Friday, 20 May 2011

കാശ്‌മീരിലെ കല്ലേറുകാര്‍ ഇന്ത്യയോട്‌ പറയുന്നത്‌

 ദുഃസ്വപ്‌നം പോലെ ഭീതിജനിപ്പിക്കുന്ന ഇന്ത്യയുടെ രാഷ്‌ട്രീയ വ്യവഹാരങ്ങളിലേക്ക്‌ കാശ്‌മീര്‍ പ്രശ്‌നം മടങ്ങിവന്നിരിക്കുന്നു. രണ്ടു മാസത്തിലേറെക്കാലമായി കാശ്‌മീരിലെ ചെറുപ്പക്കാര്‍ കൈകളില്‍ കല്ലുമേന്തി നടത്തുന്ന ചെറുത്തുനില്‍പ്പ്‌ സുരക്ഷാസേനയെത്തന്നെ അമ്പരപ്പിച്ചുതുടങ്ങിയിരിക്കുന്നു. യൂനിഫോം ധരിച്ച ആറുലക്ഷം പേരും സിവിലിയന്‍ വേഷത്തിലുള്ള ഒരു ലക്ഷം പേരുമടങ്ങുന്ന സുരക്ഷാസന്നാഹമാണ്‌ അതീവസൂക്ഷ്‌മതയോടെ കാശ്‌മീരില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്‌. രഹസ്യാന്വേഷണവിഭാഗവും നിരീക്ഷണസംവിധാനങ്ങളുമൊക്കെ കാശ്‌മീരിലെ ചെറുപ്പക്കാരെ നിരീക്ഷിക്കാന്‍ സദാ സുസജ്ജമാണ്‌.
കാശ്‌മീരിലെ കല്ലേറുകാര്‍ മാധ്യമപണ്‌ഡിതന്മാരെയും ടെലിവിഷന്‍ സ്റ്റുഡിയോയിലെ വിദഗ്‌ദ്ധന്മാരെയും അലോസരപ്പെടുത്തിയിട്ടുണ്ട്‌. എട്ടും പത്തും വയസ്സുള്ള കുട്ടികളെ പോലീസ്‌ വാനില്‍ കുത്തിനിറയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച ചെറുപ്പക്കാരുടെ ദാരുണകാഴ്‌ചകളും കാശ്‌മീരില്‍ എന്തുനടക്കുന്നു എന്ന പരമ്പരാഗതമായ വിശ്വാസത്തെ ഉലച്ചിരിക്കുന്നു. മധ്യവര്‍ഗ്ഗത്തില്‍പ്പെടുന്നവരും മധ്യവയസ്‌കരുമായ കാശ്‌മീരി സ്‌ത്രീകളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ഇസ്ലാമിസ്റ്റ്‌ ഭീതിയിലും പാകിസ്ഥാന്റെ പകവീട്ടലിലും ഉത്‌കണ്‌ഠപ്പെടുന്ന വരെ കാശ്‌മീര്‍ താഴ്‌വരയെ സംബന്ധിച്ച അവരുടെ ബോധ്യം എത്രമാത്രം പ്രാകൃതമാണെന്നു അറിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ രാഷ്‌ട്രീയമായ പ്രതിഷേധത്തിന്റെ വ്യാപ്‌തിയെ സൂചിപ്പിക്കാന്‍ പലസ്‌തീനിലെ ``ഇന്‍തിഫാദ''യോട്‌ കാശ്‌മീര്‍ സംഭവങ്ങളെ ഉപമിക്കാന്‍ ചില ഇന്ത്യാക്കാരുടെയെങ്കിലും നാവുകള്‍ ചലിച്ചുതുടങ്ങിയിട്ടുണ്ട്‌. പ്രതിഷേധത്തിന്റെ വലുപ്പം ദാവീദിന്റെയും ഗോലിയാത്തിന്റെയും അനുപാതത്തിലാണെങ്കിലും ഇന്ത്യയുടെ ഇതരപ്രദേശങ്ങളിലും കൂടുതല്‍ ജനങ്ങളെ ഈ സംഭവവികാസങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.
കോപാകുലരായ പ്രതിഷേധക്കാര്‍ കാശ്‌മീരിലെ കല്ലേറുകാര്‍ എന്താണ്‌ നമ്മളോടുപറയുന്നത്‌?

കുഴപ്പം പിടിച്ച സമാധാനം
കാശ്‌മീരില്‍ ജനിച്ചവനെങ്കിലും ദീര്‍ഘകാലം താഴ്‌വരയ്‌ക്ക്‌ പുറത്തു താമസിച്ച ഒരാളെന്ന നിലയ്‌ക്ക്‌ എന്റെ നാട്ടിലെ കുഴപ്പങ്ങളെ നിരീക്ഷിക്കാന്‍ അടുത്തയിടെ മാത്രമാണ്‌ എനിക്ക്‌ സാധിച്ചത്‌. 2003 ല്‍ പതിനാലുവര്‍ഷത്തെ വിടവിനുശേഷം ഞാന്‍ ശ്രീനഗറിലെത്തി. ഈ ഇടക്കാലഘട്ടമാണ്‌ ഇപ്പോഴത്തെ പ്രസ്ഥാനത്തിന്റെ - തെഹ്‌രീക്ക്‌ - വിക്ഷുബ്‌ധമായ ചരിത്രത്തിന്റെ കാലം. ഒപ്പം തന്നെ വന്‍തോതിലുള്ള സൈനികവല്‍ക്കരണത്തിന്റെയും കാലമാണ്‌. സ്വാഭാവികമായും കാശ്‌മീര്‍ താഴ്‌വരയെ വളഞ്ഞു ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. താഴ്‌വരയിലെ ഈ സ്ഥിതിയെ കാശ്‌മീരികള്‍ വിശേഷിപ്പിക്കുന്നത്‌ അധിനിവേശം എന്നാണ്‌. 
