Friday, 20 May 2011

നൊബേല്‍ സമ്മാനത്തിനുള്ള നാണംകെട്ട അപേക്ഷ

കശ്മീര്‍ ഇന്ത്യന്‍ അഖണ്ഡതയുടെ ഭാഗമല്ല എന്ന വിവാദ പരാമര്‍ശത്തിലൂടെ ദേശദ്രോഹകുറ്റം ക്ഷണിച്ചു വരുത്തുന്നു പ്രഖ്യാത നോവലിസ്റ്റ് അരുന്ധതി റോയ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയിലും പിന്നീട് ശ്രീനഗറിലുമായി തന്‍റെ �കശ്മീര്‍� നിലപാട് പരസ്യമായി ആവര്‍ത്തിക്കുന്നുണ്ട് അരുന്ധതി.
കശ്മീരിനെ ഇന്ത്യയില്‍ നിന്നു മുറിച്ചു മാറ്റണമെന്നത് ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാന്‍റെ നിലപാടാണ്. വിഭജനം മുതല്‍ക്കിങ്ങോട്ട് ഈ ശസ്ത്രക്രിയയ്ക്കു കത്തി രാകിയിട്ടുണ്ട് പാക് ഭരണകൂടങ്ങള്‍ പലവട്ടം. കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു പിടിക്കാന്‍ അനേകായിരങ്ങള്‍ ഇവിടെ ജീവന്‍ കൊടുത്തിട്ടുണ്ട്. പ്രഖ്യാപിത യുദ്ധമെന്ന നിലയ്ക്കും അല്ലാതെയും നിരവധി തവണ കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യങ്ങള്‍. അനേകലക്ഷം കോടി രൂപ ഖജനാവില്‍ നിന്നു ചെലവു ചെയ്താണു കശ്മീരിനെ നാം ഇന്ത്യയോടു ചേര്‍ത്തുപിടിക്കുന്നത്. കശ്മീരിനെ അന്താരാഷ്ട്ര പ്രശ്നമാക്കി ചര്‍ച്ചയ്ക്കെടുക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട് പലവട്ടം. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ പ്രശ്നമുയര്‍ത്താന്‍ ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് പാകിസ്ഥാനും അവരുടെ സഖ്യരാജ്യങ്ങളും. ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ വരുതിക്കു നിര്‍ത്താന്‍ പോന്ന സമ്മര്‍ദ തന്ത്രമാണ് അമേരിക്കയടക്കം ചില വന്‍ ശക്തികള്‍ക്കു കശ്മീര്‍.
വിഘടനത്തിനു വേണ്ടിയുള്ള �കശ്മീര്‍ ജനത�യുടെ മുറവിളി അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു പ്രിയ വിഷയമാണ് എക്കാലവും. കശ്മീരില്‍ വിഘടന വാദത്തെയും ഇന്ത്യാ വിരുദ്ധ തീവ്രവാദത്തെയും നേരിടാന്‍ ഇന്ത്യ അതിരു കടന്ന ബലപ്രയോഗം നടത്തുന്നു എന്ന ആക്ഷേപത്തിനുമുണ്ട് വലിയ പ്രചാരം. ആംനസ്റ്റി അടക്കം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ വേദികളില്‍ ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരേ കടുത്ത പ്രതിഷേധവും വിമര്‍ശനവും ഉയരാറുണ്ട്. ഇന്ത്യന്‍ സേന കശ്മീരില്‍ അതിക്രമങ്ങള്‍ നടത്തുന്നു എന്ന ആരോപണവും എക്കാലവും സജീവം. ഇന്ത്യന്‍ സായുധ സേനാ സാന്നിധ്യം ഇല്ലാത്ത പ്രദേശങ്ങള്‍ വിരളമാണു കശ്മീര്‍ താഴ്വരയില്‍; പ്രത്യേകിച്ചു കലാപ ബാധിത മേഖലകളില്‍. സൈനിക, പൊലീസ് അതിക്രമങ്ങള്‍ കശ്മീരില്‍ ആവര്‍ത്തിക്കപ്പെടുന്നു പലപ്പോഴും എന്നതും യാഥാര്‍ഥ്യം.
