് നിരക്ക് കുറഞ്ഞ മെട്രോ

ലോകത്തിലെ ഏറ്റവും ടിക്കറ്റ് നിരക്ക് കുറഞ്ഞ മെട്രോ സര്‍വ്വീസിനാണ് ദുബൈയില്‍ തുടക്കം കുറിച്ചത്. ടിക്കറ്റ് എടുക്കാന്‍ ഇലക്ട്രോണിക് സംവിധാനം കൂടിയാക്കിയതോടെ, ഒരിടത്തും ജീവനക്കാരുടെ ആവശ്യം ഇല്ലെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ മറ്റു പ്രമുഖ നഗരങ്ങളിലെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞ മെട്രോകളില്‍ ഒന്നാണ് ഇത്. കുറഞ്ഞ നിരക്ക് 1.80 ദര്‍ഹവും (അതായത് ഏകദേശം 23 രൂപയും 52 കിലോ മീറ്റര്‍ യാത്രയ്ക്ക് 5.80 ദര്‍ഹവുമാണ് (അതായത് ഏകദേശം 75 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. മെട്രോ യാത്രക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ സമീപ മേഖലയിലേക്ക് ബസില്‍ സൗജന്യ യാത്ര നടത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലണ്ടനില്‍ മെട്രോ സര്‍വീസിന്റെ കുറഞ്ഞ നിരക്ക് 205 രൂപയും ടോക്കിയോയില്‍ 155 രൂപയും ബര്‍ലിനില്‍ 130 രൂപയുമാണ്. എന്നാല്‍ ഇന്ത്യയിലെ മെട്രോ നിരക്കുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഡല്‍ഹി മെട്രോയുടെ മിനിമം നിരക്ക് ആറുരൂപയാണെന്നതും ഇതിന്റെ ജനകീയത വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍, ഇന്ത്യ ഒഴികെയുള്ള മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നതു് ദുബൈ മെട്രോയാണെന്നതും ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നു.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


ദുബൈ മെട്രോയിലെ യാത്രക്കാര്‍ക്കായി ചില കര്‍ശന നിര്‍ദ്ദേശങ്ങളുമായാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രംഗത്തെത്തിയത്. നിയമം ലംഘിച്ചാല്‍ വന്‍തുക പിഴയായി ഈടാക്കുന്ന ചിട്ടവട്ടങ്ങളാണ് ആര്‍ടിഎ പ്രഖ്യാപിച്ചിട്ടുള്ളത്. ദുബൈ മെട്രോയ്ക്കുള്ളില്‍ കാല്‍വച്ചിരിക്കുന്നതും പുകവലിക്കുന്നതും നിയമലംഘനമാണ്. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതും സ്വന്തം പേരിലെ കാര്‍ഡ് മറ്റോരാള്‍ ഉപയാഗിക്കുന്നതും യന്ത്രോപകരണങ്ങളും സീറ്റുകളും മറ്റും നശിപ്പിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണെന്ന് ആര്‍ടിഎ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മെട്രോയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുന്നതും ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുന്നതും പരിസരത്ത് തുപ്പി വൃത്തികേട് ആക്കുന്നതും നിയമലംഘനമാണ്.


ട്രയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും പ്രവേശനം ഇല്ലാത്ത സ്ഥലത്ത് കയറി ഇരിക്കുന്നതും വളര്‍ത്തുമൃഗങ്ങളുമൊത്ത് യാത്ര ചെയ്യുന്നതും കുറ്റകരമാണ്. മറ്റു ട്രയിന്‍ സര്‍വീസുകളിലേത്പോലെ ട്രയിനുള്ളിലും സ്റ്റേഷനിലും അനധികൃത കച്ചവടം നടത്തുന്നതും അനാവശ്യമായി എമര്‍ജന്‍സി വാതിലും സുരക്ഷാഉപകരണങ്ങളും ഉപയോഗിക്കുന്നതും നിയമലംഘനമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഇതിനായി 100 ദര്‍ഹം മുതല്‍ 2000 ദര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്.


ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ


ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ ട്രയിനാണ് ദുബൈലേത്. മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും മെട്രോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ക്യാബിനില്‍ അഞ്ചുവീതം കാബിനാണുള്ളത്. വിവിധ ക്ലാസുകളിലായി 643 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രയ്ക്കിടയിലും മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാനാകും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇരുപതോളം ശീതീകരിച്ച നടപ്പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ഓരോ സ്റ്റഷനുകളിലും മെട്രോകളിലും ഒരുക്കിയിട്ടുള്ളത്. ഓരോ സ്റ്റഷനുകളും ഓരോ ഷോപ്പിംഗ് മാള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍, മെട്രോയ്ക്കുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.


ഏതെങ്കിലും ട്രയിന്‍ സാങ്കേതിക തകരാര്‍മൂലം നിന്നുപോയാല്‍, പുറകെയുള്ള മുഴുവന്‍ ട്രയിനുകളും സ്വയം ഓട്ടം നിര്‍ത്തുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്ക് മാത്രമായി ദുബൈ പോലീസ് 120 കോടിയോളം രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. അറുനൂറിലേറെ ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മൂവായിരത്തിലധികം ക്യാമറകളും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ ജനസംഖ്യ 2010 ല്‍ 15 ലക്ഷവും 2017 ല്‍ 30 ലക്ഷവും ആകുമെന്ന കണക്കുകൂട്ടലിലാണ് ഈ പൊതുഗതാഗതപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത് ദുബൈ ജീവിതത്തിന്റെ ഗതിവേഗം മാറ്റിമറിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ദുബൈയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഇസ്ലാമിക ബാങ്ക് പദ്ധതിക്കെതിരെ ആര്‍ എസ് എസ്


കേരളത്തില്‍ പുരോഗമനപരമായ എന്തു വന്നാലും എതിര്‍ക്കാന്‍ ഒരു നൂറായിരം രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമുണ്ടായും. സൂചി നിര്‍മ്മാണം മുതല്‍ ആണവറിയാക്ടറുകളായാലും സമരക്കാര്‍ക്കും സമരക്കൊടികള്‍ക്കും ഒരു കുറവുമുണ്ടാകില്ല. ഏറ്റവും അവസാനമായി ഇസ്ലാമിക ബാങ്കിംഗിനെതിരെയും പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ തുടങ്ങുന്ന ഇസ്‌ലാമിക ബാങ്ക്‌ എന്തു വിലക്കൊടുത്തും തകര്‍ക്കാനുള്ള തീരുമാനത്തിലാണ് ആര്‍ എസ് എസ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ബാങ്ക്‌ തുടങ്ങുന്നതിനോട്‌ കടുത്ത വിയോജിപ്പുണ്ടെന്ന്‌ ആര്‍ എസ്‌ എസ്‌ വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി ശാഖകളിലൂടെ ഇസ്ലാമിക ബാങ്ക് പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പ്രതിജ്ഞയെടുത്തിരിക്കയാണ്.

ഇസ്ലാമിക ബാങ്കിംഗിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനിരിക്കയാണ്. മുന്‍ കേന്ദ്ര നിയമമന്ത്രി ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഭരണഘടനക്കും റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഇസ്ലാമിക ബാങ്കിംഗ് വര്‍ഗീയ ബാങ്കിംഗാണെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

ഇസ്ലാമിക് ബാങ്ക് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് 'പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ സിസ്റ്റം' അഥവാ 'പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ ബാങ്കിംഗ്‌' എന്നതാണ്‌‌. ലാഭകരമാകുമെന്നുറപ്പുള്ള, ശരീയത്ത് അനുവദിക്കുന്ന, കച്ചവടത്തിലോ വ്യവസായത്തിലോ മാ‍ത്രമെ ഇസ്ലാമിക് ബാങ്ക് നിക്ഷേപമിറക്കാന്‍ തയ്യാറാകൂ. ഈ തുക മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായാണ് തിരിച്ചുപിടിക്കുക. ശേഷം പണം നിക്ഷേപിച്ചവര്‍ക്ക് ഈ ലാഭവിഹിതത്തിന്‍റെ ഒരു പങ്ക്‌ നല്‍കുകയും ചെയ്യും. ഇസ്ലാമിക ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് പലിശയ്ക്ക് പകരം ലാഭമാണ് നല്‍കുന്നത്.

ഇനി ഏതെങ്കിലും പദ്ധതി നഷ്‌ടത്തിലായാല്‍ മറ്റ് പദ്ധതികളുടെ ലാഭം കൊണ്ട്‌ പരിഹരിക്കാറാണ് ഇസ്ലാമിക ബാങ്കിംഗ് രീതി. വ്യവസായം തുടങ്ങുന്ന വ്യക്തി പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്‌, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ മുതല്‍ മുടക്ക്‌ മുഴുവന്‍ ബാങ്ക്‌ വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതര്‍ ഇടപെടുമെന്നതാണ് ഇസ്ലാമിക ബാങ്കിംഗിന്റെ പ്രത്യേകത.

