Friday, 20 May 2011

ഇസ്ലാമിക ബാങ്ക് പദ്ധതിക്കെതിരെ ആര്‍ എസ് എസ്


കേരളത്തില്‍ പുരോഗമനപരമായ എന്തു വന്നാലും എതിര്‍ക്കാന്‍ ഒരു നൂറായിരം രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമുണ്ടായും. സൂചി നിര്‍മ്മാണം മുതല്‍ ആണവറിയാക്ടറുകളായാലും സമരക്കാര്‍ക്കും സമരക്കൊടികള്‍ക്കും ഒരു കുറവുമുണ്ടാകില്ല. ഏറ്റവും അവസാനമായി ഇസ്ലാമിക ബാങ്കിംഗിനെതിരെയും പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ തുടങ്ങുന്ന ഇസ്‌ലാമിക ബാങ്ക്‌ എന്തു വിലക്കൊടുത്തും തകര്‍ക്കാനുള്ള തീരുമാനത്തിലാണ് ആര്‍ എസ് എസ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ബാങ്ക്‌ തുടങ്ങുന്നതിനോട്‌ കടുത്ത വിയോജിപ്പുണ്ടെന്ന്‌ ആര്‍ എസ്‌ എസ്‌ വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി ശാഖകളിലൂടെ ഇസ്ലാമിക ബാങ്ക് പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പ്രതിജ്ഞയെടുത്തിരിക്കയാണ്.

ഇസ്ലാമിക ബാങ്കിംഗിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനിരിക്കയാണ്. മുന്‍ കേന്ദ്ര നിയമമന്ത്രി ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഭരണഘടനക്കും റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഇസ്ലാമിക ബാങ്കിംഗ് വര്‍ഗീയ ബാങ്കിംഗാണെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

ഇസ്ലാമിക് ബാങ്ക് എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് 'പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ സിസ്റ്റം' അഥവാ 'പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ ബാങ്കിംഗ്‌' എന്നതാണ്‌‌. ലാഭകരമാകുമെന്നുറപ്പുള്ള, ശരീയത്ത് അനുവദിക്കുന്ന, കച്ചവടത്തിലോ വ്യവസായത്തിലോ മാ‍ത്രമെ ഇസ്ലാമിക് ബാങ്ക് നിക്ഷേപമിറക്കാന്‍ തയ്യാറാകൂ. ഈ തുക മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായാണ് തിരിച്ചുപിടിക്കുക. ശേഷം പണം നിക്ഷേപിച്ചവര്‍ക്ക് ഈ ലാഭവിഹിതത്തിന്‍റെ ഒരു പങ്ക്‌ നല്‍കുകയും ചെയ്യും. ഇസ്ലാമിക ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് പലിശയ്ക്ക് പകരം ലാഭമാണ് നല്‍കുന്നത്.

ഇനി ഏതെങ്കിലും പദ്ധതി നഷ്‌ടത്തിലായാല്‍ മറ്റ് പദ്ധതികളുടെ ലാഭം കൊണ്ട്‌ പരിഹരിക്കാറാണ് ഇസ്ലാമിക ബാങ്കിംഗ് രീതി. വ്യവസായം തുടങ്ങുന്ന വ്യക്തി പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്‌, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ മുതല്‍ മുടക്ക്‌ മുഴുവന്‍ ബാങ്ക്‌ വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതര്‍ ഇടപെടുമെന്നതാണ് ഇസ്ലാമിക ബാങ്കിംഗിന്റെ പ്രത്യേകത.

മാസങ്ങള്‍ മുമ്പ് വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ചില വ്യവസായികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് കേരളത്തില്‍ ഇസ്‌ലാമിക ബാങ്ക്‌ പദ്ധതി ഉയര്‍ന്നു വന്നത്. ആഗസ്‌ത്‌ 24 ന്‌ കേരള ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ബോര്‍ഡ്‌ യോഗം അംഗീകരിച്ച പദ്ധതി ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്‌.

കെ എസ്‌ ഐ ഡി സി അംഗീകരിച്ച പദ്ധതിയനുസരിച്ച്‌ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം 11 കോടി രൂപയാണ്‌. അംഗീകരിച്ച മൂലധനം 500 കോടിയും. 11 ശതമാനം നിക്ഷേപം കെ എസ്‌ ഐ ഡി സി നല്‍കും. ബാക്കി തുക ഓഹരിയുടമകളില്‍നിന്ന്‌ സമാഹരിക്കും. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടന്‍ റിസര്‍വ്‌ബാങ്കിനെ അനുമതിക്കായി സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം.

ഓഹരിയുടമകള്‍ മുസ്‌ലിങ്ങളായിരിക്കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കിലും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക്‌ വിധേയമായിട്ടായിരിക്കും നിര്‍ദിഷ്ട ബാങ്ക്‌ പ്രവര്‍ത്തിക്കുകയെന്ന്‌ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനായി ബാങ്കിന്‌ ഒരു ശരീയത്ത്‌ ഉപദേശക ബോര്‍ഡുണ്ടായിരിക്കും. ഇസ്‌ലാമിക രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ശരീയത്ത്‌ നിയമങ്ങള്‍ പാലിക്കുവെന്ന്‌ ഉറപ്പുവരുത്തുന്ന 'ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ ഫിനാന്‍ഷ്യല്‍ ബോര്‍ഡി'ന്റെ അനുമതിയോടെയും മേല്‍നോട്ടത്തിലുമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഈ ബാങ്കും പ്രവര്‍ത്തിക്കുക

No comments:

Post a Comment