2003 ഏറെ പ്രാധാന്യം നേടുന്നത്‌ സായുധരായ തീവ്രവാദികളുടെ എണ്ണം കുറയുന്നു എന്ന തോന്നല്‍ സൃഷ്‌ടിച്ച കാലമായതുകൊണ്ടാണ്‌. മുപ്പതിനായിരം തീവ്രവാദികളുണ്ടായിരുന്ന കാശ്‌മീര്‍ താഴ്‌വരയില്‍ അവരുടെ എണ്ണം രണ്ടായിരമായി ചുരുങ്ങിയെന്ന്‌ സുരക്ഷാമേധാവികള്‍ ഇക്കാലത്ത്‌ അവകാശപ്പെട്ടു. 1990 കളുടെ തുടക്കത്തിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്‌തമായിരുന്നു കാശ്‌മീരിലെ സ്ഥിതി. സായുധ സമരം അടിച്ചൊതുക്കിയതായും സാധാരണ നില കൈവരിച്ചതായും അവര്‍ പെരുമ്പറ മുഴക്കി. യാഥാസ്ഥിതികമല്ലാത്ത അളവുകോലുകളാണ്‌ ഇതിനുപയോഗിച്ചത്‌. ടൂറിസ്റ്റുകളുടെ വരവു സംബന്ധിച്ച കണക്കുകള്‍ ടൂറിസം വകുപ്പ്‌ പരസ്യപ്പെടുത്തി. അമര്‍നാഥ്‌ യാത്രയ്‌ക്കു പോയ തീര്‍ത്ഥാടകരുടെ എണ്ണവും ഒരു സൂചകമായി. എന്നാല്‍ ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും അങ്ങേയറ്റം സുരക്ഷിതമായ വാഹനവ്യൂഹങ്ങളില്‍ സുരക്ഷാസേനയുടെ അകമ്പടിയോടെയാണ്‌ യാത്രചെയ്യുന്നത്‌ എന്ന കാര്യം പരസ്യപ്പെടുത്തിയില്ല. കാശ്‌മീരികളുടെ ദൈനംദിന ജീവിതവുമായി യാതൊരു ബന്ധമില്ലാത്തതാണ്‌ തീര്‍ത്ഥാടനവഴിയിലെ കഴുതകളെ പോറ്റുന്നവരും ദാല്‍തടാകത്തിലെ ഹൗസ്‌ ബോട്ടുടമകളും തെഹ്‌രീക്‌ പ്രസ്ഥാനത്തിന്റെ വേലിയേറ്റം തടയാനുള്ള സാക്ഷികളായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ സ്വസ്ഥതക്കായി കാശ്‌മീരില്‍ സമാധാനമെന്നു വിളിക്കപ്പെടുന്ന എന്തോ ഒന്നുണ്ടെന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടു. കാശ്‌മീരിലെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടിയുള്ള സാധാരണ നിലയായിരുന്നു ഇത്‌. അവിടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല.
സംസ്ഥാന ഗവണ്‍മെന്റ്‌ ബോളിവുഡ്ഡിലെ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന്‌ ഗുല്‍മാര്‍ഗിലെ കുന്നിന്‍ ചെരിവുകളില്‍ ഭ്രാന്തുപിടിച്ച റോഡ്‌ ഷോകള്‍ സംഘടിപ്പിച്ച്‌ മുന്നേറിയപ്പോള്‍ സാധാരണജനങ്ങള്‍ മറ്റു ഭാഗങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായി ചെറിയൊരു വിഭാഗമെങ്കിലും പഴയ സംഭവഗതികള്‍ മറക്കാന്‍ തുടങ്ങിയിരുന്നു. ജമ്മുകാശ്‌മീരിലെ പൗരസമൂഹത്തിലെ ഘടകങ്ങള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒരു സര്‍വ്വെ ചില സൂചനകള്‍ നല്‌കിയിരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ അറുപതിനായിരം പേര്‍ കൊല്ലപ്പെട്ടു. ഏതാണ്ട്‌ ഏഴായിരം പേരെ കാണാതായി. സൈന്യത്തിന്റെയും പൊലീസിന്റെയും വെടിവെപ്പില്‍ പരിക്കേറ്റ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കണക്കുകളോ അപമാനിക്കപ്പെട്ട സ്‌ത്രീകളുടെ ലിസ്റ്റോ ആരും ശേഖരിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ - മര്‍ദ്ദനമേല്‍പ്പിക്കലിന്റെ പേരാണിത്‌ കാശ്‌മീരില്‍ - നടപടികള്‍ക്ക്‌ വിധേയരായ ആയിരക്കണക്കിനാളുകളുടെ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ``അവര്‍ കുഴപ്പം സൃഷ്‌ടിച്ചതിനുശേഷം അതിനെ സമാധാനമെന്നു വിളിക്കുകയാണ്‌.'' കാശ്‌മീരിലെ കവി ആഗാഷാഹിദ്‌ അലി എഴുതിയതാണ്‌ വാസ്‌തവം. 

യൂനിഫോമും തോക്കുകളും
2003 ല്‍ രണ്ട്‌ വ്യക്തിത്വവുമായി ഞാന്‍ താഴ്‌വരയിലുണ്ടായിരുന്നു. ആദ്യത്തേത്‌ കാശ്‌മീരിയുടേതും രണ്ടാമത്തേത്‌ ഇന്ത്യക്കാരന്റേതുമായിരുന്നു. കാശ്‌മീരി എന്ന നിലയില്‍ പരിക്കേല്‍പ്പിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ഞാന്‍. സമീപകാല സംഭവങ്ങളെ ഭയപ്പെടുന്ന ഒന്നായിരുന്നു ഈ സമൂഹം. ഒരിന്ത്യാക്കാരനെന്ന നിലയില്‍ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു ഞാന്‍. ഞാന്‍ കണ്ട സംഭവങ്ങളെല്ലാം ദീര്‍ഘകാലത്തേക്ക്‌ ഇന്ത്യയെ കുഴപ്പത്തിലാക്കുംവിധം പ്രത്യാഘാതം സൃഷ്‌ടിക്കുന്നതായിരുന്നു. ഞാന്‍ അവിടെ കണ്ടവയുടെ ഓര്‍മ്മകള്‍ എന്റെ വ്യതിരിക്തമായ വ്യക്തിത്വങ്ങളെ കൂട്ടിയിണക്കാത്തത്ര മൂര്‍ച്ചയേറിയതാണ്‌.
ഏറ്റവും ശക്തമായ ഓര്‍മ്മ സൈനികവല്‍ക്കരണത്തിന്റേതാണ്‌. എത്രമാത്രം മാനസികമായി സജ്ജമായിരുന്നാലും തോക്കേന്തിയ സൈനികരെ കാണുന്നതും സദാ അവരുടെ സാന്നിധ്യത്തില്‍ ജീവിക്കുന്നതും ഏറെ കടുപ്പം നിറഞ്ഞവയാണ്‌. എപ്പോഴെങ്കിലുമെത്തുന്ന സന്ദര്‍ശകനുപോലും ഇത്‌ അസഹ്യമാണ്‌. വിമാനത്തിന്റെ ജനാലയിലൂടെ തന്നെ ടാര്‍മാക്കില്‍ നിരന്നിട്ടുള്ള തോക്കേന്തിയ സൈനികരെ നിങ്ങള്‍ക്ക്‌ കാണാം. പുറത്താകട്ടെ ഡസന്‍ കണക്കിന്‌ സൈനികവാഹനങ്ങളില്‍ നിരത്തിയിട്ടുള്ള മെഷീന്‍ ഗണ്ണുകള്‍ വിശിഷ്‌ടാതിഥികളുടെ വാഹനവ്യൂഹത്തെ അകമ്പടി സേവിക്കാന്‍ വെമ്പല്‍കൊള്ളുന്നു. തെരുവുകളില്‍ നിരനിരയായി കനത്ത തോക്കുകളേന്തിയ സൈനികര്‍. ട്രാഫിക്‌ പോലീസുകാര്‍ പോലും എ കെ 47 തോക്കുമായാണ്‌ നില്‍പ്പ്‌. എവിടെയും ബങ്കറുകള്‍. തെരുവുകളുടെ രണ്ടറ്റങ്ങളിലും സൈനികരുടെ കാവല്‍. നിങ്ങളില്‍ വിഭജനവാദത്തിന്റെ അംശം തീരെയില്ലെങ്കില്‍ പോലും ഇത്രയേറെ തോക്കുകള്‍ ഭയപ്പെടുത്താനല്ലാതെ മറ്റൊന്നിനും ലക്ഷ്യമിട്ടുള്ളതല്ല.