മാസങ്ങള്‍ മുമ്പ് വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ചില വ്യവസായികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് കേരളത്തില്‍ ഇസ്‌ലാമിക ബാങ്ക്‌ പദ്ധതി ഉയര്‍ന്നു വന്നത്. ആഗസ്‌ത്‌ 24 ന്‌ കേരള ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ബോര്‍ഡ്‌ യോഗം അംഗീകരിച്ച പദ്ധതി ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്‌.

കെ എസ്‌ ഐ ഡി സി അംഗീകരിച്ച പദ്ധതിയനുസരിച്ച്‌ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം 11 കോടി രൂപയാണ്‌. അംഗീകരിച്ച മൂലധനം 500 കോടിയും. 11 ശതമാനം നിക്ഷേപം കെ എസ്‌ ഐ ഡി സി നല്‍കും. ബാക്കി തുക ഓഹരിയുടമകളില്‍നിന്ന്‌ സമാഹരിക്കും. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടന്‍ റിസര്‍വ്‌ബാങ്കിനെ അനുമതിക്കായി സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം.

ഓഹരിയുടമകള്‍ മുസ്‌ലിങ്ങളായിരിക്കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കിലും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക്‌ വിധേയമായിട്ടായിരിക്കും നിര്‍ദിഷ്ട ബാങ്ക്‌ പ്രവര്‍ത്തിക്കുകയെന്ന്‌ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനായി ബാങ്കിന്‌ ഒരു ശരീയത്ത്‌ ഉപദേശക ബോര്‍ഡുണ്ടായിരിക്കും. ഇസ്‌ലാമിക രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ശരീയത്ത്‌ നിയമങ്ങള്‍ പാലിക്കുവെന്ന്‌ ഉറപ്പുവരുത്തുന്ന 'ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ ഫിനാന്‍ഷ്യല്‍ ബോര്‍ഡി'ന്റെ അനുമതിയോടെയും മേല്‍നോട്ടത്തിലുമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഈ ബാങ്കും പ്രവര്‍ത്തിക്കുക

ഗവേഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു


നിങ്ങള്‍ വിവാഹിതരാണോ? ജീവിത പങ്കാളിയുമായി നിരന്തരം വഴക്കിടാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ദയവായി ഇന്ന് മുതല്‍ അതൊരു ശീലമാക്കു. ഇതു പറയുന്നത് മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ്. പതിവായി പരസ്പരം വഴക്കുണ്ടാക്കുന്ന ദമ്പതികളുടെ ആയൂര്‍ദൈര്‍ഘ്യം മറ്റുള്ളവരേക്കാള്‍ ഏറുമെന്ന് ഇവര്‍ പറയുന്നു. എല്ലാ ദിവസവും വഴക്കടിച്ചു ദാന്പത്യജീവിതം 67 വര്‍ഷം വരെ ആസ്വദിച്ചവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

2) നിങ്ങള്‍ ഫുട്ബോള്‍ പതിവായി കാണാറുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത 25% കൂടുതല്‍ ആണ്. ഫുട്ബോളില്‍ അമിത താല്പര്യം ഉള്ളവര്‍ കളിയേക്കാളേറെ അതില്‍ പങ്കെടുക്കുന്ന താരങ്ങളെയാണത്രെ കൂടുതല്‍ ശ്രദ്ധിക്കുക, ഇതു മാനസിക സമ്മര്‍ദം കൂട്ടുന്നതിനു കാരണമാവും. മേലില്‍ കളി കാണുന്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.

3) ദിവസത്തില്‍ അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെക്കുക. 15 മിനിട്ട് എങ്കിലും നിങ്ങള്‍ക്കായും. എന്ന് പറഞ്ഞാല്‍ 15 മിനിട്ട് മാനസിക ഉല്ലാസത്തിനായി കൂടി മാറ്റിവെയ്ക്കുക.


4) മദ്യപിക്കുന്പോള്‍ ഒരു കാരണവശാലും മാട്ടിറച്ചി ഉപയോഗിക്കരുത്. കാരണം ആല്‍ക്കഹോള്‍ കലര്‍ന്നിട്ടുള്ള പാനിയത്തോടൊപ്പം കഴിക്കുന്ന ബീഫ്‌ മുതലായ പദാര്‍ത്ഥങ്ങള്‍ ഹൃദയഘാതത്തിന്റെയും പ്രമേഹത്തിന്റെയും ഉറ്റ മിത്രങ്ങളാണ്.

5) മണ്ണില്‍ കളിക്കാനിഷ്ടാപെടുന്ന നിങ്ങളുടെ കുട്ടിയെ തടയേണ്ട. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഉള്ളതായി പഠനങ്ങളില്‍ കാണുന്നു.

6) ഗര്‍ഭകാലത്ത് വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത്‌ വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കും

7) കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. അല്ലെങ്കില്‍ ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയാനുള്ള വഴികള്‍ ശീലിക്കുക, 2 നിലയുള്ള ഓഫീസിലെ പടികള്‍ ലിഫ്റ്റിന്റെ സഹായമില്ലാതെ കയറുന്നത് പോലും 1 മണിക്കൂര്‍ നടക്കുന്നതിനു തുല്യമാണ്.

നഷ്ടമാകുന്ന നമ്മുടെ സംസ്കാരം

'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം'' എന്നാണല്ലോ. മലയാളി വിദ്യാസമ്പന്നനാണ്. വിദ്യാഭ്യാസത്തില്‍ നിന്നാണ് സംസ്കാരം ഉണ്ടാകേണ്ടത്. അങ്ങനെ സംസ്ക്കാരസമ്പരെന്ന് അഭിമാനിക്കുന്ന നാം ലോകമെങ്ങും കീഴടക്കി. ജോലിതേടി, ഉപജീവനം നേടി മടങ്ങിവന്ന് മലയാളക്കരയില്‍ സൗധങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അതല്ലല്ലോ. മലയാളിയുടെ സംസ്ക്കാരത്തിന് എന്തൊക്കെയോ പിഴവ് സംഭവിച്ചുവെന്ന് നാം സമ്മതിച്ചേപറ്റു.

നാം ഇന്ന് ആഗോളസംസ്ക്കാരത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. കമ്പോളസംസ്ക്കാരം നമ്മുടെ ശൈലിയായി. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരിക പൈതൃകം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മലയാളഭാഷയോടുള്ള അവഗണനയും ഇംഗ്ളീഷിനോടുള്ള അതിരുകടന്ന പ്രതിപത്തിയും നമ്മുടെ കുട്ടികളെ രണ്ടുഭാഷയിലും പിന്നോക്കം കൊണ്ടെത്തിച്ചിരിക്കുന്നു. ഇപ്പോള്‍ പുരോഗമന' ത്തിന്റെ ഏറ്റവും പുതിയ മാനദണ്ഡം മലയാളഭാഷയിലുള്ള അജ്ഞതയുടെ അളവിലാണ് നിശ്ചയിക്കപ്പെടുന്നത്. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമിഴരും ബംഗാളികളുമൊക്കെ അവരവരുടെ ഭാഷയേയും സംസ്ക്കാരത്തേയും കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ പുത്തന്‍ മലയാളി സ്വന്തം സംസ്കാരത്തേയും ഭാഷയേയും പുച്ഛിച്ചു തള്ളി അന്യന്റെ രീതികള്‍ വികൃതമായി അനുകരിക്കുന്നതില്‍ മേന്മകണ്ടെത്തുന്നു.

പ്രകൃതിയെ നാം വികൃതമാക്കി അറുതിവരുത്തികൊണ്ടിരിക്കുന്നു. വരും തലമുറയ്ക്കു പ്രയോജനപ്പെടേണ്ട പ്രകൃതി സമ്പത്ത് നാം കവര്‍ന്നെടുത്തു. മലയാളിയെ ഗ്രസിച്ച മറ്റൊരു അനാരോഗ്യാവസ്ഥ നമ്മുടെ ആഹാര രീതിയില്‍ വന്ന മാറ്റമാണ്. നാം ഇന്ന് ന്യൂഡില്‍സിലേയ്ക്കും ഹംബേര്‍ഗിലേയ്ക്കുമൊക്കെ ചേക്കേറി കഴി‍ഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഭാരമാകരുത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. സമൂഹത്തോടും പ്രകൃതിയോടും വിദ്യാര്‍ത്ഥികള്‍ ബന്ധം പുലര്‍ത്തണം. ചുറ്റുപാടുകളോട് സംവാദിച്ചു വളരുവാനുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നത്. ഇനിയും അദ്ധ്യാപനരംഗത്ത്, അദ്ധ്യാപക പരിശീലനത്തില്‍ ശ്രദ്ധിക്കാതെ പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ ശ്രദ്ധയൂന്നുന്നത് കുതിരയ്ക്ക് മുന്നില്‍ വണ്ടികെട്ടും പോലെയാണ്.

