Friday, 20 May 2011

ദുബായ് നഗരത്തിന് "പുതിയ മുഖം"


അറബ് - ഗള്‍ഫ് മേഖലയിലെ ആദ്യത്തെ മെട്രോറയില്‍ സംവിധാനമായ, ദുബായ് മെട്രോ ട്രയിന്‍ സര്‍വ്വീസ് ആരംഭിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ 48 മാസങ്ങള്‍ കഴിഞ്ഞിട്ടും കേരള സര്‍ക്കാരിന്റെ കടലാസില്‍ കുടുങ്ങി കുടക്കുമ്പോള്‍, ദുബൈയുടെ ഈ സ്വപ്ന പദ്ധതി 41 മാസങ്ങള്‍കൊണ്ട് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീയാക്കുകയായിരുന്നു.


മലയാളികള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ തൊഴിലാളികളുടെയും അഞ്ഞൂറിലേറെ എഞ്ചിനീയര്‍മാരുടെയും സഹകരണത്തോടെയാണ് ദുബൈ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2005 മേയ് മാസത്തിലാണ് മെട്രോയ്ക്ക് കരാര്‍ നല്‍കിയത്. തുടര്‍ന്ന് 2006 മാര്‍ച്ച് 21 നാണ് നിര്‍മ്മാമത്തിന് തുടക്കം കുറിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിന്റെ ദീര്‍ഘവീക്ഷണം പോലെ പദ്ധതിയും അതിവേഗം പൂര്‍ത്തിയാകുകയായിരുന്നു.


1600 കോടിയില്‍ നിന്ന് 2800 കോടിയിലേക്ക് 


1600 കോടി ദര്‍ഹം അഥവാ ഇരുപതിനായിരം കോടിയിലേറെ രൂപ മുടക്കുമുതല്‍ പ്രതീക്ഷിച്ചാണ് പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 2800 കോടി ദര്‍ഹം കവിയുമെന്നാണ് മെട്രോ അധകൃതര്‍ പറയുന്നത്. ദുബൈയുടെ പുതിയ മുഖമായി മാറുന്ന മെട്രോയുടെ പത്ത് സ്റ്റേഷനുകളാണ് ഇപ്പോള്‍ തുറന്നത്. റാഷീദിയ മുതല്‍ ജബല്‍അലി വരെയുള്ള 52 കീലോമീറ്റര്‍ നീളമുള്ള ചുവപ്പ് പതയില്‍ ആകെ 29 സ്റ്റേഷനുകളാണ് ഉള്ളത്. മറ്റ് സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുര്‍ത്തിയാകും. എന്നാല്‍ ഖിസൈസ് മുതല്‍ അല്‍ ജദാഫ് വരെയുള്ള 24 കിലോമീറ്റര്‍ നീളമുള്ള പച്ചപ്പാത, 2010 അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ദിവസവും രാവിലെ ആറുമുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് സര്‍വ്വീസ് നടക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2 ന് ശേഷമാണ് സര്‍വ്വീസ് തുടങ്ങുന്നത്. ഒരേ സമയം 3500 പേര്‍ക്ക് ഒരേ ദിശയില്‍ യാത്ര ചെയ്യാമെന്നതും ദുബൈ മെട്രോയുടെ പ്രത്യേകതയാണ്. ഇതോടെ, ദുബൈയിലെ ഗതാഗതക്കുരിക്കിന് പൂര്‍ണ്ണതോതില്‍ പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഒപ്പം ദുബൈയിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.



ലോകത്തിലെ ഏറ്റവും ടിക്കറ്റ് നിരക്ക് കുറഞ്ഞ മെട്രോ

ലോകത്തിലെ ഏറ്റവും ടിക്കറ്റ് നിരക്ക് കുറഞ്ഞ മെട്രോ സര്‍വ്വീസിനാണ് ദുബൈയില്‍ തുടക്കം കുറിച്ചത്. ടിക്കറ്റ് എടുക്കാന്‍ ഇലക്ട്രോണിക് സംവിധാനം കൂടിയാക്കിയതോടെ, ഒരിടത്തും ജീവനക്കാരുടെ ആവശ്യം ഇല്ലെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ മറ്റു പ്രമുഖ നഗരങ്ങളിലെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞ മെട്രോകളില്‍ ഒന്നാണ് ഇത്. കുറഞ്ഞ നിരക്ക് 1.80 ദര്‍ഹവും (അതായത് ഏകദേശം 23 രൂപയും 52 കിലോ മീറ്റര്‍ യാത്രയ്ക്ക് 5.80 ദര്‍ഹവുമാണ് (അതായത് ഏകദേശം 75 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. മെട്രോ യാത്രക്കാര്‍ക്ക് അരമണിക്കൂറിനുള്ളില്‍ സമീപ മേഖലയിലേക്ക് ബസില്‍ സൗജന്യ യാത്ര നടത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലണ്ടനില്‍ മെട്രോ സര്‍വീസിന്റെ കുറഞ്ഞ നിരക്ക് 205 രൂപയും ടോക്കിയോയില്‍ 155 രൂപയും ബര്‍ലിനില്‍ 130 രൂപയുമാണ്. എന്നാല്‍ ഇന്ത്യയിലെ മെട്രോ നിരക്കുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഡല്‍ഹി മെട്രോയുടെ മിനിമം നിരക്ക് ആറുരൂപയാണെന്നതും ഇതിന്റെ ജനകീയത വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍, ഇന്ത്യ ഒഴികെയുള്ള മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നതു് ദുബൈ മെട്രോയാണെന്നതും ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നു.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


