Friday, 20 May 2011

ഒരു കോട്ടയം അച്ചായന് എന്തുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പായിക്കൂടാ?


ഒരു വിശ്വാസിയെ സഭയുടെ മേലധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുന്നതില്‍ ആരാണ് തടസം നില്‍ക്കുന്നത്? സ്ഥാനമോഹികളായ ബിഷപ്പുമാര്‍ എന്നാണ് വ്യക്തമായ ഉത്തരം.പണ്ഡിതനും പ്രഗത്ഭനും തുറന്ന മനസുള്ളവനും സഭയുടെ കാര്യങ്ങളിലും ബൈബിളിലും അഗാധമായ അറിവുള്ള വനുമായ ഒരു ഉത്തമ കത്തോലിക്കാ വിശ്വാസി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്തിയാല്‍ സഭയുടെ യശസ് കുത്തനെ ഉയരുമെന്നതില്‍ തര്‍ക്കമില്ല. സീറോ മലബാര്‍ സഭയുടെ ഭരണഘടന അനുസരിച്ച് ഒരു വിശ്വാസിക്ക് സഭയുടെ പരമാധികാരിയാകാനുള്ള അവസരവും അവകാശവുമുണ്ട്. സഭയുടെ അംഗീകരിക്കപ്പെട്ട ഭരണഘടന അനുസരിച്ച് ഒരു മെത്രാനോ, വൈദീകനോ, വിശ്വാസിക്കോ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്താം.
അന്തരിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ്, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് പകരം സഭാധ്യക്ഷനെ കണ്ടെത്താന്‍ സഭയിലെ 46 മെത്രാന്‍മാര്‍ മെയ് 23 മുതല്‍ 29 വരെ സഭാ ആസ്ഥാനമായ കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ യോഗം ചേരുകയാണ്. ഈ യോഗത്തില്‍ സഭയിലെ മെത്രാന്മാര്‍ ഒത്തുചേര്‍ന്നാണ് അടുത്ത സഭാമേലധ്യക്ഷനെ തെരഞ്ഞെടുക്കുക. മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് പോലെ വോട്ടെടുപ്പാണ് ഇവിടെയും നടക്കുക. വെളുത്ത പുകയും കറുത്ത പുകയും വരില്ലെന്ന് മാത്രം.
“സഭാഭരണഘടന അനുസരിച്ച് ഒരു വിശ്വാസിക്ക് സഭയുടെ പരമാധികാരിയാകാനുള്ള അവസരവും അവകാശവുമുണ്ട്. ഒരു മെത്രാനോ, വൈദീകനോ, വിശ്വാസിക്കോ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്താം. “വോട്ടെടുപ്പിലൂടെ ആദ്യമായാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്. മുന്‍കാലങ്ങളില്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോം നേരിട്ടാണ് സീറോ മലബാര്‍ സഭയുടെ അധ്യക്ഷനെ തെരഞ്ഞെടുത്തത്. സഭയിലെ മെത്രാന്മാരും രൂപതകളും തമ്മില്‍ അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് മുന്‍കാലങ്ങളില്‍ റോം നേരിട്ട് ഇടപെട്ടത്. മാര്‍ ആന്റണി പടിയറയുടെ കാലശേഷം മാര്‍ വര്‍ക്കി വിതയത്തിലിനെ തെരഞ്ഞെടുത്ത കാലം സീറോമലബാര്‍ സഭ ചേരിപ്പോരിന്റെ അങ്ങേയറ്റത്ത് നില്‍ക്കുകയായിരുന്നു. ഇപ്പോഴും സഭയ്ക്കുള്ളില്‍ ഗ്രൂപ്പുകളും തര്‍ക്കങ്ങളും കുറവല്ലെങ്കിലും ഇത്തവണ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡിന് നേതാവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം റോം നല്‍കിയിരിക്കുകയാണ്.
സിനഡില്‍ നിര്‍ദ്ദിഷ്ട ഭൂരിപക്ഷമുള്ള മെത്രാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. ഈ സിനഡ് തീരുമാനിച്ചാല്‍ മെത്രാന്മാരല്ലാത്ത വൈദികനോ വിശ്വാസിക്കോ ഈ സ്ഥാനത്തെത്താം. അതിനും നടപടിക്രമങ്ങളുണ്ട്, നിയമസാധുതയുണ്ട്. സഭയിലെ 46 മെത്രാന്മാരില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന സിനഡിന് നിര്‍ബന്ധമാണ്. സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാരില്‍ മൂന്നില്‍ രണ്ട് ആളുകളുടെ പിന്തുണ ലഭിച്ചാല്‍ ഒരു മെത്രാനോ വൈദികനോ വിശ്വാസിക്കോ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്താം.