രണ്ടാമത്തെഘടകം ജനാധിപത്യപരമായ ഭരണസംവിധാനങ്ങളുടെ തകര്‍ച്ചയ്‌ക്കായുള്ള നിര്‍ബന്ധിതമായ തോന്നലാണ്‌. പതിനഞ്ചുവര്‍ഷത്തെ സായുധസമരത്തിനിടെ പരിക്കേല്‍പ്പിക്കപ്പെട്ടവരും തോല്‍പ്പിക്കപ്പെട്ടവരുമായ ഒരു ജനതയ്‌ക്ക്‌ പ്രാതിനിധ്യത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. തങ്ങളുടെ ആവലാതികള്‍ നീതിപൂര്‍വ്വം കേള്‍ക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ഓരോ ഘട്ടത്തിലും അവ നിരാകരിക്കപ്പെടുന്നു. മിനിമം നീതി പോലും ലഭ്യമാകാതെപോകുന്നു. തെരഞ്ഞെടുപ്പുകള്‍ നീതിന്യായ സംവിധാനങ്ങള്‍, നിയമവാഴ്‌ച എല്ലാം ശൂന്യമാക്കപ്പെടുന്നു. അവയുടെ സ്ഥാനത്ത്‌ ഭീകരസ്വഭാവമുള്ള നിയമങ്ങളാണുള്ളത്‌. സായുധസേനക്കുള്ള പ്രത്യേകാവകാശനിയമം, (എ എഫ്‌ എസ്‌ പി എ) പൊതുസുരക്ഷാനിയമം (പി എസ്‌ എ) എന്നിവയാണവ. തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമനിര്‍മ്മാണസഭ നിലവിലുണ്ടെന്നത്‌ മറന്നുകൊണ്ട്‌ യഥാര്‍ത്ഥ അധികാരം മൂന്നിടത്തായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. 
1. ബദാമിബാഗ്‌. ശ്രീനഗറിലെ സൈനികകേന്ദ്രവും ഇന്ത്യന്‍ സേനയുടെ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ സ്ഥിതിചെയ്യുന്ന സ്ഥലവുമാണിത്‌. 
2. ഗുപ്‌കര്‍ റോഡ്‌ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആസ്ഥാനമാണിവിടം.
3. രാജ്‌ഭവന്‍. മുന്‍കാലത്ത്‌ മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഇവിടം ഇപ്പോള്‍ ഗവര്‍ണറുടെ താമസസ്ഥലമാണ്‌. ഡോഗ്ര മഹാരാജാക്കന്മാരുടെ ഒരു നൂറ്റാണ്ടുകാലത്തെ മര്‍ദ്ദകഭരണത്തിന്റെ കേന്ദ്രങ്ങളായിരുന്നു ഈ മൂന്ന്‌ സ്ഥലങ്ങളുമെന്ന്‌ രേഖപ്പെടുത്താന്‍ കാശ്‌മീരി ജനത മടിക്കാറില്ല. ശ്രീനഗറിനുപുറത്തു കസ്‌ബയിലും തൊട്ടടുത്ത ചെറുപട്ടണത്തിലും താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ യഥാര്‍ത്ഥ മുഖം കൂറെക്കൂടി വ്യക്തമാണ്‌. പ്രധാനതെരുവിന്റെ മധ്യത്തിലെ ബോര്‍ഡുകളില്‍ തെളിയുന്ന `ടൗണ്‍കമാന്‍ഡര്‍' ആണത്‌. തകരബോര്‍ഡില്‍ ഇന്ത്യന്‍ സേനയിലെ ഏതെങ്കിലുമൊരു മേജറുടെ പേരും ടെലഫോണ്‍ നമ്പറും ഉണ്ടാകും.
മൂന്നാമത്തെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതാണ്‌. കാശ്‌മീരിലെ യാഥാര്‍ത്ഥ്യങ്ങളല്ല മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. അങ്ങേയറ്റം വസ്‌തുതാപരമല്ലാത്തതാണ്‌ മാധ്യമങ്ങളില്‍ നിറയുന്ന കാര്യങ്ങള്‍. ശരിക്കും നുണ പറയല്‍തന്നെ. മുമ്പ്‌ നാഗാലാന്റിലും ഇപ്പോള്‍ മണിപ്പൂരിലും സംഭവിച്ചതുപോലെ കാശ്‌മീരിലെ സംഭവവികാസങ്ങള്‍ പൂര്‍ണ്ണമായും നിശ്ശബ്‌ദതയില്‍ ആഴ്‌ന്നുപോകുന്നില്ല. മുഖ്യധാരാമാധ്യമങ്ങളില്‍ കാശ്‌മീര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പുറമെ പ്രാദേശികമായ ദിനപത്രങ്ങളും മാസികകളും ധാരാളമായുണ്ട്‌. പക്ഷേ ഈ മാധ്യമക്കണ്ണാടി വലിയ തോതില്‍ കാര്യങ്ങള്‍ വികൃതമാക്കിയാണ്‌ അവതരിപ്പിക്കുന്നത്‌. വളച്ചൊടിച്ച ബിംബങ്ങളാണ്‌ ദിവസേന സംപ്രേഷണം ചെയ്യുന്നത്‌. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ കാശ്‌മീരിനു വേണ്ടി തുടിക്കുന്ന ഹൃദയങ്ങളുള്ളവരാണെന്ന്‌ അഭനയിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ഇത്തരമൊരു പുകമറയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
ഒരു സൈനിക പരിഹാരത്തിലൂടെ നിയമവാഴ്‌ചയുടെ നിഷേധത്തിലൂടെ ഇന്ത്യന്‍ ഭരണകൂടം കാശ്‌മീരില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ രാജ്യത്തിന്റെ പ്രശ്‌നബാധിതമായ മറ്റു മേഖലകളിലും വ്യാപിപ്പിക്കാനാണ്‌ സാധ്യത.