സാമൂഹ്യശാത്രജ്ഞനായ രജനി കോത്താരി ഈ തലമുറ നേരിടുന്ന രണ്ട് പ്രതിസന്ധികളെക്കുറിച്ച് പറയുന്നുണ്ട്.

1.Lack of engagement with Utopia, ഉട്ടോപ്യകളോടുള്ള പ്രതിബദ്ധതയുടെ അഭാവമാണ് നാം നേരിടുന്ന ഒരു പ്രതിസന്ധി. ഇന്നത്തെ യുവതലമുറയ്ക്ക് ഉട്ടോപ്യകള്‍ ഇല്ല. നമ്മുടെ യുവതലമുറ ഇന്ന് പങ്കുവയ്ക്കുന്നത് തികച്ചും വ്യക്തിഗതസ്വപ്നങ്ങള്‍ മാത്രമാണ്. ഒരു നവസമൂഹത്തെക്കുറിച്ചോ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചോ ചിന്തിക്കുന്നവരുടെ സംഖ്യം അനുദിനം കുറഞ്ഞുവരികയാണ്. ഒ‌രിക്കല്‍ ഒരു അദ്ധ്യാപകന്‍ കുട്ടിയോടു ചോദിച്ചു. നിനക്ക് ആരോടാണ് ഇഷ്ടം? ഉത്തരം ഉടന്‍ വന്നു. എന്നോടുതന്നെ, അദ്ധ്യപകന്‍ വീണ്ടും ചോദിച്ചു. അതു കഴിഞ്ഞോ? കുട്ടിയുടെ മറുപടി, അതുകഴിയുന്നില്ലല്ലോ.

2. Conceptial crisis ആണ് നാം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഈ പ്രതിസന്ധി ആശയത്തിലുള്ളതാണ്. ആശയ ദാരിദ്ര്യവും ദര്‍ശന അപചയവും ഈ തലമുറയുടെ മുഖമുദ്രയായി മാറുകയാണ് പ്രത്യാശിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട തലമുറ പല വിധത്തിലുള്ള ആസക്തികള്‍ക്ക് വേഗിത്തില്‍ അടിമകളാകുകയാണ്.

അതുകൊണ്ട് വഴി തെറ്റിക്കുന്ന അഭിലാഷങ്ങളെ നിശോബോധത്തെ ചോദ്യം ചെയ്യാന്‍ പ്രാപ്തിയുള്ളതും പുതു സമൂഹത്തെ സ്വപ്നം കാണുന്നതുമായ ഒരു ആദ്ധ്യാത്മിക അനുഭവമാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. അതോടൊപ്പം കേരളത്തിന്റെ തനിമയെ നാം കാത്തുസൂക്ഷിക്കുകയും വേണം. 

സമത്വവും സാഹോദര്യവും

കേരളത്തിന് ഒരു ദുഷ്പേരുണ്ട്. 'ഭ്രാന്താലയമെന്ന്'. സത്യധീരനായ സ്വാമിവിവേകാനന്ദനാണ് അതു വിളിച്ചു പറഞ്ഞത്. അതൊരു അപവാദമായിരുന്നില്ല. ഇവിടത്തെ ജാതീയമായ ചേരിതിരിവുകള്‍ അത്ര നിന്ദ്യവും ക്രൂരവുമായിരുന്നു. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ കര്‍ക്കശമായി പാലിക്കപ്പെട്ടിരുന്നു. അധഃകൃതരുള്‍പ്പെടെയുള്ളവര്‍ കഠിനമായ അവഗണനയാണ് അനുഭവിച്ചിരുന്നത്. അവരെന്നും മേലാളരുടെ അടിയാളരായിരുന്നു. അവര്‍ തൊട്ടുകൂടത്തവരും തീണ്ടിക്കൂടാത്തവരുമായിരുന്നു. ദൃഷ്ടിയില്‍പ്പെടുന്നതുപോലും ദോഷമായിരുന്നു. അവരുടെ സ്ത്രീജനങ്ങള്‍ക്കു മാറുമറച്ചുകൂടായിരുന്നു. ആഭരണങ്ങളണിഞ്ഞുകൂടായിരുന്നു. ഇതെല്ലാം കണ്ടാല്‍ ഭ്രാന്താലയമെന്നു വിളിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.

എന്നാല്‍ മേലാളരില്‍ത്തന്നെ ഈ ദുരാചാരങ്ങളെ എതിര്‍ക്കുന്ന ഉല്‍പതിഷ്ണുക്കളുണ്ടായിരുന്നു. അവരില്‍ ചിലര്‍ മറക്കുടയുപേക്ഷിച്ചു പുറം വെളിച്ചത്തിലേക്കു ഇറങ്ങിവരാന്‍ തയാറായി. എല്ലാവിഭാഗക്കാരുമായി ചങ്ങാത്തം കൂടാനും മിശ്രഭോജനത്തിനു പോലും തയാറായി. എന്നിട്ടും ഇന്നും ചിലര്‍ പഴമയുടെ ദുരാചാരങ്ങളും പേറി നടക്കുന്നുണ്ട്. പരമ്പരയായി അനുഷ്ഠിച്ചു പോന്ന ജീവിത രീതികളില്‍ നിന്നു വിട്ടുപോരാന്‍ അവര്‍ക്കു കഴിയുന്നില്ല. അതില്‍ മേലാളര്‍ മാത്രമല്ല കീഴാളരുമുണ്ട് കീഴാളരില്‍ ചിലര്‍ ഇപ്പോഴും മേലാളരുമായുള്ള സാമീപ്യ സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നു. ദുരാചാരഭൂതം അവരെയും വിട്ടൊഴിഞ്ഞിട്ടില്ല. എന്തൊരു ദുര്യോഗം! ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ മനുഷ്യരെല്ലാം ഒരേ പിതാവിന്റെ മക്കളാണെന്നും അതിനാല്‍ അവര്‍ സഹോദരരാണെന്നും പ്രഖ്യാപിച്ചവരാണ്. 'അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ ഹന്ത! നിര്‍മ്മിച്ചു ചെറുമനേയും' മെന്നും 'പാമരചിത്തം പുകഞ്ഞുപൊങ്ങും ധൂമമാമീര്‍ഷ്യതാന്‍ ജാതി' എന്നും കുമാരനാശാന്‍ പറയുകയുണ്ടായി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് നാരായണഗുരുവും പറഞ്ഞിട്ടുള്ളത്. 'ഏകോദരസോദരര്‍ നാമേവരു' മെന്നും 'താഴത്തു നില്‍ക്കുന്നൊരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെ ക്കണ്ണീരാറ്റില്‍ മുക്കൊല്ലെ; മനുഷ്യരേ! എന്ന് ഉള്ളൂര്‍ പാടി.

മഹാകവി വള്ളത്തോളിന്റെ സാഹിത്യമഞ്ജരി അഞ്ചാം ഭാഗത്തില്‍ ഒരു കവിതയുണ്ട്. മഴയത്തൊരു നടത്തം. ഒരു മഴക്കാല വര്‍ണ്ണനയാണ്. കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. മേഘങ്ങള്‍ വര്‍ഷിക്കുന്നു. ആ വെള്ളം ചേറും മുള്ളും കലര്‍ന്ന പാഴ്ക്കുഴികളില്‍ച്ചാടിയും ആറില്‍ച്ചേര്‍ന്നൊഴികിയും പൂര്‍ണ്ണതയിലേക്കു നീങ്ങുകയാണ്. മഴയില്‍ ആകെ നനഞ്ഞ് കവിയും കൂട്ടകാരും നടക്കുകയാണ്. നടന്നു നടന്ന് പുഴപോലെ തോന്നിപ്പിക്കുന്ന ഒരിടത്തെത്തി. അപ്പോള്‍ അവര്‍ക്കെതിരേ ഒരു ചെറുമി വരുന്നുമ്ടായിരുന്നു. അവളുടെ തലയില്‍ ഒരു കൈതക്കെട്ടുമുണ്ട്. അവള്‍ ഇവരെ കണ്ടതും 'ഹോ തമ്പ്രാക്കള്‍! അയിത്തം! ' എന്നു സംഭ്രമിച്ചു നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്കോടി മാറി. ഇത് കവിയുടെ മനസ്സാക്ഷിക്കു വേദനയുണ്ടാക്കി. ഇതൊരു അര്‍ത്ഥമില്ലാത്ത ആചാരമാണെന്നു കവിക്കു ബോധ്യമുണ്ട്. അതുകൊണ്ട് ഈ നിരര്‍ത്ഥാചാരവഗ്നി ആളിക്കത്തിക്കുന്നതിനു സഹായിക്കുന്ന കൊടുങ്കാറ്റിനെ കവി നിന്ദിക്കുന്നു. കവി പറയുന്നു:
നീരാളും മുകിലിന്‍ നിറം തിരളുമെന്‍

സഹ്യാചലാധീശ, നിന്‍

പേരാര്‍ഗ്ഗംഗ മികച്ച കുന്നുമുടയും

പാടല്ലി പായുന്നു ഹാ;

പാരാതീയൊരു ജാതിമണ്‍ചിറ ജവാല്‍

ത്തട്ടിത്തകര്‍ക്കാന്‍ പുതു-

പ്പേരാറൊന്നൊഴുകട്ടെ നിന്നടിയില്‍ നി-

ന്ന; ന്നാള്‍ ശിവം കേരളം.‍

നീര്‍ നിറഞ്ഞു നില്‍ക്കുന്ന മേഘത്തപ്പോലെ നിറമിയന്ന സഹ്യപര്‍വ്വത ചക്രവര്‍ത്തിയെ അഭിസംബോധനം ചെയ്തുകൊണ്ട് കവി പറയുന്നു: നിന്റെ പേരാര്‍ ഗ്ഗംഗ-ഭാരതപ്പുഴ-വലിയ കുന്നിനെപ്പോലും തകര്‍ക്കുന്ന മട്ടിലാണല്ലോ കുതിച്ചു പായുന്നത്. ഈ ജാതിയുടെ മണ്‍ചിറ വേഗം തട്ടിത്തകര്‍ക്കുന്നതിന് നിന്റെ പാദഭൂമിയില്‍ നിന്നു പുതിയൊരു പേരാര്‍ എന്നൊഴുകുമോ അന്നു മാത്രമേ കേരളത്തിനു മംഗളം വരികയുള്ളു.

