ഫെബ്രുവരി 22ന് വത്തിക്കാന്‍ പ്രവാസി കാര്യാലയ സെക്രട്ടറിയായി കോഴിക്കോട് രൂപത ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ നിയമിച്ചതായി പോപ്പ്
ബെനഡിക്ട് പതിനാറാമന്റെ ഉത്തരവിറങ്ങിയിരുന്നു. കുടിയേറ്റക്കാരുടേയും ദേശാടനക്കാരുടേയും ചുമതലയുള്ള വത്തിക്കാന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ബിഷപ് ഡോ. ജോസഫസ് കളത്തിപറമ്പിലിനെ ഉയര്‍ത്തിയതായാണ് വാര്‍ത്തകള്‍ വന്നത്. കോഴിക്കോട് ബിഷപ്പ് ഹൗസില്‍ പത്രസമ്മേളനം നടത്തി സഭാധികാരികള്‍ ഈ വിവരം പരസ്യപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട് രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി 2002 മെയ് 19ന് ചുമതലയേറ്റ ഡോ. ജോസഫ് കളത്തിപറമ്പില്‍ 1985 മുതല്‍ 1989 വരെ വത്തിക്കാന്റെ കീഴിലുള്ള കൊളേജിയോ സാന്‍പൗളോയുടെ വൈസ് റെക്ടറായും 1989 മുതല്‍ 1996 വരെ വരാപ്പുഴ അതിരൂപത ചാന്‍സലറായും 1996 മുതല്‍ 2002 വരെ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍ച്ച് ബിഷപ് അഗസ്റ്റീനോ മര്‍ക്കെത്തൊ വിരമിച്ച ഒഴിവിലാണ് ജോസഫ് കളത്തിപറമ്പിലിന്റെ പുതിയ നിയമം.
വത്തിക്കാനുമായി അടുത്ത ബന്ധമുള്ള ജോസഫ് കളത്തിപ്പറമ്പിലിന്റെ നിയമന വാര്‍ത്ത അറിഞ്ഞപ്പോള്‍ വിശ്വാസികളും ഇതര സഭാമേലധ്യക്ഷന്മാരും രാഷ്ട്രീയക്കാരും മന്ത്രിമാരുമൊക്കെ അദ്ദേഹത്തെ അഭിനന്ദിക്കുകയും പുതിയ സ്ഥാനലബ്ധിയില്‍ ആശംസകള്‍ നേരുകയും ചെയ്തു. മലയാളിയായ ഒരാള്‍ വത്തിക്കാനില്‍ പോപ്പിന്റെ തൊട്ടടുത്തിരുന്ന് ഭരണചക്രം തിരിക്കുന്നത് മലയാളികളായ നമുക്കെല്ലാം വലിയ സന്തോഷം പകരേണ്ട കാര്യ തന്നെയാണ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും വലിയ സ്ഥാനങ്ങളിലെത്തുന്നത് ഇടയ്ക്കിടെ വാര്‍ത്തകളാകാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉദ്യോഗസ്ഥവൃന്ദത്തില്‍ ഒട്ടേറെ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമുണ്ട്. ഇതുപോലെ വിവിധ രാജ്യങ്ങളിലെ ഭരണസിരാകേന്ദ്രങ്ങളില്‍ മലയാളികളും ഇന്ത്യക്കാരും ഉന്നത സ്ഥാനം അലങ്കരിക്കുന്നുമുണ്ട്.
എന്നാല്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനലബ്ധിയും ഇതര രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സ്ഥാനമാനങ്ങളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ഇന്ത്യയില്‍ നിന്ന് പോയി വിവിധ രാജ്യങ്ങളില്‍ കുടിയേറി അവിടുത്തെ പൗരത്വം സ്വീകരിച്ചവരാണ് അത്തരം ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ എത്തുന്നത്. എന്നാല്‍ വത്തിക്കാന്‍ കത്തോലിക്കാ സഭയുടെ ആഗോള ആസ്ഥാനം മാത്രമല്ല, ഒരു പരമാധികാര രാഷ്ട്രം കൂടിയാണ്. പോപ്പ് മതമേധാവി മാത്രമല്ല വത്തിക്കാന്റെ ഭരണത്തലവന്‍ കൂടിയാണ്. ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും അംഗീകരിച്ച പരമാധികാര രാജ്യമാണ് വത്തിക്കാന്‍.