ഈ യാഥാര്‍ഥ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകൃതമാകാറുണ്ട്. കശ്മീരില്‍ നടക്കുന്ന കലാപങ്ങളും വെടിവയ്പ്പുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളുമെല്ലാം ദൃശ്യ-പത്ര മാധ്യങ്ങളിലൂടെ പുറം ലോകം അറിയാറുമുണ്ട്. കശ്മീരില്‍ സംഭവിക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യയ്ക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ധാരാളം ഉയരാറുമുണ്ട്; പാര്‍ലമെന്‍റിലും പൊതുവേദികളിലുമെല്ലാം. സര്‍ക്കാരിന്‍റെ കശ്മീര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരേ പരസ്യമായി ശബ്ദമുയര്‍ത്താറുണ്ട് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുമെല്ലാം.
കശ്മീരില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ അതു രാജ്യത്തെ ജനങ്ങളപ്പാടെ അറിയുന്നു എന്നും, അതോരോന്നിനുമെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ വ്യവസ്ഥയില്‍ അനുവാദമുണ്ട് എന്നതും സത്യം. കശ്മീര്‍ ഇന്ത്യന്‍ അഖണ്ഡതയുടെ ഭാഗമല്ല എന്ന അരുന്ധതിയുടെ പ്രസ്താവം പക്ഷേ, അതീവഗുരുതരമായ നിയമലംഘനം തന്നെ. തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് അരുന്ധതി ആവര്‍ത്തിക്കുന്നു. കശ്മീരിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ വികാരമാണു തന്‍റെ ശബ്ദത്തില്‍ മുഴങ്ങുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു അവര്‍. ഈ വികാരം എഴുത്തുകാരി എന്ന നിലയിലാണു താന്‍ ഏറ്റു പറയുന്നതെന്നും അരുന്ധതിയുടെ അവകാശവാദം. ഈ അവകാശത്തെ വിമര്‍ശിക്കാനോ വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ തന്നെ ജയിലിലടയ്ക്കാനോ മുതിര്‍ന്നാല്‍ അതു വ്യക്തി സ്വാതന്ത്ര്യത്തോടുള്ള അപരാധമാവും എന്ന മുന്നറിയിപ്പും ഉയര്‍ത്തുന്നു അവര്‍.
ഈ മുന്നറിയിപ്പില്‍ത്തന്നെ അടങ്ങുന്നു അരുന്ധതിക്കുള്ള മറുപടി എന്നതാണു സത്യം. ഇന്ത്യയുടെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് ഇന്ത്യന്‍ അഖണ്ഡതയ്ക്കെതിരേ സംസാരിക്കാന്‍ ഒരു പൗരനും അനുവാദം നല്‍കുന്നില്ല ഇന്ത്യയുടെ വ്യക്തി സ്വാതന്ത്ര്യ നിയമങ്ങള്‍. ഇന്ത്യയുടെ കശ്മീര്‍ നയത്തിലെ അനീതിയെക്കുറിച്ചു മുറവിളി കൂട്ടുമ്പോള്‍, പാക് അധീന കശ്മീരിന്‍റെ നിയന്ത്രണം അവിടത്തെ പട്ടാള ഭരണ നുകത്തിനു കീഴിലാണെന്നതു മനഃപൂര്‍വം മറച്ചു പിടിക്കുന്നു അരുന്ധതി. രാഷ്ട്രീയ നേതൃത്വത്തെ അപ്രസക്തമാക്കി നിലനിര്‍ത്തുന്ന മിലിട്ടറി ജൂന്തയുടെ പരോക്ഷ ഭരണം. അതിലേറെ തീവ്രവാദ സംഘടനകള്‍ വിതയ്ക്കുന്ന അരാജകത്വം. ചാര സംഘടനയായ ഐഎസ്ഐയുടെ മേല്‍ക്കൈ എങ്ങും എവിടെയും. രാജ്യമെമ്പാടും കലാപങ്ങളും സ്ഫോടനങ്ങളും കൂട്ടക്കുരുതികളും. ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം തോക്കിന്‍കുഴലിന്‍റെ വരുതിയില്‍. ഗ്രാമങ്ങളിലെന്നല്ല നഗരങ്ങളില്‍പ്പോലും താലിബാനിസ്റ്റ് പിന്തിരിപ്പന്‍ വ്യവസ്ഥയുടെ തേര്‍വാഴ്ച. സ്ത്രീ സമത്വം പോയിട്ട് സ്ത്രീ സ്വാതന്ത്ര്യം തന്നെ അപകടത്തില്‍. ഇതാണ് ഇന്ത്യയുടെ തൊട്ടയല്‍പ്പക്കത്ത്, പാകിസ്ഥാന്‍ എന്ന യാഥാര്‍ഥ്യം. ഈ മഹത്തായ വ്യവസ്ഥയിലേക്കു ചെന്നലിയാനുള്ള വിഘടന മോഹികളുടെ ഗൂഢാലോചനയിലാണു ഇപ്പോള്‍ അരുന്ധതി പങ്കാളിയാവുന്നത്. ഇന്ത്യയില്‍ നിന്നു കശ്മീരിനെ വിടര്‍ത്തുക എന്നാല്‍ മേല്‍പ്പറഞ്ഞ നരകത്തിലേക്കു കശ്മീരിനെ കൂട്ടിച്ചേര്‍ക്കുക എന്നു മാത്രമാണ് അതിന്‍റെ അര്‍ഥം. ഈ നരകം കശ്മീരികള്‍ക്കു വിധിക്കാനത്രേ കപട മനുഷ്യ സ്നേഹത്തിന്‍റെയും വ്യക്തി സ്വതന്ത്ര്യത്തിന്‍റെയും പേരില്‍ അരുന്ധതി ഇപ്പോള്‍ വിയര്‍ക്കുന്നത്.