ജാതി നിസ്സാരമായി തകര്‍ക്കാന്‍ കഴിയുന്ന ഒരു മണ്‍ചിറ മാത്രമാണെന്നത്രേ കവിയുടെ വിശ്വാസം. അതു തകരേണ്ടത് കേരളത്തിന്റെ സുസ്ഥിതിക്ക് അത്യാവശ്യമത്രേ. ഇക്കാര്യം ഒരു തോണിയാത്ര എന്ന കവിതയിലൂടെയും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഈ നമ്മളെല്ലാമൊരു തമ്പുരാന്റെ കീഴാളരാരാര്‍ക്കി ഹതമ്പുരാനാം' എന്നാണ് കവി പറയുന്നത്. മനുഷ്യര്‍ക്കിടയില്‍ പുലരേണ്ടതു സമത്വമാണെന്നും സാഹോദര്യത്തിലധിഷ്ഠിതമായ ഒരു ജീവിത ക്രമമാണു ശരിയെന്നും അദ്ദേഹം പലപാടു വെളിപ്പെടുത്തിയിട്ടുണ്ട്. 

ഇതിഹാസം രചിക്കാന്‍ ഇന്ത്യന്‍ ബ്രൗസര്‍


ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഇന്റര്‍നെറ്റില്‍ പ്രവേശിക്കാനും അതില്‍നിന്ന് വിവരങ്ങള്‍ തേടാനും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനാണ് ബ്രൗസര്‍. ലോകത്ത് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. ഫയര്‍ഫോക്‌സ്, ഗൂഗിള്‍ക്രോം, ഒപ്പേറ എന്നിവയാണ് മറ്റു പ്രധാന ബ്രൗസറുകള്‍.

സ്വതന്ത്ര സോഫ്റ്റ്‌വേറായ മോസില്ലയില്‍ അധിഷ്ഠിതമായാണ് എപ്പിക് നിര്‍മിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വംകൊടുത്ത ഹിഡന്‍ റിഫ്‌ളക്‌സ് മേധാവി അലോക് ഭരദ്വാജ് പറഞ്ഞു. ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രൗസറാണ് എപ്പിക്ക്.

മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, ആന്റി വൈറസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എപ്പിക്ക് ഉപയോഗിക്കുമ്പോള്‍ പണം കൊടുത്ത് ആന്റി വൈറസ് സോഫ്ട്‌വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നായി എപ്പിക്കിനെ മാറ്റാന്‍ ഈ പ്രത്യേകത സഹായിക്കുമെന്ന് അലോക് ഭരദ്വാജ് പറഞ്ഞു. ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപ്പിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

മറ്റ് ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങള്‍ (ഫീച്ചറുകള്‍എപ്പിക്കിലുണ്ട്. സൈഡ് ബാറുകളില്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇക്കാര്യം നെറ്റ് ഉപയോക്താവിന് ഏറ്റവും ഉചിതമായ ബ്രൗസറായി എപ്പിക്കിനെ മാറ്റിയേക്കാം.

സൈഡ്ബാറില്‍ തന്നെ ആര്‍.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ നിരത്താനും ഇതിന് കഴിയും. യൂണികോഡിലായതിനാല്‍ മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ വാര്‍ത്തകള്‍ മറ്റു ബ്രൗസറുകളിലെപ്പോലെ തന്നെ ഒട്ടും തടസ്സമില്ലാതെ പുതിയ ബ്രൗസറില്‍ വായിക്കാന്‍ കഴിയും.

വ്യാഴാഴ്ച രാവിലെ മുതല്‍ www.epicbrowser.com എന്ന വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ബ്രൗസര്‍ ഡൗണ്‍ ലോഡ് ചെയ്യാനാകും. കമ്പ്യൂട്ടറിലേത് ഏത് ഓപ്പറേറ്റിങ്‌സിസ്റ്റമായാലും എപ്പിക്' ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് അലോക് ഭരദ്വാജ് അറിയിച്ചു.

ഭക്ഷ്യസുരക്ഷയ്ക്ക് സ്ഥിരത

ലോകജനസംഖ്യയുടെ 17.2 ശതമാനവും ഇന്ത്യയിലാണ്. അതുപോലെ ശ്രദ്ധേയമായ മറ്റൊരുകാര്യം ലോകത്തിലെ കര്‍ഷകരില്‍ 49 ശതമാനവും ഭാരതയീരത്രെ! ആഗോള ധാന്യഉല്‍പാദനത്തിന്റെ 10.8 ശതമാനം ഇന്ത്യയിലാണ്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള അറുപതുവര്‍ഷങ്ങളില്‍ ധാന്യ ഉല്‍പാദനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വളരെ മികച്ച നേട്ടങ്ങള്‍ രാഷ്ട്രം കരസ്ഥമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയ്ക്ക് സ്ഥിരത നല്‍കാനുള്ള വലിയ നടപടിയായി ഒരു പ്രത്യേക നിയമനിര്‍മ്മാണത്തിലേയ്ക്ക് രാഷ്ട്രം കടക്കുകയാണ്. രാഷ്ട്രത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വസ്തുതയാണിത്. പ്രതിവര്‍ഷം 23.2 കോടി ടണ്‍ ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചിട്ടും ലോകത്തിലെ പകുതിയിലധികം പോഷകാഹാരകുറവുള്ള കുട്ടികള്‍ ഇന്ത്യയിലാണ് എന്ന് ചില കണക്കുകള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തി ഉറപ്പാക്കല്‍ നിയമപരമായ ബാധ്യതയായി ഏറ്റെടുക്കുവാന്‍ ഗവണ്‍മെന്റ് ഒരുങ്ങിയിരിക്കുന്നു എന്നത് ചരിത്ര പ്രാധാന്യമുള്ള ഒരു നയരേഖയായി മാറുന്നത്.

1950-51 ല്‍ വെറും 50 ദശലക്ഷം ടണ്‍ ധാന്യം ഉല്‍പാദിപ്പിച്ചിരുന്നത് എഴുപതുകളുടെ അവസാനമായപ്പോള്‍ 131 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചു. ഇതിന് ലഭിച്ച അംഗീകാരമായിരുന്നു ഹരിതവിപ്ലവം എന്ന ശ്രദ്ധേയമായ നാമം. തുടര്‍ന്ന് ഏതാണ്ട് 25 ല്‍പരം വര്‍ഷങ്ങളില്‍ ഇന്ത്യ ഭക്ഷ്യധാന്യ ഇറക്കുമതി ചെയ്തില്ല. അതേസമയം 1998-2000 വര്‍ഷങ്ങളില്‍ വളരെയധികം ഗോതമ്പും നെല്ലും കയറ്റി അയയ്ക്കുകയും ചെയ്തു.ഭക്ഷ്യധാന്യ മേഖലയിലെ ഉല്‍പാദന വര്‍ധനവിനുവേണ്ടി സൃഷ്ടിക്കപ്പെട്ട പ്രത്യേക സൗകര്യങ്ങള്‍ പഴം, പച്ചക്കറി, നാണ്യവിളകള്‍ എന്നിവയിലേക്കു കൂടി മാറുകയും കൃഷി ചിലവുകള്‍ വര്‍ദ്ധിച്ചതിനുസരിച്ച് കൃഷിക്കാരും തൊഴിലാളികളും മറ്റു രംഗങ്ങളിലേക്ക് മാറുകയും ചെയ്തപ്പോള്‍ കൃഷിരംഗം വളരെ പെട്ടെന്ന് ശുഷ്‌കിച്ചു.