2003 നു ശേഷമുള്ള മാറ്റം
കാശ്‌മീര്‍ താഴ്‌വരയില്‍ 2003 നു ശേഷമുള്ള കാലത്ത്‌ എന്ത്‌ പരിവര്‍ത്തനമാണുണ്ടായത്‌? 2010 ല്‍ സൈനികരുടെ അംഗസംഖ്യയില്‍ കുറവുവരുത്തുമെന്ന അധരവ്യായാമമൊഴികെ മറ്റെന്താണുണ്ടായത്‌? സൈനികരുടെ സാന്നിധ്യം പഴയ പടി തന്നെ തുടരുന്നു. പൗരസമൂഹം സൈനിക സംവിധാനത്തിന്റെ ഭാരം ചുമക്കുകതന്നെയാണ്‌. സാധാരണ നില കൈവരിച്ചു എന്ന അവകാശവാദമല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ശ്രീനഗറില്‍ മുഖം മിനുക്കാനുള്ള നടപടികളുടെ ഭാഗമായി ബോര്‍ഡര്‍ സെക്യൂരിറ്റി സേനയെ മാറ്റി കൂടുതല്‍ സി ആര്‍ പി എഫിനെ നിയോഗിച്ചതാണ്‌ ഒരു നടപടി. സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന കമ്പിവേലികളും ഇഷ്‌ടികമതിലുകളും നേരിയ തോതില്‍ കുറച്ചിട്ടുണ്ട്‌. അതിനുപകരം വളരെ വേഗം തിരിച്ചടിക്കാനാകുംവിധം സി ആര്‍ പി എഫ്‌ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്‌. അവരുടെ കൈവശം മാരകായുധങ്ങളുമുണ്ട്‌. സമീപകാലത്തെ തുടര്‍ച്ചയായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ വെടിയുണ്ടയേറ്റ പരിക്കുകളോടെ ശ്രീനഗറിലെ എം എച്ച്‌ എസ്‌ ആശുപത്രിയിലെത്തിയവരുടെ എണ്ണം വന്‍തോതിലാണ്‌ വര്‍ദ്ധിച്ചത്‌. ആഗസ്‌തിലെ ആദ്യത്തെ രണ്ടാഴ്‌ചയ്‌ക്കകം തന്നെ അറുപതുപേരാണ്‌ വെടിവെപ്പില്‍ പരിക്കേറ്റ്‌ ആശുപത്രിയിലെത്തിയത്‌. ആശുപത്രിയിലെ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധര്‍ ബി ബി സിയോട്‌ പറഞ്ഞത്‌ വയറ്റിലും നെഞ്ചിലും കണ്ണുകളിലും കഴുത്തിലുമൊക്കെ ഒന്നിലേറെ മുറിവുകളുമായാണ്‌ ഇരുപതിനോടടുത്ത പ്രായമുള്ള പ്രതിഷേധക്കാര്‍ ആശുപത്രിയിലെത്തിയത്‌ എന്നാണ്‌. ഏറ്റവും ഒടുവില്‍ ശ്രീനഗറിലെ തെരുവുകളില്‍ പുതിയൊരു തരം തോക്കുകളും പരീക്ഷിച്ചു. പുറമേക്ക്‌ പാടുകളില്ലാതെ ആന്തരികാവയവങ്ങളെ തകര്‍ക്കുന്ന തരത്തില്‍ തുളച്ചുകയറുന്ന ഉണ്ടകളാണ്‌ ഇതിന്റെ പ്രത്യേകത. അറുപതിലേറെ പേര്‍ മൃതിയടഞ്ഞു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
രാജ്യത്തിനകത്ത്‌ സൈന്യത്തിന്റെ വിശദീകരണത്തിനു തുണയായി പ്രതിരോധമന്ത്രി നിലയുറപ്പിച്ചു. സൈന്യത്തിന്റെ എണ്ണം കുറക്കുന്നതിനെ പ്രതിരോധമന്ത്രി എതിര്‍ത്തു. ഇക്കൊല്ലമാദ്യം സേനയുടെ വടക്കന്‍ മേഖലാ കമാന്‍ഡര്‍ ഭീകരനിയമമായ എ എഫ്‌ എസ്‌ പി എ പിന്‍വലിച്ചേക്കുമെന്ന്‌ സൂചിപ്പിച്ചിരുന്നു. കാശ്‌മീരിലെ സൈനികരുടെ വിശുദ്ധഗ്രന്ഥമാണ്‌ ഈ നിയമമെന്ന വിഡ്‌ഢിത്തവും അദ്ദേഹം വിളമ്പിയിരുന്നു. ഈ നിയമം പിന്‍വലിച്ചാല്‍ ഇന്ത്യന്‍ സേനയുടെ ആത്മവീര്യം നഷ്‌ടപ്പെടുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈ ആത്മവീര്യം ചൂണ്ടിക്കാട്ടിയാണ്‌ അഞ്ചുലക്ഷം സൈനികര്‍ പൗരന്മാരുടെ മേല്‍ അഴിഞ്ഞാടുന്നതിനെ ന്യായീകരിക്കുന്നത്‌. ഗ്രാമങ്ങളിലെ കുടിവെള്ള സ്രോതസ്സും വനവിഭവങ്ങളും ഒക്കെ ഇവരുടെ സാന്നിധ്യത്തില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്‌. സൈനികക്യാമ്പുകളിലെ നിര്‍ബന്ധിത കൂലിവേലയും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്‌.
ഇക്കുറി വേനല്‍ക്കാലത്തുയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ ഫലമായി ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിന്റെ കഴിവുകേടുകളും വ്യാപകചര്‍ച്ചക്ക്‌ വിധേയമായി. മൂന്നു നിരപരാധികളായ പൗരന്മാരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്ന മാച്ചില്‍ ഏറ്റുമുട്ടല്‍ സംഭവത്തിനുശേഷം പോലും ഇന്ത്യന്‍ സേനയുടെ പതിവുരീതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. പട്ടാള ആപ്പീസര്‍മാര്‍ നല്‍കിയ ഉത്തരവ്‌ സൈനികര്‍ അനുസരിച്ചപ്പോള്‍ നിരപരാധികളായ മനുഷ്യര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട `ഭീകരവാദികളായി.' ഇക്കാര്യം പുറത്തറിയുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌തതോടെ ഒരു കേണലിനും മറ്റൊരു മേജര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടു. അവരുടെ പ്രചോദനം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചാല്‍ കിട്ടുന്ന പ്രതിഫലത്തുകയായിരുന്നു എന്നതാണ്‌ ഞെട്ടിക്കുന്ന വസ്‌തുത.
