Friday, 20 May 2011

ഡിജിറ്റല്‍ ജേണലിസം

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗം നേരിടാന്‍പോകുന്നതു ഡിജിറ്റല്‍ ജേണലിസത്തിന്‍റെ വെല്ലുവിളിയായിരിക്കും. ഇന്‍റര്‍നെറ്റും ഓണ്‍ലൈന്‍ ന്യൂസ് പേപ്പറുകളും ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വാര്‍ത്തകള്‍ കാപ്സ്യൂള്‍ പരുവത്തിലേക്കു മാറ്റപ്പെടുന്ന ഈ രീതി കൂടുതല്‍ പേര്‍ സ്വീകരിക്കുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ മാത്രം വാര്‍ത്തകള്‍ക്കായി ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഏഴെട്ടു കോടി ആയിക്കഴിഞ്ഞു. ഈ മാര്‍ച്ചോടെ ഇതു പത്തു കോടിയാകും.

ഡിജിറ്റല്‍ ജേണലിസത്തിന്‍റെ ശാസ്ത്രീയവും സാമ്പത്തികവുമായ വശങ്ങളെക്കുറിച്ചുള്ള കൃത്യമായ പഠനങ്ങളും മാതൃകകളും ഇപ്പോഴില്ലെങ്കിലും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സ്ഥിതി മാറും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിജിറ്റല്‍ ജേണലിസം പത്രമാധ്യമങ്ങളെ വലിയതോതില്‍ ബാധിക്കില്ലെങ്കിലും അടുത്ത പത്തുവര്‍ഷത്തിനകം വാര്‍ത്തകള്‍ക്കായി ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം 25-35 കോടിയായി ഉയരും. അച്ചടിമാധ്യമങ്ങള്‍ യഥാര്‍ഥ ഭീഷണി നേരിടേണ്ടിവരുന്നത് ആ ഘട്ടത്തിലായിരിക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അച്ചടിമാധ്യമങ്ങള്‍ക്കു വലിയതോതിലുള്ള ശ്രമങ്ങള്‍ വേണ്ടിവരും.''��

വരുംകാല അച്ചടിമാധ്യമരംഗം ഡിജിറ്റല്‍ ജേണലിസത്തിന്‍റെ വെല്ലുവിളികളിലൂടെ കടന്നുപോകുമെന്ന നിരീക്ഷണം നടത്തിയത് ദി ഹിന്ദുവിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം. എകെജി പഠനഗവേഷണ കേന്ദ്രത്തിന്‍റെ മൂന്നാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ മാധ്യമപ്രവര്‍ത്തനം എങ്ങോട്ട് എന്ന വിഷയത്തില്‍ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടി ദൃശ്യമാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പെയ്ഡ് ന്യൂസ് ഉയര്‍ത്തുന്ന പ്രശ്നങ്ങളും കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നതിന്‍റെ ദുരന്തഫലങ്ങളുമാണു സിംപോസിയം ചര്‍ച്ച ചെയ്തത്. കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ മാധ്യമങ്ങളെയപ്പാടെ കീഴടക്കിക്കൊണ്ടിരിക്കുന്നുവെന്നു പ്രബന്ധം അവതരിപ്പിച്ച ദി ഹിന്ദു റൂറല്‍ അഫയേഴ്സ് എഡിറ്റര്‍ പി. സായ്നാഥ് ചൂണ്ടിക്കാട്ടി. പെയ്ഡ് ന്യൂസാണ് മാധ്യമരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം.

ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള മേഖല എന്നതില്‍ നിന്ന്, കോര്‍പ്പറേറ്റുകളുടെ കിടമത്സരങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നവ എന്ന നിലയിലേക്കു മാധ്യമ സ്ഥാപനങ്ങള്‍ മാറിയെന്നാണു സിംപോസിയത്തില്‍ ഉയര്‍ന്ന പൊതുനിരീക്ഷണം. സാമൂഹികസേവനം വിട്ടു മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. ഈ മേഖല ഒരര്‍ഥത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം കൂടിയാണ്. അതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവുണ്ടാകണം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത എന്നിവയില്‍ ഊന്നാതെയുള്ള ഒരു മാധ്യമപ്രവര്‍ത്തനത്തിനും നിലനില്‍പ്പില്ലെന്ന കാഴ്ചപ്പാടും സിംപോസിയം പങ്കുവച്ചു.