നാം ഭക്ഷ്യധാന്യ ഇറക്കുമതിയിലേക്ക് തിരിയേണ്ടി വരുമെന്ന നിലയിലേക്ക് എത്തി. കാര്‍ഷികമേഖലയ്ക്ക് പൂര്‍വ്വാധികം ശക്തിപകരാന്‍ കാര്‍ഷിക കടമായി 71000 കോടി രൂപ എഴുതി തള്ളിയതും രാഷ്ട്രീയ ഭക്ഷ്യയോജന മുഖേനയും കൃഷിവായ്പയായും ദശലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയതും ഈ സ്ഥിതിവിശേഷം മാറ്റാനാണ്. ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ഭക്ഷ്യസുരക്ഷയും പോഷകാംശമുള്ള മികച്ച ഭക്ഷണവും ഉറപ്പുവരുത്തുവാനുള്ള സ്ഥായിയായ പരിശ്രമമാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. സുസ്ഥിരതയ്ക്ക് ഏറ്റവും ആവശ്യമായ ഘടകം ഭക്ഷ്യരംഗത്തെ മൊത്തത്തിലുള്ള ഉല്‍പാദന വര്‍ദ്ധനവാണ്. സുസ്ഥിര ഹരിത വിപ്ലവത്തിലേയ്ക്ക് നാം കടക്കുകയാണ്.

ഇന്ത്യപോലുള്ള ഒരു വലിയരാഷ്ട്രത്തിന് ഭക്ഷ്യ ഉല്‍പാദന രംഗത്ത് സുസ്ഥിരത കൈവരിക്കുക എന്നത് രാഷ്ട്രത്തിന്റെ പരമോന്നതാധികാരം ഭദ്രമായി നിലനിര്‍ത്തുവാന്‍ അത്യാവശ്യമാണ്. ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ 70 ശതമാനത്തിലേറെ ധാന്യങ്ങളും പഴവും പാലും മാംസവും മുട്ടയും മത്‌സ്യവുമൊക്കെ 2050 ആകുമ്പോള്‍ വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.അതേസമയം കാലാവസ്ഥ വ്യതിയാനം കാരണം ആഫ്രിക്കയില്‍ 30 ശതമാനവും വികസ്വര രാഷ്ട്രങ്ങളില്‍ 20 ശതമാനവും കാര്‍ഷികോദ്പാദനം ഇപ്പോഴുള്ളതില്‍ നിന്നും കുറയുമെന്നാണ് ചില കണക്കുകള്‍ പ്രവചിക്കുന്നത്. ഈ വിഭാഗം രാഷ്ട്രങ്ങളില്‍ 60 കോടിയോളം ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് കൃഷി വിട്ട് പട്ടണങ്ങളിലേക്ക് കുടിയേറുമെന്ന വിലയിരുത്തലുകളുമുണ്ട്. അതിനാല്‍ ഇന്ത്യപോലെ ഒരു രാഷ്ട്രത്തിന് വന്‍തോതില്‍ ലോകകമ്പോളത്തില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം എന്നതും പ്രായോഗികമല്ല.

അതേസമയം ധാന്യഉല്‍പാദനമേഖലയിലും പാല്‍, മാംസം, മുട്ട ഉദ്പാദനരംഗത്തും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയും. അതിനുള്ള കരുത്തും സാങ്കേതിക വിദ്യയും നമുക്ക് ഇന്ന് ലഭ്യമാണ്. നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പാദനരംഗത്ത് ലോകത്ത് രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഇവയുടെ ശരാശരി വിളവ് ഒരു ഹെക്ടറിന് 2131, 2708 കിലോഗ്രാം വീതമാണെന്ന് കണക്കുകള്‍ പറയുന്നു. ശ്രമിച്ചാല്‍ നമുക്ക് ഉല്‍പാദനം ഇരട്ടിപ്പിക്കാന്‍ ഹെക്ടറിന് ആറുടണ്‍ ഉല്‍പാദിപ്പിക്കുന്ന ചൈനയെക്കാള്‍ വേഗം കഴിയും. അതിനുള്ള സാങ്കേതിക വിദ്യയും അതു നടപ്പിലാക്കാനുള്ള വികസന ശൃംഖലയും നമുക്കുണ്ട്.
പുതിയ ബില്‍ യഥാര്‍ത്ഥ്യമാകുന്നതോടൊപ്പം ഓരോ വര്‍ഷം കഴിയുന്തോറും ധാന്യ, ഉല്‍പദാന സംഭരണ, വിപണനരംഗം ആധുനിക വല്‍ക്കരിക്കാനുള്ള ശ്രദ്ധ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും സമയത്ത് ധാന്യം ശേഖരിയ്ക്കാനും കേടുകൂടാതെ സംഭരിക്കാനുമുള്ള ശ്യംഖല പൂര്‍വ്വാധികം ശക്തിപ്പെടുത്തേണ്ടതായും വരും. അപ്പോള്‍ രാജ്യരക്ഷ കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധിയ്ക്കപ്പെടുന്നമേഖലയായി ഭക്ഷ്യരംഗം ശക്തിപ്പെടും.

ഇന്ത്യ ഇപ്പോള്‍ പ്രതിവര്‍ഷം 239 ദശ ലക്ഷം ടണ്‍ ധാന്യങ്ങളും 14 ദശലക്ഷം ടണ്‍ പയറിനങ്ങളും 24 ദശലക്ഷം ടണ്‍ ഉരുളക്കിഴങ്ങും 44 ദശലക്ഷം ടണ്‍ പഴങ്ങളും 100 ദശലക്ഷം ടണ്‍ പാലും ഏഴ് ദശലക്ഷം ടണ്‍ മത്‌സ്യവും ഉല്‍പാദിപ്പിക്കുന്നു. ഇന്ത്യയുടെ ഒരു വലിയ പ്രത്യേകത ഈ വന്‍പിച്ച ഉല്‍പാദന പ്രക്രിയയില്‍ മൊത്തം ജനസംഖ്യയുടെ 65 ശതമാനവും ഭാഗമാവുന്നു എന്നതാണ്. മറ്റു വികസിത രാജ്യങ്ങളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ചും ഏഴും ശതമാനം മാത്രമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്നത്. അതിനാല്‍ ഇന്ത്യയുടെ പുതിയ ഭക്ഷ്യസുരക്ഷാസംവിധാനം കൃഷിയുടെ പ്രധാനപ്പെട്ട പ്രയോജനം പാവപ്പെട്ട കൃഷിക്കാര്‍ക്കും കൃഷിതൊഴിലാളികള്‍ക്കും ലഭ്യമാക്കാനുള്ളതാണ്. തൊഴിലുറപ്പും ഒപ്പം ഭക്ഷ്യഭദ്രതയും അവര്‍ക്ക് ലഭ്യമാക്കാന്‍ ഇത് വഴിതെളിയ്ക്കും.സ്വാതന്ത്ര്യത്തിനുശേഷമുള്ള ഒരു സുപ്രധാന നിയമ നിര്‍മ്മാണമായി ഭക്ഷ്യസുരക്ഷാബില്‍ മാറുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്.

ധാന്യസുരക്ഷയുടെ രംഗം ക്രമേണ പോഷകാംശപൂര്‍ണ്ണമായ ആഹാരത്തിന്റെ സാര്‍വ്വത്രിക ലഭ്യത ആയി വളരും എന്ന് ഉറപ്പിയ്ക്കാം. ദേശീയ കാര്‍ഷിക കമ്മീഷന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് സര്‍വ്വത്രിക ദേശീയ പോഷകാഹാര ഭദ്രത സൃഷ്ടിക്കാന്‍ പ്രതിവര്‍ഷം 60 ദശലക്ഷം ടണ്‍ ധാന്യം പൊതുവിതരണ സംവിധാനത്തിനു വേണ്ടിവരും. ഭക്ഷ്യ ഭദ്രത യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് വരെയുള്ള സംവിധാനങ്ങള്‍ ഏകോപനത്തോടെ യത്‌നിച്ചാല്‍ സാധിക്കും എന്ന ആത്മവിശ്വാസം തിളക്കമേറിയതാണ്. കര്‍ഷക ലക്ഷങ്ങള്‍ മഴയേയും വരള്‍ച്ചയേയും മഞ്ഞിനെയും ഒക്കെ നേരിട്ട് ഉല്‍പാദിപ്പിക്കുന്ന ഒരു മണി ധാന്യംപോലും നശിക്കാതെ ശേഖരിച്ച് സൂക്ഷിക്കുക എന്നതും അത്യന്താപേക്ഷിതമാണ്.