മാച്ചില്‍ സംഭവം ഇന്ത്യന്‍ സൈനികരെ കാശ്‌മീരില്‍ വിന്യസിച്ചത്‌ അധിനിവേശ സേനയെപ്പോലെയാണെന്ന വാദത്തിന്‌ സാധൂകരണമായി. ജനങ്ങളെ സംരക്ഷിക്കാനാണ്‌ സേനയെ വിന്യസിച്ചത്‌ എന്ന വാദത്തിന്‌ പ്രസക്തിയില്ലാതായി. ഈ സംഭവം ഒരു വ്യതിയാനം മാത്രമായി കാണുന്നതും ശരിയാവില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കൂട്ടക്കൊല നടത്തി സംസ്‌കരിച്ചവരുടെ ശ്‌മശാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. നൂറുകണക്കിന്‌ മാച്ചില്‍ മാതൃകയിലുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വിശദാംശങ്ങളാണ്‌ ഇതിലൂടെ പുറം ലോകം അറിയുന്നത്‌. കാര്യമായ ഔദ്യോഗിക പ്രതികരണമൊന്നും ഇതിന്റെ പേരില്‍ പുറത്തുവന്നിട്ടുമില്ല. ഇന്നത്തെ ചുറ്റുപാടില്‍ പ്രധാനമന്ത്രി ഇടപെട്ട്‌ വിഭജനവാദത്തിന്റെ തലവന്‍ സയ്യിദ്‌ അലി ഷാ ഗീലാനിയെ കാശ്‌മീരിന്റെ മുഖ്യമന്ത്രിയാക്കിയാല്‍ പോലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവില്ല. സര്‍ക്കാരാകട്ടെ പാകിസ്ഥാന്റെ പങ്കാളിത്തം, ലഷ്‌കര്‍ ഇ തോയ്‌ബയുടെ സാന്നിധ്യം, 2008 ലെ തെരഞ്ഞെടുപ്പിലെ വര്‍ധിച്ച ജനപങ്കാളിത്തം തുടങ്ങിയ പതിവുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന തിരക്കിലുമാണ്‌. ഈ തെരഞ്ഞെടുപ്പുകള്‍ തെറ്റായ വിധത്തിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പിന്തുണയായാണ്‌ അവ അവതരിപ്പിക്കുന്നത്‌. 
കഴിഞ്ഞ രണ്ടുദശകത്തിനുള്ളില്‍ കാശ്‌മീരികള്‍ക്ക്‌ നഷ്‌ടപ്പെട്ടതെന്താണ്‌? അവര്‍ക്ക്‌ സംസാരസ്വാതന്ത്ര്യം നഷ്‌ടമായി. ഒത്തുചേരാനും യാത്രചെയ്യാനുമുള്ള അവകാശം നഷ്‌ടപ്പെട്ടു. അക്രമത്തില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്ന സ്ഥിതി ഇല്ലാതായി. പീഡനത്തില്‍ നിന്നും നിയമവിരുദ്ധ തടങ്കലില്‍ നിന്നുമുള്ള സംരക്ഷണവും ഇല്ലാതായി. സൈനികവല്‍ക്കരണത്തിന്റെയും കാശ്‌മീര്‍ ഭരിക്കുന്നവരുടെ മനോഭാവത്തിന്റെയും കാരുണ്യത്തിലേക്ക്‌ അവര്‍ വലിച്ചെറിയപ്പെട്ടു. നിയമവാഴ്‌ച്‌, കോടതികളുടെ സ്വാതന്ത്ര്യം, തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയ പ്രതിനിധികളുടെ പൗരന്മാരോടുള്ള ചുമതലകള്‍ തുടങ്ങി ജനാധിപത്യത്തിന്റെ തൂണുകളെല്ലാം ശൂന്യമാക്കപ്പെട്ടു. തെരഞ്ഞെടുപ്പ്‌ എന്ന നൂലിഴ മാത്രമായി ജനാധിപത്യം മാറി.
തെരഞ്ഞെടുപ്പ്‌ പ്രക്രിയ തന്നെ 1951 ലെ ആദ്യതെരഞ്ഞടുപ്പു തൊട്ടേ കാശ്‌മീരില്‍ മാലിന്യം നിറഞ്ഞതാണ്‌. 72 അംഗഅസംബ്ലിയില്‍ മുഴുവന്‍ സീറ്റും അന്ന്‌ ഷേയ്‌ക്ക്‌ അബ്‌ദുള്ളയുടെ നാഷണല്‍ കോണ്‍ഫ്രന്‍സ്‌ നേടി. യഥാര്‍ത്ഥത്തില്‍ രണ്ടു സീറ്റിലേ മത്സരം നടന്നുള്ളൂ. ശേഷിക്കുന്നവയില്‍ മറ്റാരെയും നോമിനേഷന്‍ നല്‍കാന്‍ പോലും അനുവദിച്ചുമില്ല. ന്യൂദില്ലിയില്‍ കാശ്‌മീരി മാന്‍ഡേറ്റ്‌ ഉറപ്പുവരുത്താന്‍ സാധിച്ച കാലംവരെ ഷേയ്‌ക്ക്‌ അബ്‌ദുള്ളയ്‌ക്ക്‌ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമി ബക്‌ഷി ഗുലാം മുഹമ്മദ്‌, ജി എം സാദിഖ്‌ എന്നിവര്‍ക്കും ഇതേരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഈ പാരമ്പര്യം സമീപകാലം വരെ നിലനിന്നു. തെരഞ്ഞെടുപ്പുകള്‍ പ്രാദേശിക വികാരത്തിന്റെയും ജനപിന്തുണയുടെയും അളവുകോലായി കാണാറില്ല. പകരം ഇന്ത്യ ഗവണ്‍മെന്റിന്റെ താല്‍പ്പര്യങ്ങളുടെ ഒരു മുദ്രയടിക്കലായാണ്‌ സംഭവിക്കുക. (കാശ്‌മീരികള്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഏക തെരഞ്ഞെടുപ്പ്‌ അടിയന്തിരാവസ്ഥക്ക്‌ പിന്നാലെ നടന്ന 1977ലെ തെരഞ്ഞെടുപ്പാണ്‌. കേന്ദ്രത്തില്‍ ജനതാ പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളുടെ കൂട്ടുകെട്ട്‌ നിലനിന്നപ്പോഴായിരുന്നു അത്‌. കേന്ദ്രം അങ്ങേയറ്റം ദുര്‍ബ്ബലമായിരുന്നു അന്ന്‌. ഇരുപത്തഞ്ചുവര്‍ഷമായി നീതിപൂര്‍വ്വമായ വോട്ടെടുപ്പ്‌ നടക്കാത്ത കാശ്‌മീരില്‍ ആ തെരഞ്ഞെടുപ്പ്‌ ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു. പക്ഷേ സുതാര്യതയുടെ അക്കാലം വളരെവേഗം കടന്നുപോയി. ജനതാപാര്‍ട്ടി കൂട്ടുകെട്ട്‌ തകര്‍ന്നതോടെ ഇന്ദിരാഗാന്ധി വീണ്ടും അധികാരമേറി. കാര്യങ്ങള്‍ വീണ്ടും പഴയ സ്ഥിതിയിലായി. 1980 കളിലെ വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ ഇതും ഒരു ഘടകമായി.