വത്തിക്കാനില്‍ ഉന്നതമായ സ്ഥാനം ഏറ്റെടുക്കുക: സഭാവിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ മഹത്തരമായി ഒന്നുമില്ല. എന്നാല്‍ അവിടുത്തെ ഭരണപരമായ സ്ഥാനം ഒരു ഇന്ത്യന്‍ പൗരന്‍ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയില്‍ പൗരത്വം നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യയുടെ ദേശീയതയ്ക്കും ഭരണഘടനയ്ക്കും എതിരായി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് അയാള്‍. വത്തിക്കാന്‍ എന്ന പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ ചുമതലയാണ് കോഴിക്കോട് ബിഷപ്പ് ഏറ്റെടുക്കാന്‍ പോകുന്നത്. ഒരേ സമയം രണ്ട് രാജ്യത്തെ പൗരത്വമെന്ന ആനുകൂല്യം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുമില്ല.
ഇത്തരം പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ച സംഘടനയാണ് കാതലിക് ലേമെന്‍ അസോസിയേഷന്‍. കത്തോലിക്കാ സഭയുടെ നിയമവും സ്വത്തുവകകളും ഭരണഘടനയുമെല്ലാം വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വര്‍ഷങ്ങളായി ഇതിനെ ചോദ്യം ചെയ്യുകയാണ് ലേമെന്‍ അസോസിയേഷന്‍. ഫ്യൂഡല്‍ ഭരണപാരമ്പര്യം പിന്തുടരുകയും വിശ്വാസികളെ അടിമകളെപ്പോലെ പരിഗണിക്കുകയും ചെയ്യുന്ന സഭാനേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് വിവിധ കോടതികളില്‍ ലേമെന്‍ അസോസിയേന്‍ പ്രവര്‍ത്തകര്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ലേമെന്‍ അസോസിയേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ഇന്ത്യയില്‍ ഉടനീളം ചെറുഗ്രൂപ്പുകള്‍ സഭയുടെ വത്തിക്കാന്‍ കേന്ദ്രീകൃത ഏകാധിപത്യ നീക്കങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ഗോവ കേന്ദ്രമാക്കിയുള്ള ഓള്‍ ഇന്ത്യ കാതൊലിക് യൂണിയന്‍ സഭയുടെ സമ്പത്തിനെക്കുറിച്ച് സ്വതന്ത്രമായ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
കാതലിക് ലെമെന്‍ അസോസിയേഷന്‍ നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി 2008 ഒക്‌ടോബര്‍ 7ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അടക്കം സീറോ മലബാര്‍ സഭയിലെ 13 മെത്രാന്മാര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. കാതലിക് ലേമെന്‍സ് അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി എല്‍ എല്‍ ജോര്‍ജ്ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ജി പിയോട് ആവശ്യപ്പെട്ടത്.