മെത്രാന്‍ സ്ഥാനത്ത് നിന്നാണ് മാര്‍ ജോസഫ് പാറേക്കാട്ടിലും മാര്‍ ആന്റണി പടിയറയും സഭയുടെ മേലധികാര സ്ഥാനത്തേയ്ക്കും പിന്നീട് കര്‍ദ്ദിനാള്‍ പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. മാര്‍ ആന്റണി പടിയറയുടെ കാലത്താണ് ഇന്ന് കാണുന്ന വ്യവസ്ഥാപിത ഭരണസംവിധാനങ്ങളിലേക്ക് സീറോ മലബാര്‍ സഭ എത്തുന്നത്. മാര്‍ ആന്റണി പടിയറയ്ക്ക് ശേഷം ഈ സ്ഥാനത്തെത്തിയ വര്‍ക്കി വിതയത്തില്‍ ഒരു സാധാരണ സന്ന്യസ്ഥ വൈദീകനായിരുന്നു. അദ്ദേഹത്തെ സഭയുടെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ സഭാനിയമം അനുസരിച്ച് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പിന്നീട് കര്‍ദ്ദിനാളുമാക്കി.
രണ്ട് ബിഷപ്പുമാരും ഒരു വൈദീകനും സഭാ തലവന്റെ കസേരയില്‍ ഇരുന്നുകഴിഞ്ഞു. ഇനി ഒരു വിശ്വാസിക്ക് ഉറപ്പായും ആ സ്ഥാനത്തെ ത്താന്‍ അര്‍ഹതയുണ്ട്, അവകാശമുണ്ട്. ഒരു വിശ്വാസി സഭാ മേലധ്യക്ഷ സ്ഥാനത്തെത്തുമ്പോഴും മാര്‍ വര്‍ക്കി വിതയത്തിലിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഉണ്ടാകും. ഒരു വിശ്വാസി ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹത്തെ സഭാനിയമം അനുസരിച്ച് ആദ്യം വൈദികസ്ഥാനത്തേക്ക് ഉയര്‍ത്തും. പിന്നീട് മെത്രാന്‍ സ്ഥാനത്തേക്കും. റോമിന്റെ അംഗീകാരമായി പിന്നീട് കര്‍ദ്ദിനാള്‍ സ്ഥാനവും നല്‍കും.
“കത്തോലിക്കാ സഭയുടെ നിയമം അനുസരിച്ച് തന്റെ കടമകള്‍ പൂര്‍ത്തീകരിച്ച ഗൃഹസ്ഥനായ വിശ്വാസിക്ക് സഭാധികാരിയുടെ പ്രത്യേക അനുവാദത്തോടെ വൈദീക സ്ഥാനത്തെത്താം. ഇങ്ങനെ വൈദീകരായവര്‍ കേരളത്തിലെ സഭയിലും കേരളത്തിന് പുറത്തുള്ള സഭയിലുമുണ്ട്. “സഭാധികാരിക്ക് വിശ്വാസപ്രകാരം സഭയിലെ ഉന്നത പദവിയായ മെത്രാന്‍സ്ഥാനം നിര്‍ബന്ധമാണ്. കര്‍ദ്ദിനാള്‍, മാര്‍പ്പാപ്പ സ്ഥാനങ്ങള്‍ അധികാര സ്ഥാനങ്ങള്‍ മാത്രമാണ്. സഭയുടെ ആദിമ പാരമ്പര്യങ്ങള്‍ വച്ചുനോക്കിയാലും ഒരു സാധാരണ വിശ്വാസിക്ക് ഈ കടമ്പകളെല്ലാം കടന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തെത്താം. ഇതെല്ലാം നടക്കും, ഇവിടുത്തെ മെത്രാന്മാര്‍ സമ്മതിക്കുമെങ്കില്‍ മാത്രം. അല്ലെങ്കില്‍ റോം നേരിട്ട് ഇടപെടണം. വര്‍ക്കി വിതയത്തിലിന്റെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായതുപോലെ.