തീര്‍ച്ചയായും കാശ്‌മീര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍പ്പെടേണ്ടതുണ്ട്‌. ഈ വേനല്‍ക്കാലത്ത്‌ ഏതായാലും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൂടി കാശ്‌മീരിലെ സംഭവവികാസങ്ങള്‍ക്കൊപ്പം ചര്‍ച്ചാവിഷയമായി. സംഭവവികാസങ്ങളെ രാഷ്‌ട്രീയമായി സമീപിക്കുന്നതിനെ മനുഷ്യാവകാശക്കാര്‍ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നു എന്നാണ്‌ അവരുടെ പരാതി. ടെലിവിഷന്‍ ചാനലുകളിലിരുന്ന്‌ ഇങ്ങനെ രോഷം കൊള്ളുന്നവരുണ്ട്‌. കാശ്‌മീരിലെ തെരുവുകളില്‍ പ്രതിഷേധക്കാര്‍ ഇന്ത്യക്കാര്‍ പുറത്തുപോകുക എന്നാണ്‌ വിളിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണം എന്നും അവര്‍ ആവശ്യപ്പെടുന്നു. 2008 ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ സംഖ്യ ഒരു വിശ്വാസപ്രമാണം പോലെ ആവര്‍ത്തിക്കപ്പെടുന്നു. ഇടതുപക്ഷലിബറലുകള്‍ മുതല്‍ വലതുപക്ഷഹിന്ദുത്വവാദികള്‍ വരെ ഇക്കാര്യത്തില്‍ ഒന്നിക്കുന്നു. ഹിന്ദുത്വവാദികളിലൊരാള്‍ ചോദിച്ചത്‌ എന്തുകൊണ്ടാണ്‌ വിഘടനവാദികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തത്‌ എന്നാണ്‌. രവിശങ്കര്‍ പ്രസാദ്‌ വ്യക്തമായും മറക്കുന്നത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ വിഘടനവാദികളെല്ലാം വോട്ടെടുപ്പിനുമുമ്പും പിമ്പും തടങ്കലിലായിരുന്നു എന്ന വസ്‌തുതയാണ്‌.
2008 ലെ തെരഞ്ഞെടുപ്പ്‌ ഇന്ത്യാ ഗവണ്‍മന്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഘട്ടത്തിലായിരുന്നു. ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്‌തമായ ഒന്നായിരുന്നില്ല അക്കാലത്തെ സ്ഥിതിഗതികള്‍. അമര്‍നാഥ്‌ തീര്‍ത്ഥാടനത്തിന്‌ ഭൂമി പിടിച്ചെടുത്ത പ്രശ്‌നത്തിന്റെ പ്രക്ഷോഭം രൂക്ഷമായിരുന്നു. ഇരുപതിനായിരത്തോളം പേര്‍ വരെ അണിനിരന്ന പ്രതിഷേധറാലികള്‍ പൊതുവികാരത്തിന്റെ പ്രകടനമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹം വീണ്ടും കാശ്‌മീരില്‍ പ്രകടമായി എന്ന്‌ ഇത്‌ തെളിയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നേരിടേണ്ടിവന്ന പരാജയത്തിന്റെ ഓര്‍മ്മകള്‍ പോലും ബാക്കിയുണ്ടായിരുന്നില്ല.
ഇന്ത്യാ അനുകൂലരാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രമുഖരായ നാഷണല്‍കോണ്‍ഫ്രന്‍സും പി ഡി പിയും ഇത്തരമൊരു വികാരം ഉപയോഗിച്ച്‌ വോട്ടുപിടിക്കുന്നതിലേക്ക്‌ എടുത്തുചാടാന്‍ മടിച്ചു. വിഘടനവാദികളുടെ തെരഞ്ഞെടുപ്പു ബഹിഷ്‌കരണാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ വികസനമെന്ന ലക്ഷ്യം ഉയര്‍ത്തിയാണ്‌ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തെ ഇവര്‍ മറികടന്നത്‌. അനൗപചാരികമായി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും നിരാശയോടെ പ്രഖ്യാപിച്ചത്‌ 35 ശതമാനം പേര്‍ വോട്ടുചെയ്‌താല്‍ തന്നെ തൃപ്‌തികരമാണെന്നായിരുന്നു.
എന്നാല്‍ ഫലപ്രഖ്യാപനമായതോടെ പോളിംഗ്‌ ശതമാനം അറുപതുശതമാനമായി ഉയര്‍ന്നു. 2002 ല്‍ ഇത്‌ കേവലം 32 ശതമാനമായിരുന്നു. ഇതാണ്‌ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിച്ചത്‌. വൈദ്യുതി റോഡ്‌, വെള്ളം തുടങ്ങിയവയെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ്‌ പെട്ടെന്ന്‌ ഒരു റഫറണ്ടമായി അവതരിപ്പിക്കപ്പെട്ടു. കാശ്‌മീരികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കെട്ടിപ്പുണര്‍ന്നെന്നും വിഘടനവാദത്തെ നിരാകരിച്ചുവെന്നും അവ ഉദ്‌ഘോഷിച്ചു.
സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പുവിരുദ്ധ പ്രചാരണം നടന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ എവിടെയും പ്രത്യക്ഷപ്പെട്ടതേയില്ല. തെരഞ്ഞെടുപ്പ്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പേ തന്നെ പല ജില്ലകളും കര്‍ഫ്യുവിനു കീഴിലായിരുന്നു. പ്രതിഷേധക്കാരെ ഒതുക്കാന്‍ പ്രധാനപ്പെട്ട എഴുന്നൂറോളം പ്രവര്‍ത്തകരെ ജയിലിലടച്ചു. ഭീകരരെ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകളും വളരെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ടു. ഗ്രാമങ്ങളിലെ ജനങ്ങളെ ഭയപ്പെടുത്താന്‍ ഇവ ധാരാളമായിരുന്നു. പുതുതായി 450 കമ്പനി അര്‍ധസൈനികര്‍ കൂടി തെരഞ്ഞെടുപ്പുജോലിക്കായി എത്തിച്ചേര്‍ന്നു. അസാധാരണമാം വിധം ഏഴുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ കാശ്‌മീരിന്റെ മുക്കിലും മൂലയിലും പോലീസും അര്‍ധസൈനികരും നിരന്നു.