ലോകം മുഴുവന്‍ അതീവ ശ്രദ്ധയോടെഇന്ത്യന്‍ കാര്‍ഷിക രംഗത്തെ വീക്ഷിക്കുകയാണ്. 110 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ നടത്തുന്ന ഒരു യജ്ഞമാണിത്. വിശപ്പിനെ മാറ്റാനും ജന പുരോഗതിയ്ക്ക് ദാരിദ്ര്യം തടയായി നില്‍ക്കുന്നത് ഉടച്ചുനീക്കാനുമുള്ള ഈ ശ്രമം ലോകം ദര്‍ശിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു വികസന സംരംഭമാണ്. ഈ മഹായജ്ഞത്തിന്റെയും ഗ്രാമതല നായകര്‍ കൃഷിക്കാരാണെന്നും അവരെ കൂടുതല്‍ പ്രാപ്തരാക്കാനുള്ള യത്‌നങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും രാജ്യത്തെ സ്‌നേഹിക്കുന്ന സര്‍വ്വരും ഓര്‍ക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യണം. മഹാനായ നെഹ്രുജി പറഞ്ഞതു നമുക്ക് വീണ്ടും ഓര്‍ക്കാം. Everything can wait but not Agriculture അതാകട്ടെ നമ്മുടെ മുഖ്യപ്രവര്‍ത്തന ശൈലിയും മുദ്രാവാക്യവും.!

ലോകശക്തിയെന്ന നിലയില്‍ ഇന്ത്യ

ലോകശക്തിയെന്ന നിലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ഇക്കൊല്ലം അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ മേഖലകളുടെ തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയുണ്ട്.
യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍, യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്നിവയുടെ വിലയിരുത്തലില്‍ 22 ശതമാനം വളര്‍ച്ചാനിരക്കോടെ അമേരിക്ക ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 12 ശതമാനം വളര്‍ച്ചയോടെ ചൈനയും 16 ശതമാനം വളര്‍ച്ച നേടി യൂറോപ്യന്‍ യൂണിയനും എത്തി. എട്ടുശതമാനം വളര്‍ച്ച നേടിയ ഇന്ത്യ അതിദ്രുതപുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ 13 രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ്. ഈ നില തുടര്‍ന്നാല്‍, 2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനത്തിനായി അമേരിക്കയോട് മത്സരിക്കുകയും ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു. ചൈനയാവും വലിയ ഒന്നാം ലോകശക്തി. ജപ്പാന്‍, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിക്കുകയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍കുതിപ്പിലാണെന്ന് എന്‍.ഐ.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോളവത്ക്കരണം, ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നീ വാക്കുകള്‍ കേട്ടു തുടങ്ങിയിട്ട് ഇരുപതുകൊല്ലമായി. സമത്വം, സ്വാതന്ത്യം, സാഹോദര്യം എന്നീ മഹനീയ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പുതുമുതലാളിത്തം കൊണ്ടുവന്നതാണ് ഈ ആശയമെന്ന് വിമര്‍ശനം ഉയര്‍ന്നു. കമ്പോളവ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്നതും മനുഷ്യത്വത്തെ ഇല്ലാതാക്കുന്നതും വ്യക്തിക്ക് അമിതപ്രാധാന്യം കല്പിക്കുന്നതും ആണ് ആഗോളവത്ക്കരണമെന്ന് കുറ്റപ്പെടുത്തപ്പെട്ടു. സംയുക്ത സാമ്പത്തികനയം നിലനിന്ന ഇന്ത്യയില്‍ 1991 മുതല്‍ ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രിയെന്ന നിലയില്‍ തുടങ്ങിവച്ച പരിഷ്‌ക്കരണ നടപടികള്‍ അര്‍ത്ഥവത്തും അത്ഭുതാവഹവുമായ ഫലമാണ് ഉളവാക്കിയത്.

അമേരിക്ക വലിയ മാന്ദ്യത്തില്‍ വീണപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടന ഉലയാതെ പിടിച്ചുനിന്നു. പടിപടിയായി മുന്നേറുകയും ചെയ്തു. ഉല്പാദനക്ഷമത വര്‍ധിച്ചു. വരള്‍ച്ചയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഭൂമി കുലുക്കവും അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്ത്യ ഈ കാലയളവില്‍ സാമ്പത്തികമായി വളരുകയായിരുന്നു. എങ്കിലും ഉദാരവത്ക്കരണം പൂര്‍ണ്ണമായും കുറ്റമറ്റ ഒരു നയമായി നമുക്ക് അനുഭവപ്പെട്ടില്ല. കാര്‍ഷികമേഖലയിലെ ഉല്പന്ന വിലയിടിവും കൃഷിക്കാരുടെ കൂട്ട ആത്മഹത്യയും ദേശീയ ദുഃഖമായി പരിണമിച്ചു. അതിനകം ഇന്ത്യന്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന ഡോ. മന്‍മോഹന്‍സിംഗ് കാര്‍ഷികരംഗത്തെ തിരിച്ചടി നേരിട്ട് അറിയാന്‍ വിദര്‍ഭ, വാറംഗല്‍ മേഖലകള്‍ സന്ദര്‍ശിച്ചു.

എഴുപതിനായിരം കോടി രൂപ അനുവദിച്ചുകൊണ്ട് കൃഷിക്കാരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളി. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കാന്‍ ചട്ടങ്ങളുണ്ടാക്കി. വിലക്കയറ്റവും കാര്‍ഷികോല്പന്ന വിലയും സമതുലിതപ്പെടുത്താന്‍ ന്യായമായ വഴികള്‍ തേടുകയാണ് ഇപ്പോള്‍ യു.പി.എ ഭരണകൂടം. ഡോ. മന്‍മോഹന്‍സിംഗ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനാണ്. സാമ്പത്തിക ശാസ്ത്രമാണ് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ആത്മസാക്ഷാത്ക്കാരം നേടുന്ന മേഖല. വിധി അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ കൊണ്ടെത്തിച്ചു. ചരിത്രനിയോഗംപോലെ മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി. മിതഭാഷിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഡോ. മന്‍മോഹന്‍സിംഗ് മാധ്യമപ്രതിനിധികളുമായി സംസാരിക്കാറുള്ളൂ.

ഈയിടെ രാജ്യത്തെ പത്രാധിപന്മാരുടെ ഒരു മീറ്റിങ്ങില്‍ മന്‍മോഹന്‍സിംഗ് പങ്കെടുത്തു. വളരെ സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ അവിടെ അദ്ദേഹം നടത്തി. വിവാദപരമായ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അതിവേഗം വളരുന്ന രാജ്യമെന്ന നിലയില്‍ സാമ്പത്തിക പുരോഗതിക്കായി വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടിവരുമെന്ന് എഡിറ്റര്‍മാരോട് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ വ്യവസായത്തിന്റെ പേരില്‍ ലോകമെങ്ങും പരിസ്ഥിതിക്ക് സാരമായ പരിക്കേല്‍ക്കുന്നുണ്ട്. വ്യവസായ വികസനത്തിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സമഗ്രമായി വീക്ഷിക്കാന്‍ ശ്രമിക്കുന്ന ദാര്‍ശനികബോധമുള്ള പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിംഗ്. നെഹ്‌റുവിന്റേത് ക്ഷേമരാഷ്ട്രസങ്കല്പമായിരുന്നു. ദാരിദ്രനിര്‍മ്മാര്‍ജ്ജനമാണ് ഇന്ദിരാഗാന്ധി ലക്ഷ്യം വച്ചത്. ഉദാരനയങ്ങളിലൂടെ സാമ്പത്തിക ഉന്നമനമാണ് മന്‍മോഹന്‍സിംഗ് ഊന്നല്‍ നല്കുന്നത്. വളര്‍ച്ചാനിരക്ക് കൂട്ടി പുതിയൊരു സാമ്പത്തിക ചരിത്രത്തിന് അദ്ദേഹം തുടക്കം കുറിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ അതിന്റെ ശരിയായ തുടര്‍ച്ച നിലനിറുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പി. ചിദംബരവും പ്രണബ്കുമാര്‍ മുഖര്‍ജിയും ധനമന്ത്രിമാര്‍ എന്ന നിലയില്‍ അവലംബിച്ചത് 'മന്‍മോഹനോമിക്‌സ്' എന്ന് വിശേഷിപ്പിക്കപ്പെട്ട സാമ്പത്തിക വീക്ഷണവും പരിപാടികളുമാണ്.

ആ സാമ്പത്തികനയത്തിന്റെ സ്വീകാര്യതയുടെ തെളിവാണ് യു.പി.എ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നത്. പരിമിതികളും പോരായ്മകളും തിരിച്ചറിഞ്ഞ് സാമ്പത്തികപരിഷ്‌ക്കരണ പരിപാടികള്‍ കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എഡിറ്റര്‍മാരോട് പ്രധാനമന്ത്രി ഒരു കാര്യം വ്യക്തമാക്കി. സമഗ്ര മേഖലകളെയും ഉള്‍ക്കൊള്ളുന്ന 'ഇംക്ലൂസീവ്' വികസന നയമാണ് ഇന്ത്യയുടേത്. ഭരണകാര്യങ്ങളില്‍ യുവാക്കള്‍ക്ക് പകുതി സ്ഥാനങ്ങള്‍ പങ്കിടണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചിട്ടുണ്ട്. അപ്പോള്‍ത്തന്നെ കോടതിയുടെ ആക്ടിവിസത്തെ അദ്ദേഹം താക്കീതുചെയ്യാന്‍ മറന്നില്ല. നിയമങ്ങള്‍ വ്യാഖ്യാനിച്ച് നീതിന്യായ വ്യവസ്ഥകാത്തു സൂക്ഷിക്കുന്ന കര്‍ത്തവ്യമാണ് കോടതിയുടേത്.