കത്തോലിക്കാ സഭയില്‍ വൈദികര്‍ക്കും സന്ന്യസ്ഥര്‍ക്കും മെത്രാന്മാര്‍ക്കും വിവാഹജീവിതം നിഷിദ്ധമാണ്. പിന്നെയെങ്ങനെ ഒരു കുടുംബ ജീവിതം നയിക്കുന്ന വിശ്വാസിക്ക് മേല്‍പ്പട്ട സ്ഥാനത്തെത്താനാകും എന്ന് സംശയമുയരുക സ്വഭാവികമാണ്. അതിനും സഭാനിയമങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. കത്തോലിക്കാ സഭയുടെ നിയമം അനുസരിച്ച് തന്റെ കടമകള്‍ പൂര്‍ത്തീകരിച്ച ഗൃഹസ്ഥനായ വിശ്വാസിക്ക് സഭാധികാരിയുടെ പ്രത്യേക അനുവാദത്തോടെ വൈദീക സ്ഥാനത്തെത്താം. ഇങ്ങനെ വൈദീകരായവര്‍ കേരളത്തിലെ സഭയിലും കേരളത്തിന് പുറത്തുള്ള സഭയിലുമുണ്ട്.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉത്തമനായ ഒരു വിശ്വാസിയെ സഭാപിതാക്കന്മാര്‍ തെരഞ്ഞെടുത്താല്‍ അത് ആഗോള കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലേറെയുള്ള വര്‍ഷത്തെ പാരമ്പര്യത്തില്‍ പുതിയൊരു കാല്‍വെപ്പാകും. പല കാരണങ്ങളാലും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് ഉത്തേജനം കൂടിയാകുമിത്.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കസേരയിലും അതുവഴി കര്‍ദ്ദിനാള്‍ പദവിയിലും കണ്ണുംനട്ടിരിക്കുന്ന മെത്രാന്മാര്‍ ഏറെപ്പേര്‍ സീറോ മലബാര്‍ സഭയില്‍ ഉള്ളപ്പോള്‍ ഒരു വിശ്വാസി ഈ സ്ഥാനത്തെത്തുമെന്ന് ഇപ്പോഴത്തെ സ്ഥിതിയില്‍ ആരും കരുതേണ്ടതില്ല. എങ്കിലും ഒരു വിശ്വാസി ഇത്തരത്തില്‍ ചിന്തിച്ചാല്‍ ന്യായം അവന്റെ ഭാഗത്തുതന്നെയാണ്. വിശ്വാസിയില്ലെങ്കില്‍ പിന്നെയെന്ത് സഭ? പിന്നെയെന്ത് മെത്രാന്‍? പിന്നെയെന്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ്? പിന്നെയെന്ത് മാര്‍പ്പാപ്പ? പിന്നെയെന്ത് യേശുക്രിസ്തു? പ്രജകളില്ലാത്ത രാജാവിന് സമമാകും വിശ്വാസികളില്ലാത്ത സഭ.
ആഗോള കത്തോലിക്കാ സഭയുടെ കൊയ്ത്ത് നിലങ്ങള്‍ ഇപ്പോള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളാണ്. യൂറോപ്പിലെ സഭ ഏതാണ്ട് ആളില്ലാ പാര്‍ട്ടിയായി. ഔദ്യോഗിക കത്തോലിക്കാ മതമാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെയും ഓദ്യോഗിക മതമെങ്കിലും വിശ്വാസികള്‍ പള്ളിയില്‍ കയറാത്തതിനാല്‍ പള്ളികള്‍ ലേലം ചെയ്ത് വില്‍ക്കേണ്ട അവസ്ഥയാണ്. ഈ സന്ദര്‍ഭത്തിലാണ് അതിശക്തമായി സഭാസംവിധാനങ്ങള്‍ ഇന്ത്യപോലുള്ള രാജ്യത്ത് നിലകൊള്ളുന്നത്.
ലോകത്തിലെ 22 കത്തോലിക്കാ റീത്തുകളില്‍ ഒന്നായ സീറോമലബാര്‍ സഭയ്ക്ക് 35 ലക്ഷം വിശ്വാസികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കോട്ടയത്തെ ക്‌നാനായ അതിരൂപത ഉള്‍പ്പെടെ അഞ്ച് അതിരൂപതകളും 24 രൂപതകളുമുള്ള അതിബൃഹത്തായ സഭാസംവിധാനത്തില്‍ ഒരു അല്‍മായന്‍ സഭയെ നയിക്കുന്ന അവസ്ഥ ഉണ്ടായാല്‍ കത്തോലിക്കാ സഭയുടെ സ്വര്‍ണക്കിരീട ത്തിലെ തങ്കത്തൂവല്‍ തന്നെയായിരിക്കുമത്.