ബൂത്ത്‌ പിടുത്തം, വ്യാജവോട്ടുകള്‍, തെരഞ്ഞെടുപ്പ്‌ അട്ടിമറി തുടങ്ങി സ്ഥിരം തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടാതിരുന്നില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ അനുകൂലമായി ജനവിധി മാറ്റാനല്ല മൊത്തത്തില്‍ വോട്ടിങ്ങ്‌ ശതമാനം ഉയര്‍ത്താനാണ്‌ ശ്രമമുണ്ടായത്‌. സ്വതന്ത്രരുള്‍പ്പെടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ വളരെ പെട്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍തോതില്‍ രംഗത്തെത്തി. കാശ്‌മീരില്‍ വേരുകളില്ലാത്ത സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ (സെക്യൂലര്‍) രാഷ്‌ട്രീയ ജനതാദള്‍, ജനതാ പാര്‍ട്ടി, ലോക്‌ ജനശക്തിപാര്‍ട്ടി, ആള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌, ഫോര്‍വേഡ്‌ ബ്ലോക്ക്‌ (സോഷ്യലിസ്റ്റ്‌), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (അത്താവലെ ഗ്രൂപ്പ്‌) സമതാ പാര്‍ട്ടി സോഷ്യലിസ്റ്റ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടി, നാഷണല്‍ ലോക്‌ഹിത പാര്‍ട്ടി തുടങ്ങിയവരെല്ലാം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. ഇവരാരും വിജയ പ്രതീക്ഷയോടെയല്ല മത്സരിക്കാനെത്തിയത്‌. ഈ സ്ഥാനാര്‍ത്ഥികളില്‍ 1100 പേര്‍ക്ക്‌ ജാമ്യത്തുക നഷ്‌ടമായി. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന ഏതാനും വോട്ടുകള്‍ മാത്രമാണ്‌ ഇവരെല്ലാം പ്രതീക്ഷിച്ചതും.
തെരഞ്ഞെടുപ്പിന്‌ ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം ഒരു മുതിര്‍ന്ന പോലീസ്‌ ആപ്പീസര്‍ പ്രതികരിച്ചത്‌ ഞാനോര്‍ക്കുന്നു. ഓരോ സ്ഥലത്തും ഞങ്ങള്‍ക്ക്‌ വ്യത്യസ്‌ത തന്ത്രങ്ങളുണ്ട്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഭാഗ്യവശാല്‍ ഞങ്ങളാഗ്രഹിച്ചതുപോലെ ഓരോരുത്തരും വന്നുവീണു. ഇനിയൊരിക്കലും തങ്ങള്‍ക്ക്‌ ഇത്രയേറെ അധികാരം ലഭിക്കാനിടയില്ല എന്നു പറഞ്ഞ അദ്ദേഹം ഇതേ മട്ടില്‍ ഇക്കാര്യം ആവര്‍ത്തിക്കുക പ്രയാസകരമാവുമെന്നും കൂട്ടിച്ചേര്‍ത്തു.
2008 ലെ കാശ്‌മീര്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതി ഇങ്ങനെയായിരുന്നു. മാന്യമായ വോട്ടിങ്ങ്‌ ശതമാനമുറപ്പാക്കാനായിരുന്നു സര്‍ക്കാരും പൊലീസും അധ്വാനിച്ചത്‌. കാശ്‌മീരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വീകാര്യത ഉറപ്പാക്കാനായിരുന്നു ഇത്‌. കാശ്‌മീരികള്‍ അതേക്കുറിച്ച്‌ എന്തുപറയുന്നു എന്നത്‌ പ്രശ്‌നമായിരുന്നില്ല. കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫ്രന്‍സും ചേര്‍ന്ന സഖ്യസര്‍ക്കാര്‍ ഒമര്‍അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ 2009 ആദ്യം സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ ഇക്കാര്യമെല്ലാം വിസ്‌മൃതമായി. ശബ്‌ദായമാനമായ വിജയോന്മാദം ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇത്തരമൊരു നാടകത്തിന്റെ രചന നിര്‍വ്വഹിച്ചവര്‍ ആഹ്ലാദത്തിലായിരുന്നു. കാശ്‌മീരികള്‍ മുഖ്യധാരയിലേക്ക്‌ മടങ്ങിയെത്തിയെന്നായിരുന്നു പ്രചരണം. സംഘര്‍ഷരഹിതമായ ഒരന്തരീക്ഷം രൂപപ്പെടുന്നു എന്നും അനുരഞ്‌ജനം സാധ്യമാക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുമെന്നും വാര്‍ത്ത പരന്നു.
മിഥ്യകളുടെ തകര്‍ച്ച
കാശ്‌മീരികളെ സംബന്ധിച്ചിടത്തോളം ഈ വ്യാമോഹങ്ങളൊക്കെ തകര്‍ന്നുവീഴാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ഷോപിയാനില്‍ രണ്ടു യുവതികളെ ബലാല്‍സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷാ സൈനികര്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നു. ഇതേ തുടര്‍ന്ന്‌ വീണ്ടും പ്രക്ഷോഭപരമ്പരകള്‍ ഉയര്‍ന്നു. 2009 ലെ പ്രക്ഷോഭങ്ങളുടെ പ്രത്യേകത വ്യാപകമായ നിസ്സഹകരണ പ്രവര്‍ത്തനങ്ങളായിരുന്നു. ഷോപിയാന്‍ നഗരത്തിലെ കടകള്‍ 47 ദിവസമാണ്‌ അടഞ്ഞുകിടന്നത്‌. പൗരന്മാരുടെ മുന്‍കൈയില്‍ രൂപപ്പെട്ട മജ്‌ലിസെ മഷാവത്ത്‌ രാഷ്‌ട്രീയത്തിനതീതമായി ഈ പ്രശ്‌നത്തെ സമീപിച്ചു. ഈ സംഘടനയാണ്‌ ദിവസക്കൂലിക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും നീണ്ട കടയടപ്പു സമരത്തിന്റെ നാളുകളില്‍ സൗജന്യറേഷന്‍ നല്‍കി സംരക്ഷിക്കാന്‍ മുതിര്‍ന്നത്‌. 
എന്നാല്‍ രഹസ്യാന്വേഷണസംവിധാനങ്ങളും വിപുലമായ മാധ്യമസന്നാഹങ്ങളും ഒക്കെയുണ്ടായിട്ടും കാശ്‌മീരില്‍ എന്താണ്‌ വളര്‍ന്നുവരുന്നതെന്ന്‌ കണ്ടെത്താന്‍ ദില്ലിയിലെ ഭരണാധികാരികള്‍ക്ക്‌ കഴിഞ്ഞില്ല. ഷോപിയാന്‍ സംഭവത്തില്‍ ഒമര്‍ അബ്‌ദുള്ളയുടെ സര്‍ക്കാര്‍ അബദ്ധം നിറഞ്ഞ പ്രസ്‌താവനകളും അര്‍ത്ഥരഹിതമായ അന്വേഷണ റിപ്പോര്‍ട്ടുകളുമൊക്കെയായാണ്‌ മുന്നേറിയത്‌. ഇവയില്‍ വൈരുദ്ധ്യം ഏറെയായിരുന്നു. ഇതെല്ലാം നയിച്ചത്‌ സി ബി ഐ അന്വേഷണത്തിലേക്കാണ്‌. (എന്നാല്‍ ഒരടി വെള്ളം മാത്രമുള്ള ഒഴുക്കില്‍ വീണുള്ള മുങ്ങിമരണമാണ്‌ അതെന്ന്‌ സി ബി ഐ കണ്ടെത്തി.) പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ ക്കെതിരെ കുറ്റംചുമത്തിയാണ്‌ കേസ്‌ ഇപ്പോള്‍ പുരോഗമിച്ചിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ഇടപെട്ട അഭിഭാഷകര്‍ക്കെതിരെയും കേസുണ്ട്‌.