അരുന്ധതിയുടെ ശ്രേണിയില്‍പ്പെട്ട തസ്ലിമ നസ്റീനോ, അതിലും പെരുത്ത സല്‍മാന്‍ റുഷ്ദിക്കോ കാലു കുത്താന്‍ ഇടം ലഭിക്കുമോ പാകിസ്ഥാന്‍റെ �ജനാധിപത്യ�ത്തില്‍? നോബല്‍ ജേതാവിനു തുറുങ്കിനു പുറത്തെ വായു നിഷേധിക്കുന്ന വ്യവസ്ഥയാണു തൊട്ടപ്പുറത്തു ചൈനയില്‍. ടിയനന്‍ മെന്‍ സ്ക്വയര്‍ ദുരന്തത്തിന്‍റെ നാടിനെയും അതിന്‍റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെയും വച്ചു പൂജിക്കുന്ന മാവോയിസ്റ്റുകളുടെ ഉപദൈവം കൂടിയാണിന്ന് അരുന്ധതി. പാകിസ്ഥാനിലോ ചൈനയിലോ ആയിരുന്നുവെങ്കില്‍, അരുന്ധതിയുടെ നാവു പൊന്താന്‍ അനുവദിക്കുമായിരുന്നില്ല അവിടങ്ങളിലെ �മഹത്തായ� വ്യക്തി സ്വാതന്ത്ര്യ വ്യവസ്ഥകള്‍ എന്നതു മാത്രമാണു സത്യം. അതു മാത്രമാണ് അരുന്ധതിയുടെ ദേശവിരുദ്ധ പ്രസ്താവത്തെ സംബന്ധിച്ചു പ്രസക്തം.
ഇന്ത്യയുടെ മണ്ണില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ സ്വതന്ത്ര്യമുണ്ട് പൗരന്. പക്ഷേ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കില്ല, ഒരു വ്യവസ്ഥയും. അരുന്ധതിക്കെന്നല്ല ഒരാള്‍ക്കും അവകാശമില്ല, ഇരിക്കുന്ന കൊമ്പു മുറിക്കാന്‍.
കശ്മീരില്‍ നിന്നു കുടിയിറക്കപ്പെട്ട പണ്ഡിറ്റുകള്‍ ലക്ഷക്കണക്കിനുണ്ട് ഡല്‍ഹിയില്‍. അവരുടെ മനുഷ്യാവകാശം അരുന്ധതിക്കു വിഷയമല്ല; വിഷമവുമല്ല. കശ്മീരിലെ വിഘടന വാദത്തിനാണു മാര്‍ക്കറ്റ്. അതിനെക്കുറിച്ചു വേണം രാജ്യവിരുദ്ധം പറയാന്‍. ചൈനയിലെ തുറുങ്കു തേടിപ്പോയ നൊബേല്‍ പുരസ്കാരം ഇന്ത്യന്‍ അതിര്‍ത്തി താണ്ടി അരുന്ധതിയെ തേടിയെത്താന്‍ അതല്ലാതെ എന്തു കുറുക്കുവഴി. എന്നെ ജയിലിലടയ്ക്കൂ എന്ന അരുന്ധതിയുടെ മുറവിളിയില്‍ ഒളിച്ചിരുപ്പുണ്ട് ഒരു നൊബേല്‍ സമ്മാനത്തിനുള്ള നാണംകെട്ട അപേക്ഷ.

No comments:

Post a Comment