കോടതി അവരുടെ കര്‍ത്തവ്യം നോക്കിയാല്‍ മതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഗോഡൗണുകളില്‍ കെട്ടിക്കിടന്നു നശിക്കുന്ന ധാന്യങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യണമെന്ന് ഒരു ന്യായാധിപന്‍ ഈയിടെ വിധിച്ചിരുന്നു. രാജ്യത്തെ ഭക്ഷ്യനയം തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകൂടത്തോട് അതു ചെയ്യ്, ഇത് ചെയ്യ് എന്ന് ആജ്ഞാപിക്കാന്‍ വേറൊരു ഭരണഘടനാ സ്ഥാപനത്തിന് അധികാരമില്ല. ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ സമ്മതപ്രകാരം പാസ്സാക്കിയ നിയമങ്ങള്‍ അനുസരിച്ചാണ് നാട്ടില്‍ ഭരണം നടക്കുന്നത്. ആ നിയമങ്ങള്‍ ക്രമപ്രകാരം നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് നീതിപീഠങ്ങള്‍ ചെയ്യുന്നത്.

അല്ലാതെ ജനകീയഭരണകൂടത്തോട്, ഇല്ലാത്ത അധികാരങ്ങള്‍ ഭാവിച്ച് ആജ്ഞാപിക്കാന്‍ കോടതിക്ക് അവകാശമില്ലെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. കെട്ടിക്കിടക്കുന്ന ധാന്യം എന്തു ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് തീരുമാനിക്കും. ബാലന്‍സ് അഥവാ സമതുലിതം എന്ന വാക്ക് ആവര്‍ത്തിച്ച പ്രധാനമന്ത്രി ഒന്നും അമിതമാകാനോ തീവ്രമാകാനോ പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. വികസനം, പരിസ്ഥിതി, സബ്‌സിഡി, നികുതിസംവിധാനം, ഔദാര്യം എല്ലാം സമതുലിതമായിരിക്കണം. സമഗ്രവും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇന്ത്യപോലെ പ്രതിജനഭിന്ന വിചിത്രമായ ഒരു വലിയ രാജ്യത്ത് സമതുലിതമെന്ന പദത്തിന് വിശാലമായ അര്‍ത്ഥമുണ്ട്.

രാജ്യമാകെ ഈ സമീപനം പുലരേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല; വ്യക്തികളുടെ വീക്ഷണത്തിലും മിതത്വം, സമതുലിതം എന്നീ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആഗോളവത്ക്കരണവും സമതുലിത വികസനവും ഒരുമിച്ചുപോകില്ലെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ കേരളത്തിന്റെ ചരിത്രം മറക്കുന്നു. എല്ലാ വൈദേശികഭാവങ്ങളെയും നൂറ്റാണ്ടുകളായി സ്വീകരിച്ചുപോന്നവരാണ് കേരളീയര്‍. എല്ലാ ദേശങ്ങളിലും പണ്ടേ കുടിയേറി 'ഗ്ലോബല്‍' ആയ സമൂഹം മലയാളികളാണ്. തീവ്രമല്ല; സമതുലിതമാണ് അടിസ്ഥാന മലയാളിചോദന. ദേശീയ തൃഭാഷാപഠന പദ്ധതി വന്നപ്പോള്‍ തമിഴര്‍ ഹിന്ദി ബഹിഷ്‌ക്കരിച്ചു. മലയാളി മൂന്ന് ഭാഷയും പഠിച്ചു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌ക്കാര വിശേഷം പടിഞ്ഞാറുനിന്നു വന്നതല്ല.

സദ്യ ഉണ്ടിട്ട് ഇല വലിച്ചെറിഞ്ഞ ശീലം മലയാളിക്കാണ്. 'എന്നെ നീ വെറും കറിവേപ്പിലയാക്കി' എന്നൊരു ഭാഷാപ്രായോഗം തന്നെ കേരളത്തിലുണ്ട്. എത്ര നൂറ്റാണ്ടുകളായി നമ്മള്‍ ആഗോളവത്കൃത സമൂഹമാണ്. അതിനാല്‍ ലോകം നാളെ ഇന്ത്യയെ കണ്ടുപഠിക്കുമ്പാള്‍ ഇന്ത്യ ദക്ഷിണേഷ്യയുടെ തെക്കുപടിഞ്ഞാറെ തീരത്തുള്ള കേരളത്തെ മാതൃകയാക്കട്ടെ. പണ്ടേ ഗ്ലോബല്‍, ഇംക്‌ളൂസ്സീവ്, തികച്ചും ബാലന്‍സ്ഡ് ആയ ഒരു ജനപഥം. ഹ, മലയാളി എത്ര സുന്ദരമായ പദം!