ദുബൈ മെട്രോയിലെ യാത്രക്കാര്‍ക്കായി ചില കര്‍ശന നിര്‍ദ്ദേശങ്ങളുമായാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രംഗത്തെത്തിയത്. നിയമം ലംഘിച്ചാല്‍ വന്‍തുക പിഴയായി ഈടാക്കുന്ന ചിട്ടവട്ടങ്ങളാണ് ആര്‍ടിഎ പ്രഖ്യാപിച്ചിട്ടുള്ളത്. ദുബൈ മെട്രോയ്ക്കുള്ളില്‍ കാല്‍വച്ചിരിക്കുന്നതും പുകവലിക്കുന്നതും നിയമലംഘനമാണ്. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതും സ്വന്തം പേരിലെ കാര്‍ഡ് മറ്റോരാള്‍ ഉപയാഗിക്കുന്നതും യന്ത്രോപകരണങ്ങളും സീറ്റുകളും മറ്റും നശിപ്പിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണെന്ന് ആര്‍ടിഎ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മെട്രോയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുന്നതും ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുന്നതും പരിസരത്ത് തുപ്പി വൃത്തികേട് ആക്കുന്നതും നിയമലംഘനമാണ്.


ട്രയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും പ്രവേശനം ഇല്ലാത്ത സ്ഥലത്ത് കയറി ഇരിക്കുന്നതും വളര്‍ത്തുമൃഗങ്ങളുമൊത്ത് യാത്ര ചെയ്യുന്നതും കുറ്റകരമാണ്. മറ്റു ട്രയിന്‍ സര്‍വീസുകളിലേത്പോലെ ട്രയിനുള്ളിലും സ്റ്റേഷനിലും അനധികൃത കച്ചവടം നടത്തുന്നതും അനാവശ്യമായി എമര്‍ജന്‍സി വാതിലും സുരക്ഷാഉപകരണങ്ങളും ഉപയോഗിക്കുന്നതും നിയമലംഘനമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഇതിനായി 100 ദര്‍ഹം മുതല്‍ 2000 ദര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്.


ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ


ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ ട്രയിനാണ് ദുബൈലേത്. മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും മെട്രോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ക്യാബിനില്‍ അഞ്ചുവീതം കാബിനാണുള്ളത്. വിവിധ ക്ലാസുകളിലായി 643 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രയ്ക്കിടയിലും മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാനാകും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇരുപതോളം ശീതീകരിച്ച നടപ്പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ഓരോ സ്റ്റഷനുകളിലും മെട്രോകളിലും ഒരുക്കിയിട്ടുള്ളത്. ഓരോ സ്റ്റഷനുകളും ഓരോ ഷോപ്പിംഗ് മാള്‍ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍, മെട്രോയ്ക്കുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.


ഏതെങ്കിലും ട്രയിന്‍ സാങ്കേതിക തകരാര്‍മൂലം നിന്നുപോയാല്‍, പുറകെയുള്ള മുഴുവന്‍ ട്രയിനുകളും സ്വയം ഓട്ടം നിര്‍ത്തുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്ക് മാത്രമായി ദുബൈ പോലീസ് 120 കോടിയോളം രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. അറുനൂറിലേറെ ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മൂവായിരത്തിലധികം ക്യാമറകളും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ ജനസംഖ്യ 2010 ല്‍ 15 ലക്ഷവും 2017 ല്‍ 30 ലക്ഷവും ആകുമെന്ന കണക്കുകൂട്ടലിലാണ് ഈ പൊതുഗതാഗതപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത് ദുബൈ ജീവിതത്തിന്റെ ഗതിവേഗം മാറ്റിമറിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ദുബൈയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍.

No comments:

Post a Comment