ഭരണഘടനയ്ക്ക് വിരുദ്ധമായി സഭ സ്വന്തം കോടതിയും കാനോന്‍ നിയമങ്ങളും മുദ്രപ്പത്രങ്ങളും ഉപയോഗിച്ച് വിശ്വാസികളെ പീഡിപ്പിക്കുകയും ചൂഷണം നടത്തുകയും ചെയ്തതിനും സേവനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കണക്കില്ലാത്തവിധം പണം സ്വരൂപിച്ച് വസ്തുവകകളും മറ്റും സമ്പാദിക്കുന്നതിനുമെതിരെയാണ് കാതലിക് ലേമെന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഇന്ത്യയുടെ ദേശീയതയ്ക്കും ഭരണഘടനയ്ക്കും എതിരായി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുകയും വിശ്വാസികളുടെമേല്‍ അധികാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സഭാനേതൃത്വത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് കാതലിക് ലേമെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
സീറോ മലബാര്‍ സഭാമേധാവി കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച് ബിഷപ്പുമാരായ ജോര്‍ജ്ജ് വലിയമറ്റം, ജോസഫ് പെരുന്തോട്ടം, ആന്‍ഡ്രൂസ് താഴത്ത്, മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, മാത്യു ആനിക്കുഴിക്കാട്ടില്‍, മാത്യു അറയ്ക്കല്‍, ജോസഫ് കല്ലറങ്ങാട്, ജയിംസ് പഴയാറ്റില്‍, ജേക്കബ് മാനത്തോട്, പോള്‍ ചിറ്റിലപ്പള്ളി, ജോസഫ് പൊരുന്നേടം എന്നിവര്‍ക്കെതിരെയാണ് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. അന്വേഷണത്തിന്റെ പുരോഗതിയെപ്പറ്റി ഇപ്പോള്‍ ആര്‍ക്കും ഒന്നും അറിയില്ല.
2007 ജൂലൈ 14നാണ് കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ എം എല്‍ ജോര്‍ജ്ജ് സഭാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ജി പി താമരശേരി ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സഭയുടെ സ്വാധീനത്തിന് വഴങ്ങി പക്ഷപാതപരമായി റിപ്പോര്‍ട്ട് നല്‍കിയ ഡി വൈ എസ് പിക്കെതിരെയും പരാതിയില്‍ അന്വേഷണം നടത്തിയ സി ഐയ്‌ക്കെതിരെയും എം എല്‍ ജോര്‍ജ്ജ് ആഭ്യന്തരവകുപ്പിന് വീണ്ടും പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇപ്പോള്‍ ഡി ജി പിയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യ അന്വേഷണത്തില്‍ സ്വാധീനത്തിന് വഴങ്ങിയ ഡി വൈ എസ് പിക്കെതിരെയും സി ഐയ്‌ക്കെതിരെയും എം എല്‍ ജോര്‍ജ്ജിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമമനുസരിച്ച് നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തിരുന്നു.
വത്തിക്കാന്‍ നിയമത്തിന് കീഴില്‍ എല്ലാ കത്തോലിക്കാ രൂപതകളിലും സഭാ കോടതികളുണ്ടാക്കുകയും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ മറികടന്ന് സഭാ നിയമം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്നാണ് അസോസിയേഷന്റെ പരാതി. മാത്രമല്ല മെത്രാന്മാര്‍ക്ക് വിധേയരായ പുരോഹിതന്മാരും കന്യാസ്ത്രീകളും സഭാ കോടതിയിലെ ന്യായാധിപന്മാരായി വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്നും അസോസിയേഷന്‍ പറയുന്നു.
സഭാവക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് സഭാവിശ്വാസികള്‍ക്ക് കൂടി അധികാരം നല്‍കത്തക്കവിധത്തില്‍ പുതിയ നിയമം ഉണ്ടാക്കണമെന്ന് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ചെര്‍മാനായ നിയമപരിഷ്‌കരണ കമ്മിറ്റിക്ക് മുമ്പാകെ കാതലിക് ലെമെന്‍ അസോസിയേഷന്‍ ആവശ്യമുന്നയിച്ചിരുന്നു. കമ്മിഷന്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ച് സഭാവിശ്വാസികള്‍ക്ക് കൂടി സഭാവക സ്വത്തുക്കളുടെ അധികാരം കൈകാര്യം ചെയ്യത്തക്കവിധത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ഡ്രാഫ്റ്റ് ചെയ്ത് ഹിയറിംഗ് നടത്തുകയും ചെയ്തിരുന്നു. നിയമപരിഷ്‌കരണ കമ്മിഷന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തിലും തീരുമാനമൊന്നുമുണ്ടായില്ല.
No comments:
Post a Comment