നൊബേല്‍ സമ്മാനത്തിനുള്ള നാണംകെട്ട അപേക്ഷ

കശ്മീര്‍ ഇന്ത്യന്‍ അഖണ്ഡതയുടെ ഭാഗമല്ല എന്ന വിവാദ പരാമര്‍ശത്തിലൂടെ ദേശദ്രോഹകുറ്റം ക്ഷണിച്ചു വരുത്തുന്നു പ്രഖ്യാത നോവലിസ്റ്റ് അരുന്ധതി റോയ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയിലും പിന്നീട് ശ്രീനഗറിലുമായി തന്‍റെ �കശ്മീര്‍� നിലപാട് പരസ്യമായി ആവര്‍ത്തിക്കുന്നുണ്ട് അരുന്ധതി.
കശ്മീരിനെ ഇന്ത്യയില്‍ നിന്നു മുറിച്ചു മാറ്റണമെന്നത് ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാന്‍റെ നിലപാടാണ്. വിഭജനം മുതല്‍ക്കിങ്ങോട്ട് ഈ ശസ്ത്രക്രിയയ്ക്കു കത്തി രാകിയിട്ടുണ്ട് പാക് ഭരണകൂടങ്ങള്‍ പലവട്ടം. കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു പിടിക്കാന്‍ അനേകായിരങ്ങള്‍ ഇവിടെ ജീവന്‍ കൊടുത്തിട്ടുണ്ട്. പ്രഖ്യാപിത യുദ്ധമെന്ന നിലയ്ക്കും അല്ലാതെയും നിരവധി തവണ കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യങ്ങള്‍. അനേകലക്ഷം കോടി രൂപ ഖജനാവില്‍ നിന്നു ചെലവു ചെയ്താണു കശ്മീരിനെ നാം ഇന്ത്യയോടു ചേര്‍ത്തുപിടിക്കുന്നത്. കശ്മീരിനെ അന്താരാഷ്ട്ര പ്രശ്നമാക്കി ചര്‍ച്ചയ്ക്കെടുക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട് പലവട്ടം. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ പ്രശ്നമുയര്‍ത്താന്‍ ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് പാകിസ്ഥാനും അവരുടെ സഖ്യരാജ്യങ്ങളും. ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ വരുതിക്കു നിര്‍ത്താന്‍ പോന്ന സമ്മര്‍ദ തന്ത്രമാണ് അമേരിക്കയടക്കം ചില വന്‍ ശക്തികള്‍ക്കു കശ്മീര്‍.
വിഘടനത്തിനു വേണ്ടിയുള്ള �കശ്മീര്‍ ജനത�യുടെ മുറവിളി അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു പ്രിയ വിഷയമാണ് എക്കാലവും. കശ്മീരില്‍ വിഘടന വാദത്തെയും ഇന്ത്യാ വിരുദ്ധ തീവ്രവാദത്തെയും നേരിടാന്‍ ഇന്ത്യ അതിരു കടന്ന ബലപ്രയോഗം നടത്തുന്നു എന്ന ആക്ഷേപത്തിനുമുണ്ട് വലിയ പ്രചാരം. ആംനസ്റ്റി അടക്കം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ വേദികളില്‍ ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരേ കടുത്ത പ്രതിഷേധവും വിമര്‍ശനവും ഉയരാറുണ്ട്. ഇന്ത്യന്‍ സേന കശ്മീരില്‍ അതിക്രമങ്ങള്‍ നടത്തുന്നു എന്ന ആരോപണവും എക്കാലവും സജീവം. ഇന്ത്യന്‍ സായുധ സേനാ സാന്നിധ്യം ഇല്ലാത്ത പ്രദേശങ്ങള്‍ വിരളമാണു കശ്മീര്‍ താഴ്വരയില്‍; പ്രത്യേകിച്ചു കലാപ ബാധിത മേഖലകളില്‍. സൈനിക, പൊലീസ് അതിക്രമങ്ങള്‍ കശ്മീരില്‍ ആവര്‍ത്തിക്കപ്പെടുന്നു പലപ്പോഴും എന്നതും യാഥാര്‍ഥ്യം.
ഈ യാഥാര്‍ഥ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകൃതമാകാറുണ്ട്. കശ്മീരില്‍ നടക്കുന്ന കലാപങ്ങളും വെടിവയ്പ്പുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളുമെല്ലാം ദൃശ്യ-പത്ര മാധ്യങ്ങളിലൂടെ പുറം ലോകം അറിയാറുമുണ്ട്. കശ്മീരില്‍ സംഭവിക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യയ്ക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ധാരാളം ഉയരാറുമുണ്ട്; പാര്‍ലമെന്‍റിലും പൊതുവേദികളിലുമെല്ലാം. സര്‍ക്കാരിന്‍റെ കശ്മീര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരേ പരസ്യമായി ശബ്ദമുയര്‍ത്താറുണ്ട് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുമെല്ലാം.
കശ്മീരില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ അതു രാജ്യത്തെ ജനങ്ങളപ്പാടെ അറിയുന്നു എന്നും, അതോരോന്നിനുമെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ വ്യവസ്ഥയില്‍ അനുവാദമുണ്ട് എന്നതും സത്യം. കശ്മീര്‍ ഇന്ത്യന്‍ അഖണ്ഡതയുടെ ഭാഗമല്ല എന്ന അരുന്ധതിയുടെ പ്രസ്താവം പക്ഷേ, അതീവഗുരുതരമായ നിയമലംഘനം തന്നെ. തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് അരുന്ധതി ആവര്‍ത്തിക്കുന്നു. കശ്മീരിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ വികാരമാണു തന്‍റെ ശബ്ദത്തില്‍ മുഴങ്ങുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു അവര്‍. ഈ വികാരം എഴുത്തുകാരി എന്ന നിലയിലാണു താന്‍ ഏറ്റു പറയുന്നതെന്നും അരുന്ധതിയുടെ അവകാശവാദം. ഈ അവകാശത്തെ വിമര്‍ശിക്കാനോ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെ ജയിലിലടയ്ക്കാനോ മുതിര്‍ന്നാല്‍ അതു വ്യക്തി സ്വാതന്ത്ര്യത്തോടുള്ള അപരാധമാവും എന്ന മുന്നറിയിപ്പും ഉയര്‍ത്തുന്നു അവര്‍.
ഈ മുന്നറിയിപ്പില്‍ത്തന്നെ അടങ്ങുന്നു അരുന്ധതിക്കുള്ള മറുപടി എന്നതാണു സത്യം. ഇന്ത്യയുടെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് ഇന്ത്യന്‍ അഖണ്ഡതയ്ക്കെതിരേ സംസാരിക്കാന്‍ ഒരു പൗരനും അനുവാദം നല്‍കുന്നില്ല ഇന്ത്യയുടെ വ്യക്തി സ്വാതന്ത്ര്യ നിയമങ്ങള്‍. ഇന്ത്യയുടെ കശ്മീര്‍ നയത്തിലെ അനീതിയെക്കുറിച്ചു മുറവിളി കൂട്ടുമ്പോള്‍, പാക് അധീന കശ്മീരിന്‍റെ നിയന്ത്രണം അവിടത്തെ പട്ടാള ഭരണ നുകത്തിനു കീഴിലാണെന്നതു മനഃപൂര്‍വം മറച്ചു പിടിക്കുന്നു അരുന്ധതി. രാഷ്ട്രീയ നേതൃത്വത്തെ അപ്രസക്തമാക്കി നിലനിര്‍ത്തുന്ന മിലിട്ടറി ജൂന്തയുടെ പരോക്ഷ ഭരണം. അതിലേറെ തീവ്രവാദ സംഘടനകള്‍ വിതയ്ക്കുന്ന അരാജകത്വം. ചാര സംഘടനയായ ഐഎസ്ഐയുടെ മേല്‍ക്കൈ എങ്ങും എവിടെയും. രാജ്യമെമ്പാടും കലാപങ്ങളും സ്ഫോടനങ്ങളും കൂട്ടക്കുരുതികളും. ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം തോക്കിന്‍കുഴലിന്‍റെ വരുതിയില്‍. ഗ്രാമങ്ങളിലെന്നല്ല നഗരങ്ങളില്‍പ്പോലും താലിബാനിസ്റ്റ് പിന്തിരിപ്പന്‍ വ്യവസ്ഥയുടെ തേര്‍വാഴ്ച. സ്ത്രീ സമത്വം പോയിട്ട് സ്ത്രീ സ്വാതന്ത്ര്യം തന്നെ അപകടത്തില്‍. ഇതാണ് ഇന്ത്യയുടെ തൊട്ടയല്‍പ്പക്കത്ത്, പാകിസ്ഥാന്‍ എന്ന യാഥാര്‍ഥ്യം. ഈ മഹത്തായ വ്യവസ്ഥയിലേക്കു ചെന്നലിയാനുള്ള വിഘടന മോഹികളുടെ ഗൂഢാലോചനയിലാണു ഇപ്പോള്‍ അരുന്ധതി പങ്കാളിയാവുന്നത്. ഇന്ത്യയില്‍ നിന്നു കശ്മീരിനെ വിടര്‍ത്തുക എന്നാല്‍ മേല്‍പ്പറഞ്ഞ നരകത്തിലേക്കു കശ്മീരിനെ കൂട്ടിച്ചേര്‍ക്കുക എന്നു മാത്രമാണ് അതിന്‍റെ അര്‍ഥം. ഈ നരകം കശ്മീരികള്‍ക്കു വിധിക്കാനത്രേ കപട മനുഷ്യ സ്നേഹത്തിന്‍റെയും വ്യക്തി സ്വതന്ത്ര്യത്തിന്‍റെയും പേരില്‍ അരുന്ധതി ഇപ്പോള്‍ വിയര്‍ക്കുന്നത്.
അരുന്ധതിയുടെ ശ്രേണിയില്‍പ്പെട്ട തസ്ലിമ നസ്റീനോ, അതിലും പെരുത്ത സല്‍മാന്‍ റുഷ്ദിക്കോ കാലു കുത്താന്‍ ഇടം ലഭിക്കുമോ പാകിസ്ഥാന്‍റെ �ജനാധിപത്യ�ത്തില്‍? നോബല്‍ ജേതാവിനു തുറുങ്കിനു പുറത്തെ വായു നിഷേധിക്കുന്ന വ്യവസ്ഥയാണു തൊട്ടപ്പുറത്തു ചൈനയില്‍. ടിയനന്‍ മെന്‍ സ്ക്വയര്‍ ദുരന്തത്തിന്‍റെ നാടിനെയും അതിന്‍റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെയും വച്ചു പൂജിക്കുന്ന മാവോയിസ്റ്റുകളുടെ ഉപദൈവം കൂടിയാണിന്ന് അരുന്ധതി. പാകിസ്ഥാനിലോ ചൈനയിലോ ആയിരുന്നുവെങ്കില്‍, അരുന്ധതിയുടെ നാവു പൊന്താന്‍ അനുവദിക്കുമായിരുന്നില്ല അവിടങ്ങളിലെ �മഹത്തായ� വ്യക്തി സ്വാതന്ത്ര്യ വ്യവസ്ഥകള്‍ എന്നതു മാത്രമാണു സത്യം. അതു മാത്രമാണ് അരുന്ധതിയുടെ ദേശവിരുദ്ധ പ്രസ്താവത്തെ സംബന്ധിച്ചു പ്രസക്തം.
ഇന്ത്യയുടെ മണ്ണില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ സ്വതന്ത്ര്യമുണ്ട് പൗരന്. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കില്ല, ഒരു വ്യവസ്ഥയും. അരുന്ധതിക്കെന്നല്ല ഒരാള്‍ക്കും അവകാശമില്ല, ഇരിക്കുന്ന കൊമ്പു മുറിക്കാന്‍.
കശ്മീരില്‍ നിന്നു കുടിയിറക്കപ്പെട്ട പണ്ഡിറ്റുകള്‍ ലക്ഷക്കണക്കിനുണ്ട് ഡല്‍ഹിയില്‍. അവരുടെ മനുഷ്യാവകാശം അരുന്ധതിക്കു വിഷയമല്ല; വിഷമവുമല്ല. കശ്മീരിലെ വിഘടന വാദത്തിനാണു മാര്‍ക്കറ്റ്. അതിനെക്കുറിച്ചു വേണം രാജ്യവിരുദ്ധം പറയാന്‍. ചൈനയിലെ തുറുങ്കു തേടിപ്പോയ നൊബേല്‍ പുരസ്കാരം ഇന്ത്യന്‍ അതിര്‍ത്തി താണ്ടി അരുന്ധതിയെ തേടിയെത്താന്‍ അതല്ലാതെ എന്തു കുറുക്കുവഴി. എന്നെ ജയിലിലടയ്ക്കൂ എന്ന അരുന്ധതിയുടെ മുറവിളിയില്‍ ഒളിച്ചിരുപ്പുണ്ട് ഒരു നൊബേല്‍ സമ്മാനത്തിനുള്ള നാണംകെട്ട അപേക്ഷ.