പെയ്ഡ് ന്യൂസുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും പുരോഗമിക്കുമ്പോഴും നീരാറാഡിയ ടേപ്പ് ഉയര്‍ത്തിവിട്ട പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെ, അര്‍ഥഗര്‍ഭമായ മൗനംപാലിക്കുകയായിരുന്നുവെന്നു പി.സായ്നാഥ് ചൂണ്ടിക്കാട്ടി. 2009ല്‍ മാത്രം 17,360കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ല. നീരാ റാഡിയ കേസ് പുറത്തുകൊണ്ടുവന്നതു മാധ്യമങ്ങളാണെന്നു സമ്മതിക്കാം. എന്നാല്‍ ആ ടേപ്പിലൂടെയാണ് മാധ്യമപ്രവര്‍ത്തകരുടെയും യഥാര്‍ഥ മുഖം വ്യക്തമായത്. നീര റാഡിയ ടേപ്പ് സിനിമയാകുകയാണെങ്കില്‍, അതില്‍ മാധ്യമപ്രവര്‍ത്തകര്‍ കെട്ടിയാടേണ്ടിവരുക ഹീറോയുടെ വേഷമായിരിക്കില്ല, വില്ലന്‍ വേഷത്തിനുപോലും സാധ്യതയില്ല, മറിച്ച് ഏറ്റവും ചേരുന്നത് ഹാസ്യകഥാപാത്രത്തിന്‍റെ വേഷമായിരിക്കും.

നീരറാഡിയ കേസ് തുറന്നുകാട്ടുന്നത് രാജ്യത്തെ ആരു നിയന്ത്രിക്കണം എന്ന വസ്തുതയാണ്. കോര്‍പ്പറ്റേുകളാണു മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അവര്‍ ആദ്യം മാധ്യമങ്ങളുടെ അജന്‍ഡ നിശ്ചയിക്കുന്നു. പിന്നീട് മാധ്യമങ്ങളെത്തന്നെയും. ഒരു പത്രം അതിന്‍റെ എഡിറ്റോറിയലില്‍ എഴുതിയത് രത്തന്‍ടാറ്റയും അംബാനിയും നിഷ്കളങ്കരായ ആട്ടിന്‍കുട്ടികളാണെന്നാണ്. ആ എഡിറ്ററുടെ കണ്ണില്‍ അവര്‍ രണ്ടുപേരും നിഷ്കളങ്കരാണ്. ഇതിലൂടെ മാധ്യമങ്ങളുടെമേല്‍ കോര്‍പ്പറേറ്റ് ഓഫിസുകളുടെ സ്വാധീനം എന്താണെന്ന് വ്യക്തമാക്കപ്പെടുന്നു.

പത്രത്തിന്‍റെ ഏതു പേജില്‍ ഏതു വാര്‍ത്ത പ്ലെയ്സ് ചെയ്യണമെന്ന് തീരുമാനിക്കുന്നതുപോലും കോര്‍പ്പറേറ്റുകളായി മാറി. ആസൂത്രിതമായി കള്ളം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. രാഷ്ട്രീയ സര്‍ക്കസ് മാധ്യമങ്ങളെ കേ ന്ദ്രീകരിച്ചാവുന്നു. ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാര്‍ സ്വകാര്യവാര്‍ത്താശൃംഖലകളെ നിയന്ത്രിക്കുന്നവരാണ്. ഇന്ത്യന്‍ മാധ്യമങ്ങളുടെ എബിസിയെ ഇന്നത്തെ കാലത്തിന്‍റെ രീതിയില്‍ ഇങ്ങനെ വായിക്കാം, എ- അഡ്വര്‍ടൈസ്മെന്‍റ്, ബി- ബോളിവുഡ്, സി- കോര്‍പ്പറേറ്റ്. സാമ്പത്തിക മാന്ദ്യത്തിന്‍റെ ഇക്കാലത്തു പെയ്ഡ് ന്യൂസാണ് മിക്ക മാധ്യമങ്ങളുടെയും ഓക്സിജനായി വര്‍ത്തിക്കുന്നത്. പെയ്ഡ് ന്യൂസിനെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വളരെ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ സെബിയുടെ ഇടപെടലും ഉണ്ടായി. എന്നാല്‍ ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍പോലും മാധ്യമങ്ങള്‍ തയാറായില്ല. ബോധപൂര്‍വം തമസ്കരിക്കുകയാണ് അവര്‍ ചെയ്തത്.

ദളിത് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിമാരും ഉണ്ടാകുന്നെങ്കിലും ഒരു ദളിത് എഡിറ്ററെ സൃഷ്ടിക്കാന്‍ നമുക്കാവുന്നില്ലെന്നും സായ്നാഥ് ചൂണ്ടിക്കാട്ടി. 

No comments:

Post a Comment