ഏതാനും വര്‍ഷം മുമ്പ്‌ ഒരു വിഘടനവാദിയുമായി സംസാരിച്ചത്‌ ഈയാഴ്‌ച ഞാനോര്‍മിച്ചു. ഏഴുവര്‍ഷമായി എ കെ 47 തോക്കുകൊണ്ടു നടക്കുകയും ഒരിക്കല്‍ പോലും നിറയൊഴിക്കേണ്ടി വന്നിട്ടില്ലെന്ന്‌ അഭിമാനിക്കുകയും ചെയ്യുന്നയാളാണിദ്ദേഹം. അദ്ദേഹം ഇന്ന്‌ ഏറെ സമാധാനപ്രിയനാണ്‌. ശ്രീനഗറില്‍ സഹോദരിയുടെ വീടിനടുത്ത്‌ താമസിക്കുന്ന അദ്ദേഹം പറഞ്ഞത്‌ നമ്മുടെ ചെറുപ്പക്കാരെ മുഴുവന്‍ കൊലയ്‌ക്ക്‌ കൊടുത്തുള്ള സ്വാതന്ത്ര്യം ആവശ്യമില്ലെന്നാണ്‌. ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ തന്ത്രപരമായ ഒരു പിന്മാറ്റമാണ്‌ പരാജയത്തെക്കാള്‍ ഭേദം എന്നദ്ദേഹം പറഞ്ഞു. ഒരിക്കല്‍ മുപ്പതിനായിരം സായുധതീവ്രവാദികള്‍ ഉണ്ടായിരുന്നതിനെക്കുറിച്ച്‌ ഞാന്‍ ചോദ്യം ഉന്നയിച്ചു. അവരെല്ലാം എവിടെ? അവരുടെ ആയുധങ്ങള്‍ എന്തുചെയ്‌തു? സുഹൃത്തേ ആയുധങ്ങള്‍ പഴങ്ങള്‍ പോലെ മരത്തിലുണ്ടാകുന്നതല്ല. അവ കാലം മാറുമ്പോള്‍ ചീഞ്ഞുനശിക്കുന്നതല്ല. അതൊക്കെ എവിടെയെങ്കിലുമുണ്ടാകും. കുറേയൊക്കെ താഴ്‌വരയില്‍ കുഴിച്ചുമൂടി. ഒരുപാട്‌ വെടിക്കോപ്പുകളും കുഴിച്ചിട്ടു. അദ്ദേഹം പറഞ്ഞു.
മുപ്പതിനായിരം പോരാളികളില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന്‌ ചോദിക്കാന്‍ എനിക്കായില്ല. കൊല്ലപ്പെട്ടവരും ജയിലില്‍ അടക്കപ്പെട്ടവരും ഒഴികെയുള്ളവരുടെ സ്ഥിതി എന്താണ്‌? (അറസ്റ്റിലായി മര്‍ദ്ദനമേറ്റ്‌ തകര്‍ന്നുപോയവരും ഇതില്‍പ്പെടും) അവരിലെത്രപേര്‍ ഇവിടെയുണ്ട്‌? അവരെന്തു ചെയ്യുന്നു? തെരുവുകളില്‍ മുഴുവന്‍ ചെറുപ്പക്കാര്‍ രോഷാകുലരായി നിറയുമ്പോള്‍ അവരെന്താണ്‌ ചിന്തിക്കുക? തെഹ്‌രീക്കിന്റെ കുട്ടികള്‍ കല്ലെറിഞ്ഞ്‌ അര്‍ധസൈനികവിഭാഗങ്ങളെ നേരിടുമ്പോള്‍ 1990 കളിലെ പ്രക്ഷുബ്‌ധയൗവ്വനം ഇവര്‍ക്ക്‌ എന്തു സന്ദേശമാരും നല്‍കുക? എന്തുപാഠമാണ്‌ യുവാക്കളില്‍ നിന്ന്‌ മുതിര്‍ന്നവര്‍ ഉള്‍ക്കൊളളുന്നത്‌?
കഴിഞ്ഞ മൂന്നു വേനല്‍ക്കാലം അഭിമുഖീകരിച്ചത്‌ കാശ്‌മീര്‍ താഴ്‌വരയില്‍ പതുക്കെ വളര്‍ന്നുവന്ന പ്രതിരോധം സംബന്ധിച്ച സംവാദങ്ങളാണ്‌. കഴിഞ്ഞ 20 വര്‍ഷത്തേതുമാത്രമല്ല 1947 മുതല്‍ക്കുള്ള മുഴുവന്‍ സംഭവങ്ങളും വിശകലനം ചെയ്യപ്പെടുന്നുണ്ട്‌. ഇത്തവണ തെരുവുകളില്‍ നിറഞ്ഞ കല്ലേറുകാര്‍ക്ക്‌ വരാനിരിക്കുന്ന അടിച്ചമര്‍ത്തല്‍ സംബന്ധിച്ച്‌ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാല്‍ അവതെരുവിലേക്ക്‌ നയിച്ചവര്‍ക്ക്‌ ഇതേപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. ഇത്‌ ഇന്റര്‍നെറ്റിലും സോഷ്യല്‍ നെറ്റ്‌വര്‍ ക്കിങ്ങ്‌ സൈറ്റുകളിലും ഒക്കെ ഇപ്പോള്‍ ലഭ്യമാണ്‌. ഇപ്പോഴും അതൊരു ചര്‍ച്ചാ വിഷയമാണ്‌. പ്രതിരോധത്തിന്റെ രൂപം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞ നിലയിലാണ്‌. ചിലപ്പോഴത്‌ തുടങ്ങിയിടത്തേക്കുതന്നെ സഞ്ചരിച്ചേക്കാം. താഴ്‌വരയില്‍ കുഴിച്ചുമൂടിയത്‌ എപ്പോഴും ഉയിര്‍ത്തെഴുന്നേറ്റക്കാം. 
നാമെല്ലാവരും ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണിത്‌. കാശ്‌മീരികളും ഇന്ത്യാക്കാരും എല്ലാം.

No comments:

Post a Comment