Friday, 20 May 2011

അയോദ്ധ്യാവിധി: ഒരു ചരിത്രപരിപ്രേക്ഷ്യം

യോധ്യതര്‍ക്കം സംബന്ധിച്ച്‌ ഉണ്ടായിരിക്കുന്നത്‌ ഒരു രാഷ്‌ട്രീയവിധികല്‌പനയാണ്‌. അതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭരണകൂടത്തിന്‌ കൈക്കൊള്ളാമായിരുന്ന ഒരു തീരുമാനത്തിലേക്ക്‌ വെളിച്ചം പായിക്കുകയും ചെയ്യുന്നു. വിധിയുടെ ഊന്നല്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥതയിലും തകര്‍ക്കപ്പെട്ട പള്ളിയുടെ സ്ഥാനത്ത്‌ ക്ഷേത്രം നിര്‍മ്മിക്കുന്നതിലുമാണ്‌. പ്രശ്‌നം മതസ്വത്വങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള സമകാലിക രാഷ്‌ട്രീയവുമായി കൂട്ടിക്കുഴക്കപ്പെട്ടിരിക്കുന്നു. അതേസമയം ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്ന്‌ അവകാശപ്പെടുകയുംചെയ്യുന്നു. ചരിത്രപരമായ തെളിവുകളെ ആദരപൂര്‍വ്വം ആനയിക്കുകയും പിന്നീടതിനെ റദ്ദാക്കുകയുമാണ്‌ വിധിയില്‍ ചെയ്‌തിരിക്കുന്നത്‌.
ഒരു കൃത്യമായ സ്ഥലത്താണ്‌ ദൈവികപുരുഷനോ അര്‍ദ്ധ ദൈവിക പുരുഷനോ ആയ ഒരാള്‍ ജനിച്ചതെന്നും അതിന്റെ സ്‌മാരകമായി അവിടെ ഒരു പുതിയ ക്ഷേത്രം പണിയണമെന്നും കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഇതാകട്ടെ ഹിന്ദുമതവിശ്വാസത്തിന്റെ അവകാശവാദമനുസരിച്ചും അപേക്ഷപ്രകാരവും ആണ്‌ താനും. ഈ അവകാശവാദത്തിനുപോല്‍ബലകമായ തെളിവുകള്‍ ഇല്ലാതിരിക്കെ ഇങ്ങനെയൊരു വിധിയല്ല ഒരു നീതിന്യായകോടതിയില്‍ നിന്ന്‌ ആരും പ്രതീക്ഷിക്കുക. ഹിന്ദുക്കള്‍ രാമനെ ഒരു ഈശ്വരാവതാരമെന്ന നിലയില്‍ അഗാധമായി ആരാധിക്കുന്നു. പക്ഷെ, ഒരു ജന്മസ്ഥലാവകാശവാദത്തെയും, ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെയും അതു നേടിയെടുക്കാനായി പ്രധാനപ്പെട്ട ഒരു ചരിത്രസ്‌മാരകം ബോധപൂര്‍വ്വം തച്ചുതകര്‍ത്ത നടപടിയെയും സംബന്ധിച്ച നിയമപരമായ വിധി തീര്‍പ്പിന്‌ ഈയൊരു വിശ്വാസം പിന്‍ബലമാകുമോ?
എ ഡി 12 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രം തര്‍ക്കസ്ഥത്തുണ്ടായിരുന്നെന്നും പള്ളിപണിയാനായി അതു തകര്‍ത്തതാണെന്നും അതിനാല്‍ ആ സ്ഥലത്ത്‌ പുതിയൊരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനു നിയമസാധുത്വം ഉണ്ടെന്നുമാണ്‌ കോടതിവിധിയിലെ അവകാശവാദം. മറ്റു പുരാവസ്‌തുവിജ്ഞാനികളും ചരിത്രകാരന്മാരും ശക്തമായി വിയോജിച്ചിട്ടുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഉല്‍ഖനനനിഗമനങ്ങളെ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുകയാണ്‌. പുരാവസ്‌തു വിജ്ഞാനീയരംഗത്തെ വിദഗ്‌ദ്ധന്മാര്‍ തീരുമാനിക്കേണ്ട ഒരു വിഷയത്തില്‍, അവര്‍ക്കിടയില്‍ വ്യക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‌ക്കെ അതിലൊരു വീക്ഷണത്തെ, വളരെ ലാഘവബുദ്ധിയോടെ നിരുപാധികമായി സ്വീകരിച്ചിരിക്കുന്നത്‌ ഈ കോടതിവിധിയെ ഒട്ടും വിശ്വാസ്യതയുള്ളതാക്കിത്തീര്‍ക്കുന്നില്ല.
ഒരു ജഡ്‌ജി പറഞ്ഞിരിക്കുന്നത്‌ താനൊരു ചരിത്രപണ്‌ഡിതനല്ലാത്തതിനാല്‍ വിഷയത്തിന്റെ ചരിത്രപരമായ വശങ്ങളിലേക്ക്‌ ചുഴിഞ്ഞിറങ്ങുന്നില്ലെന്നാണ്‌. അദ്ദേഹം തന്നെ, ഇത്തരം വ്യവഹാരങ്ങളില്‍ വിധി കല്‌പിക്കാന്‍ ചരിത്രവും പുരാവസ്‌തു വിജ്ഞാനീയവുമൊന്നും തീര്‍ത്തും ഒഴിച്ചുകൂടാനാവാത്തവയല്ലെന്നും പറയുന്നു! എന്നിട്ടും തര്‍ക്കപ്രശ്‌നം അവകാശവാദങ്ങളുടെയും പോയ സഹസ്രാബ്‌ദത്തിലെ ചരിത്രമന്ദിരങ്ങളുടെയും ചരിത്രപരമായ യാഥാര്‍ത്ഥ്യമാണുതാനും!
ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിക്കപ്പെട്ടതും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിത്തീര്‍ന്നതുമായ ഒരു പള്ളി രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രേരണയില്‍ ഒരു ജനക്കൂട്ടം ബോധപൂര്‍വ്വം തകര്‍ത്തുകളഞ്ഞു. അതെപ്പറ്റി സംക്ഷിപ്‌ത വിധിന്യായത്തില്‍ പരാമര്‍ശമേയില്ല. ഈ ഉന്മത്തനശീകരണവും പൈതൃകത്തോടുള്ള ഈ കുറ്റകൃത്യവും അപലപിക്കപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ പറയുന്നില്ല. പുതിയ ക്ഷേത്രത്തിന്റെ വിഗ്രഹപ്രതിഷ്‌ഠ, രാമന്റെ ജന്മസ്ഥലമെന്നു സങ്കല്‌പിക്കപ്പെടുക മാത്രം ചെയ്യുന്ന പള്ളിയുടെ നഷ്‌ടശിഷ്‌ടകൂമ്പാരത്തിനുമേല്‍ത്തന്നെ ആവണം താനും! സാങ്കല്‌പിമായ ക്ഷേത്രം തകര്‍ക്കപ്പെട്ടത്‌ പുതിയ ക്ഷേത്രനിര്‍മ്മാണത്തിനുള്ള സാധൂകരണമാകുമാറ്‌ അപലപിക്കപ്പെട്ടിരിക്കുന്നു. അതേസമയം, സൗകര്യപൂര്‍വ്വം തര്‍ക്കവ്യവഹാരത്തിന്റെ നിയമപരിധിക്കു പുറത്തുനിര്‍ത്തിക്കൊണ്ട്‌ പള്ളി തകര്‍ക്കലിനെ അപലപിക്കാതിരിക്കുകയും ചെയ്യുന്നു.
അലഹബാദ്‌ ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കം സൃഷ്‌ടിച്ചിരിക്കുന്നു. ഒരു സമുദായമെന്ന്‌ സ്വയം നിര്‍വചിക്കുന്ന ഏതൊരു വിഭാഗത്തിനും അവര്‍ ആരാധിക്കുന്ന ഏതെങ്കിലും ദൈവിക അര്‍ദ്ധദൈവിക പുരുഷന്റെ ജന്മസ്ഥാനമെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ഏതു സ്ഥലത്തിന്റെ പേരിലും അവകാശവാദമുന്നയിക്കാം. മതിയായ സ്വത്തുവകകള്‍ കണ്ടെത്താവുന്നതും ആവശ്യമായ തര്‍ക്കം നിര്‍മ്മിക്കപ്പെടാവുന്നതുമായ എവിടെയും ഇനി മുതല്‍ ഇത്തരം ധാരാളം ജന്മസ്ഥാനങ്ങള്‍ ഉയര്‍ന്നുവരും. ഒരു ചരിത്രസ്‌മാരകം മനഃപൂര്‍വ്വം നശിപ്പിക്കുന്നത്‌ ഇവ്വിധം അപലപിക്കപ്പെടാതിരിക്കെ, മറ്റു ചരിത്രസ്‌മാരകങ്ങള്‍ നശിപ്പിക്കുന്നതു തുടരുന്നതില്‍ നിന്ന്‌ ജനങ്ങളെ തടയാന്‍ എന്താണുണ്ടാവുക? ആരാധനാസ്ഥാനങ്ങളുടെ തല്‍സ്ഥിതി മാറ്റുന്നതിനെതിരെയുള്ള 1993 ലെ നിയമനിര്‍മ്മാണം സമീപവര്‍ഷങ്ങളില്‍ നാം കണ്ടതുപോലെ, ഒട്ടും ഫലപ്രദമല്ല.
ചരിത്രത്തില്‍ സംഭവിച്ചതു സംഭവിച്ചതുതന്നെയാണ്‌. അതിനെ മാറ്റാനാവില്ല. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ അതിന്റെ മുഴുവന്‍ സന്ദര്‍ബന്ധത്തിലും മനസ്സിലാക്കാനും വിശ്വാസ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ നോക്കിക്കാണുന്നതിനു കിണഞ്ഞുപരിശ്രമിക്കാനും നമുക്ക്‌ പഠിക്കാം. വര്‍ത്തമാനകാലരാഷ്‌ട്രീയത്തെ സാധൂകരിക്കാനായി നമുക്ക്‌ ഭൂതകാലത്തെ മാറ്റിത്തീര്‍ക്കാനാവില്ല.
അയോദ്ധ്യാ വിധി ചരിത്രത്തോടുള്ള ആദരവിനെ നിരാകരിക്കുന്നു. അത്‌ ചരിത്രത്തിന്റെ സ്ഥാനത്ത്‌ വിശ്വാസത്തെ പ്രതിഷ്‌ഠിക്കാന്‍ ഉദ്യമിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥ വിശ്വാസങ്ങളിലല്ല തെളിവുകളിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നതെന്ന വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ യഥാര്‍ത്ഥമായ അനുരഞ്‌ജനം ഉണ്ടായിത്തീരുകയുള്ളൂ. 

(കടപ്പാട്‌ ദി ഹിന്ദു)

No comments:

Post a Comment