Friday, 20 May 2011

സമത്വവും സാഹോദര്യവും

കേരളത്തിന് ഒരു ദുഷ്പേരുണ്ട്. 'ഭ്രാന്താലയമെന്ന്'. സത്യധീരനായ സ്വാമിവിവേകാനന്ദനാണ് അതു വിളിച്ചു പറഞ്ഞത്. അതൊരു അപവാദമായിരുന്നില്ല. ഇവിടത്തെ ജാതീയമായ ചേരിതിരിവുകള്‍ അത്ര നിന്ദ്യവും ക്രൂരവുമായിരുന്നു. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ കര്‍ക്കശമായി പാലിക്കപ്പെട്ടിരുന്നു. അധഃകൃതരുള്‍പ്പെടെയുള്ളവര്‍ കഠിനമായ അവഗണനയാണ് അനുഭവിച്ചിരുന്നത്. അവരെന്നും മേലാളരുടെ അടിയാളരായിരുന്നു. അവര്‍ തൊട്ടുകൂടത്തവരും തീണ്ടിക്കൂടാത്തവരുമായിരുന്നു. ദൃഷ്ടിയില്‍പ്പെടുന്നതുപോലും ദോഷമായിരുന്നു. അവരുടെ സ്ത്രീജനങ്ങള്‍ക്കു മാറുമറച്ചുകൂടായിരുന്നു. ആഭരണങ്ങളണിഞ്ഞുകൂടായിരുന്നു. ഇതെല്ലാം കണ്ടാല്‍ ഭ്രാന്താലയമെന്നു വിളിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.

എന്നാല്‍ മേലാളരില്‍ത്തന്നെ ഈ ദുരാചാരങ്ങളെ എതിര്‍ക്കുന്ന ഉല്‍പതിഷ്ണുക്കളുണ്ടായിരുന്നു. അവരില്‍ ചിലര്‍ മറക്കുടയുപേക്ഷിച്ചു പുറം വെളിച്ചത്തിലേക്കു ഇറങ്ങിവരാന്‍ തയാറായി. എല്ലാവിഭാഗക്കാരുമായി ചങ്ങാത്തം കൂടാനും മിശ്രഭോജനത്തിനു പോലും തയാറായി. എന്നിട്ടും ഇന്നും ചിലര്‍ പഴമയുടെ ദുരാചാരങ്ങളും പേറി നടക്കുന്നുണ്ട്. പരമ്പരയായി അനുഷ്ഠിച്ചു പോന്ന ജീവിത രീതികളില്‍ നിന്നു വിട്ടുപോരാന്‍ അവര്‍ക്കു കഴിയുന്നില്ല. അതില്‍ മേലാളര്‍ മാത്രമല്ല കീഴാളരുമുണ്ട് കീഴാളരില്‍ ചിലര്‍ ഇപ്പോഴും മേലാളരുമായുള്ള സാമീപ്യ സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നു. ദുരാചാരഭൂതം അവരെയും വിട്ടൊഴിഞ്ഞിട്ടില്ല. എന്തൊരു ദുര്യോഗം! ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ മനുഷ്യരെല്ലാം ഒരേ പിതാവിന്റെ മക്കളാണെന്നും അതിനാല്‍ അവര്‍ സഹോദരരാണെന്നും പ്രഖ്യാപിച്ചവരാണ്. 'അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ ഹന്ത! നിര്‍മ്മിച്ചു ചെറുമനേയും' മെന്നും 'പാമരചിത്തം പുകഞ്ഞുപൊങ്ങും ധൂമമാമീര്‍ഷ്യതാന്‍ ജാതി' എന്നും കുമാരനാശാന്‍ പറയുകയുണ്ടായി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് നാരായണഗുരുവും പറഞ്ഞിട്ടുള്ളത്. 'ഏകോദരസോദരര്‍ നാമേവരു' മെന്നും 'താഴത്തു നില്‍ക്കുന്നൊരെയാട്ടൊല്ലേ; പെറ്റമ്മയാ മൂഴിയെ ക്കണ്ണീരാറ്റില്‍ മുക്കൊല്ലെ; മനുഷ്യരേ! എന്ന് ഉള്ളൂര്‍ പാടി.