“മഹാനായ പത്രോസിന് ഭാര്യയെയും കുടുംബത്തെയും നോക്കി ക്രിസ്തുവിന് വേണ്ടി വേല ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പാലായിലെയും ചങ്ങനാശേരിയിലെയും കോട്ടയത്തെയും തൃശൂരിലെയും പുരാതന കത്തോലിക്കാ വിശ്വാസികള്‍ക്ക് സഭയുടെ മേല്‍പ്പട്ടസ്ഥാനത്ത് ശുശ്രൂഷ ചെയ്തുകൂടാ?”നസ്രായനായ യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് തന്നോടൊപ്പം വരാന്‍ ചിലരെ പേരുചൊല്ലിവിളിച്ചുകൊണ്ടായിരുന്നു. ശിഷ്യരില്‍ പ്രഥമനായ പത്രോസ് ഉള്‍പ്പെടെയുള്ളവര്‍ കുടുംബജീവിതം നയിച്ചുകൊണ്ടാണ് യേശുവിന്റെ പാത പിന്തുടര്‍ന്നത് എന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. കുടുംബസ്ഥനായ പത്രോസിന്റെ സിംഹാസനത്തിലാണ് ഇന്ന് റോമന്‍ മാര്‍പ്പാപ്പയിരിക്കുന്നത്.
മധ്യകാലത്ത് കത്തോലിക്കാസഭ സമ്പത്തും സ്വാധീനവും ആര്‍ജ്ജിച്ചപ്പോഴാണ് വൈദികര്‍ക്ക് വിവാഹം നിഷേധിക്കപ്പെട്ടത്. പിന്നീട് ഇത് ഒരു നിയമമായി മാറി. വൈദികര്‍ വ്യാപകമായി ലൈംഗികമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് സഭയ്ക്ക് തലവേദനയായപ്പോള്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് വൈദികരുടെ ബ്രഹ്മചര്യത്തെക്കുറിച്ച് കത്തോലിക്കാ സഭയില്‍ വ്യാപകമായ സംവാദങ്ങള്‍ ഉണ്ടായെങ്കിലും കാര്യമൊന്നുമുണ്ടായില്ല. കത്തോലിക്കാ സഭയൊഴികെ മറ്റെല്ലാ ക്രിസ്ത്യന്‍ വിഭാഗത്തിലും വൈദികര്‍ വിവാഹിതരായതുകൊണ്ട് സഭാ ശുശ്രൂഷയ്ക്ക് ഭംഗമൊന്നുമുണ്ടായതായി റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടില്ല.
മഹാനായ പത്രോസിന് ഭാര്യയെയും കുടുംബത്തെയും നോക്കി ക്രിസ്തുവിന് വേണ്ടി വേല ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പാലായിലെയും ചങ്ങനാശേരിയിലെയും കോട്ടയത്തെയും തൃശൂരിലെയും പുരാതന കത്തോലിക്കാ വിശ്വാസികള്‍ക്ക് സഭയുടെ മേല്‍പ്പട്ടസ്ഥാനത്ത് ശുശ്രൂഷ ചെയ്തുകൂടാ? അതിന് നിയമപരമായ സാധുതയും കത്തോലിക്കാ സഭ ഉറപ്പുനല്‍കുന്നുണ്ട്. പത്രോസിന്റെ സ്ഥാനത്തേക്കാള്‍ വലുതൊന്നുമല്ലല്ലോ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം? അതിനാല്‍ സ്ഥാനമോഹികളായ ബിഷപ്പുമാര്‍ ഇത്തവണ ഒന്നുമാറിനിന്ന് സഭയെ താങ്ങിനിര്‍ത്തുന്ന വിശ്വാസികളില്‍ പരിപൂര്‍ണനായ ഒരാളെ കണ്ടെത്തി സഭയുടെ പരമാധികാര സ്ഥാനം ഏല്‍പ്പിച്ചുകൊടുക്കാന്‍ തിരുമനസുണ്ടാകണം.

No comments:

Post a Comment