മഹാകവി വള്ളത്തോളിന്റെ സാഹിത്യമഞ്ജരി അഞ്ചാം ഭാഗത്തില്‍ ഒരു കവിതയുണ്ട്. മഴയത്തൊരു നടത്തം. ഒരു മഴക്കാല വര്‍ണ്ണനയാണ്. കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. മേഘങ്ങള്‍ വര്‍ഷിക്കുന്നു. ആ വെള്ളം ചേറും മുള്ളും കലര്‍ന്ന പാഴ്ക്കുഴികളില്‍ച്ചാടിയും ആറില്‍ച്ചേര്‍ന്നൊഴികിയും പൂര്‍ണ്ണതയിലേക്കു നീങ്ങുകയാണ്. മഴയില്‍ ആകെ നനഞ്ഞ് കവിയും കൂട്ടകാരും നടക്കുകയാണ്. നടന്നു നടന്ന് പുഴപോലെ തോന്നിപ്പിക്കുന്ന ഒരിടത്തെത്തി. അപ്പോള്‍ അവര്‍ക്കെതിരേ ഒരു ചെറുമി വരുന്നുമ്ടായിരുന്നു. അവളുടെ തലയില്‍ ഒരു കൈതക്കെട്ടുമുണ്ട്. അവള്‍ ഇവരെ കണ്ടതും 'ഹോ തമ്പ്രാക്കള്‍! അയിത്തം! ' എന്നു സംഭ്രമിച്ചു നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്കോടി മാറി. ഇത് കവിയുടെ മനസ്സാക്ഷിക്കു വേദനയുണ്ടാക്കി. ഇതൊരു അര്‍ത്ഥമില്ലാത്ത ആചാരമാണെന്നു കവിക്കു ബോധ്യമുണ്ട്. അതുകൊണ്ട് ഈ നിരര്‍ത്ഥാചാരവഗ്നി ആളിക്കത്തിക്കുന്നതിനു സഹായിക്കുന്ന കൊടുങ്കാറ്റിനെ കവി നിന്ദിക്കുന്നു. കവി പറയുന്നു:
നീരാളും മുകിലിന്‍ നിറം തിരളുമെന്‍

സഹ്യാചലാധീശ, നിന്‍

പേരാര്‍ഗ്ഗംഗ മികച്ച കുന്നുമുടയും

പാടല്ലി പായുന്നു ഹാ;

പാരാതീയൊരു ജാതിമണ്‍ചിറ ജവാല്‍

ത്തട്ടിത്തകര്‍ക്കാന്‍ പുതു-

പ്പേരാറൊന്നൊഴുകട്ടെ നിന്നടിയില്‍ നി-

ന്ന; ന്നാള്‍ ശിവം കേരളം.‍

നീര്‍ നിറഞ്ഞു നില്‍ക്കുന്ന മേഘത്തപ്പോലെ നിറമിയന്ന സഹ്യപര്‍വ്വത ചക്രവര്‍ത്തിയെ അഭിസംബോധനം ചെയ്തുകൊണ്ട് കവി പറയുന്നു: നിന്റെ പേരാര്‍ ഗ്ഗംഗ-ഭാരതപ്പുഴ-വലിയ കുന്നിനെപ്പോലും തകര്‍ക്കുന്ന മട്ടിലാണല്ലോ കുതിച്ചു പായുന്നത്. ഈ ജാതിയുടെ മണ്‍ചിറ വേഗം തട്ടിത്തകര്‍ക്കുന്നതിന് നിന്റെ പാദഭൂമിയില്‍ നിന്നു പുതിയൊരു പേരാര്‍ എന്നൊഴുകുമോ അന്നു മാത്രമേ കേരളത്തിനു മംഗളം വരികയുള്ളു.

ജാതി നിസ്സാരമായി തകര്‍ക്കാന്‍ കഴിയുന്ന ഒരു മണ്‍ചിറ മാത്രമാണെന്നത്രേ കവിയുടെ വിശ്വാസം. അതു തകരേണ്ടത് കേരളത്തിന്റെ സുസ്ഥിതിക്ക് അത്യാവശ്യമത്രേ. ഇക്കാര്യം ഒരു തോണിയാത്ര എന്ന കവിതയിലൂടെയും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഈ നമ്മളെല്ലാമൊരു തമ്പുരാന്റെ കീഴാളരാരാര്‍ക്കി ഹതമ്പുരാനാം' എന്നാണ് കവി പറയുന്നത്. മനുഷ്യര്‍ക്കിടയില്‍ പുലരേണ്ടതു സമത്വമാണെന്നും സാഹോദര്യത്തിലധിഷ്ഠിതമായ ഒരു ജീവിത ക്രമമാണു ശരിയെന്നും അദ്ദേഹം പലപാടു വെളിപ്പെടുത്തിയിട്ടുണ്ട്. 

No comments:

Post a Comment